Image

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 May, 2026
2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു.

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂണ്‍ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികള്‍ ക്ഷണിക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ കൃതികള്‍ വിലയിരുത്തി അവാര്‍ഡുകള്‍ നല്‍കും. നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകള്‍ പരിഗണിച്ചും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കപ്പെടും.

2026 ആഗസ്റ്റ് 6,7.8,9 തീയതികളില്‍ പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനമാണ് ഫൊക്കാന കണ്‍വെന്‍ഷനില്‍ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. വി. മോഹന്‍കുമാര്‍, ജോസ് പനച്ചിപുറം, പി.പി.ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി .ഡി . രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി ചലച്ചിത്ര സാഹിത്യ പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), മുരളി ജെ. നായര്‍ (കോ-ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാന ചുമതലപ്പെടുത്തുന്ന പ്രഗത്ഭരായ എഴുത്തുകാരുടെ സമിതി ആയിരിക്കും അവാര്‍ഡിനര്‍ഹരായവരെ തീരുമാനിക്കുക.

പുസ്തകത്തിന്റെ രണ്ട് കോപ്പികള്‍ 2026 ജൂലായ് അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ചെയര്‍മാന്‍ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,3 Lane Place, Plainview, NY 11803.
 

Join WhatsApp News
Independent Observer 2026-05-16 17:04:28
സാഹിത്യത്തിൻറെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് എന്തുകൊണ്ടും സമാദരണീയനായ ജെ. മാത്യു സാർ അർഹനാണ്. ഗുരുകുലം സ്കൂൾ, ജനനി മാസിക ചീഫ് എഡിറ്റർ, ലാന, സർഗവേദി തുടങ്ങിയ സാഹിത്യ സംഘടനകളിലെ സജീവ സാന്നിധ്യം. തുടങ്ങി അനവധി സംഭാവനകൾ അദ്ദേഹം അമേരിക്കയിൽ മലയാള സാഹിത്യത്തിനു നൽകിയിട്ടുണ്ട്. പരിഗണിക്കാവുന്നതാണ്.
തോമസ് പുരയിടം 2026-05-16 20:24:06
ഇവിടെ independent Observer എന്ന പേരിൽ എഴുതിയിരിക്കുന്ന വ്യക്തി സമഗ്ര സംഭാവനക്കുള്ള അവാർഡ് ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി ഇപ്പോഴേ പരസ്യമായി ചരട് വലി നടത്തിയിരിക്കുന്നു. ഒരുതരം ക്യാൻവാസിങ് ആണ്. അത് ശരിയാണോ എന്ന്, പൊതുജനങ്ങളും, ജഡ്ജിങ് കമ്മിറ്റിയും തീരുമാനിക്കട്ടെ. ഇവിടെ മേൽപ്പറഞ്ഞ ആ സാർ മാത്രമല്ല മറ്റു എത്രയോ വലിയ സാറന്മാർ, സാറെത്തികൾ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹമാണ് എന്ന കാര്യം വിസ്മരിക്കരുത്. മുൻ പറഞ്ഞ വ്യക്തിയുടെ നാലിരട്ടി പുസ്തകങ്ങൾ എഴുതുകയും, സാഹിത്യസംഘടനകളെ നയിക്കുകയും, പത്രമാധ്യമങ്ങൾ നടത്തുകയും, വിവിധ സംഘടനകൾക്ക് നേതൃത്വം കൊടുക്കുകയും ഒക്കെ ചെയ്ത ആരാധ്യരായ, ഇടതു കൈ ചെയ്യുന്നത് വലതു കൈ പോലും അറിയാത്ത എളിമയുള്ള എത്രയോ വ്യക്തികൾ ഉണ്ട്?. അവരെയൊക്കെ തേടി കണ്ടുപിടിച്ച അർഹരായവർക്ക് കൊടുക്കുക. എല്ലാം നിഷ്പക്ഷമായിരിക്കണം. യാതൊരുവിധ ചരട് വലിയും ക്യാൻ വാസിംഗും അതിൽ പാടില്ല. നന്ദി
കാവിൽ 2026-05-18 03:11:56
നല്ല എഴുത്തു കാരനെ നിഷ്‌പക്ഷ മായി കണ്ടെത്തുവാൻ ചില ജഡ്‌ജിമാരുടെ പേർ കണ്ടു . അവരെ സ്വാധീനിക്കു വാൻ പ്രേരക ശക്തി നൽകുന്നതിനാണോ ഈ പേരുകൾ കാണിക്കുന്നത് . എന്തിന് ജഡ്ജസിൻ്റെ പേർ പരസ്യ പ്പെടുത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക