Image

'അച്ഛനില്ലാ നേരത്ത് പാതിരാത്രി സമയത്ത്.....' (രാജു മൈലപ്രാ)

Published on 13 May, 2026
'അച്ഛനില്ലാ നേരത്ത് പാതിരാത്രി സമയത്ത്.....' (രാജു മൈലപ്രാ)

'അച്ഛനില്ലാ നേരത്ത്
പാതിരാത്രി സമയത്ത്....'

അടുത്ത കാലത്ത് കേട്ടതില്‍ ഏറ്റവും നിന്ദ്യവും, നികൃഷ്ടവും, ക്രൂരവും, പൈശാചികവുമായ ഒരു മുദ്രാവാക്യമായിരുന്നു അത്.

മന്ത്രിക്കൊച്ചമ്മയുടെ പിടലി നാടകത്തിനു പിന്നാലെ, അവരുടെ ഉളുക്കാത്ത കഴുത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വാഴക്കുല ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്നു കേട്ടതാണീ ശബിദം.

തെറ്റു പറ്റിയെന്നു മനസ്സിലാക്കിയ ചിന്ത പോലും, ഒരു താളത്തിനു താനും അതു ഏറ്റു പാടിയതാണെന്നു പറഞ്ഞ് ഖേദ പ്രകടനം നടത്തി. അത് അവരുടെ മാന്യത1

ഇതേ മുദ്രാവാക്യം മുഴക്കിക്കൊണ്ട്, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് എതിരേ ആരെങ്കിലും ഒരു പ്രകടനം നടത്തിയാല്‍, അവരെ വിജയിപ്പിച്ച കോണ്‍ഗ്രസുകാര്‍ തന്നെ അതു പതിന്മടങ്ങ് ശബ്ദത്തില്‍ ഏറ്റു പറഞ്ഞേനെ/

അത്ര നാണംകെട്ട, തരംതാണ പരിപാടികളാണ് ഇന്നു കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. 
'കോലക്കുഴല്‍ വിളികേട്ടോ രാധേ....എന്‍ രാധേ....' എന്ന ഗാനവുമായി ഇതിനു നേതൃത്വം കൊടുക്കുന്നത് നമ്മുടെ പ്രിയങ്കരനായ ശ്രീ വേണുഗോപാല്‍ജിയാണ്.

പണവും പ്രതാപവും വാഗ്ദാനം ചെയ്യുന്ന ഈ മുരളീഗാനത്തില്‍ ആകൃഷ്ടരായി, എം.എല്‍.എമാര്‍ ഓരോന്നായി ആ ആ ആകൃഷ്ടവലയത്തിലേക്ക് നിരനിരയായി നീങ്ങുന്നുണ്ട്. (പോകുന്ന പോക്കില്‍ തങ്ങളെ തെരഞ്ഞെടുത്ത സമ്മതിദായകരെ ജൗളി പൊക്കി പൃഷ്ടം കാണിക്കാനും അവര്‍ മറക്കുന്നില്ല).

'നാശത്തിലേക്കാണ് നിങ്ങളുടെ ഈ പോക്ക്-' എന്നൊരു സിനിമാ ഡയലോഗ് ഓര്‍മ്മ വരുന്നു.

'താന്‍ ഒരു കാരണവശാലും മുഖ്യമന്ത്രി പദവിയിലേക്കില്ല'- എന്നു മാളോരുടെ മുന്നില്‍ 'നേരേ ചൊവ്വേ' വിളിച്ചു പറഞ്ഞ വേണു, അതി വിദഗ്ധമായി, ഒരു കുതന്ത്രത്തിന്റെ തിരക്കഥ മെനയുകയായിരുന്നു എന്ന് ആരും വിചാരിച്ചില്ല.

' കേരളത്തിലെ എം.പിമാര്‍ ആരുംതന്നെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ടാ'- എന്നൊരു തീരുമാനം ഹൈക്കമാന്‍ഡിനെക്കൊണ്ട് എടുപ്പിച്ചാണ് വേണു കരുക്കള്‍ നീക്കിയത്. തന്റെ ഇഷ്ടത്തിനൊത്ത് ചാടിക്കളിക്കുന്ന വാനരന്മാരെ സ്ഥാനാര്‍ത്ഥികളാക്കുക എന്നതായിരുന്നു അടുത്ത നീക്കം.

ഇതിന്റെ പിന്നിലെ ചതി മനസ്സിലാക്കാതെ, കൈയ്യും മെയ്യും മറന്ന്, അതി ശക്തമായ ചില അപ്രീയ തീരുമാനങ്ങളെടുത്ത് ജനതയുടെ വിശ്വാസമാര്‍ജ്ജിച്ച്, തകര്‍ച്ചയുടെ വക്കിലെത്തിയ കോണ്‍ഗ്രസിന്റെ അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് ശ്രീ. വി.ഡി. സതീശനാണ്.

'നൂറിലധികം സീറ്റ്' എന്നു ഉറപ്പിച്ചു പറഞ്ഞത് സതീശന്‍ മാത്രമാണ്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലായിരുന്നെങ്കില്‍, സതീശനെ, അദ്ദേഹത്തിന്റെ കഷണ്ടിത്തല മൊട്ടിയടിച്ച്, ചുട്ടികുത്തി, കഴുതപ്പുറത്ത് കയറ്റി, വേണുവിന്റെ നേതൃത്വത്തില്‍ നാടുകടത്തിയേനേ1

അവസാനം കോണ്‍ഗ്രസിന് വമ്പിച്ച ഭൂരിപക്ഷം കിട്ടിയപ്പോള്‍, പൊട്ടന് ലോട്ടറി കിട്ടിയ അവസ്ഥയായി.

'ഞാന്‍ നിങ്ങളെ പറ്റിച്ചേ' എന്ന വളിച്ച ചിരിയുമായി, എം.പിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനമെടുപ്പിച്ച, ഹൈക്കമാന്‍ഡിന്റെ സൂപ്പര്‍മാന്‍ വേണു ഗോപാല്‍ജി, എം.എല്‍.എമാരുടെ മൊത്തം പിന്തുണ ഉറപ്പിച്ചുകൊണ്ട് തന്റെ അവസാന കരുക്കള്‍ നീക്കിത്തുടങ്ങി.

എത്ര സമര്‍ത്ഥമായാണ് അദ്ദേഹം കര്‍ട്ടന് പിന്നില്‍ നിന്നും ചരട് വലിച്ചതെന്ന്, പിന്നാലെ ചില എം.എല്‍.എമാര്‍ നടത്തിയ പ്രസ്താവനകളിലൂടെ നമ്മള്‍ക്ക് മനസ്സിലായി.

തലയില്‍ ആളുതാമസമുണ്ടെന്ന് നമ്മള്‍ കരുതിയ ശ്രീ. മാത്യു കുഴല്‍നാടന്റെ പ്രസ്താവന, അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചുകളഞ്ഞു.

'കോണ്‍ഗ്രസിന്റെ കാര്യം കോണ്‍ഗ്രസ് നോക്കിക്കൊള്ളുമെന്നും, അതില്‍ ലീഗ് ഇടപെടേണ്ട എന്നുമാണ് അദ്ദേഹം ഒരു താക്കീതു സ്വരത്തില്‍ പ്രസ്താവിച്ചത്. 'താന്‍ ആരുവാ?' താഴ്ചയിലും, വീഴ്ചയിലും കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തിയത് ലീഗാണെന്നുള്ള കാര്യം ഈ പുത്തന്‍ കോണ്‍ഗ്രസുകാരന്‍ മറന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ഭരണമല്ല, മറിച്ച് ഒരു മുന്നണി സംവിധാനം ആണെന്നുള്ള ബോധം പോലും ഈ 'ബുദ്ധിജീവി' വക്കീലിനുണ്ടായില്ല.

ലീഗ് നേതാക്കന്മാര്‍ മുഖ്യമന്ത്രി ആയാല്‍, ആകാശം ഇടിഞ്ഞുവീഴുമോ? എക്കാലത്തും മുന്നണി സംവിധാനത്തില്‍ ലീഗ് മന്ത്രിമാര്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.

മറ്റൊരു മരപ്പൊട്ടന്‍ തിരഞ്ഞെടുപ്പ് കാലത്ത് കായംകുളത്തുകാരുടെ മുന്നില്‍ നിന്നു കരഞ്ഞ് മെഴുകിയ എം. ലിജുവാണ്. 'ഒരു സതീശന്‍ പോയാല്‍ കോണ്‍ഗ്രസിന് വെറും പുല്ലാണ്' എന്ന അര്‍ത്ഥത്തിലാണ് അയാള്‍ മാപ്രാകളുടെ മുന്നില്‍ നിന്നു വീരവാദം മുഴക്കിയത്. കുടില്‍ നിന്നും കൊട്ടാരത്തിലേ കുടിയേറുവാനുള്ള അതിമോഹമാണ് ലിജുമോന്.

ജനങ്ങളുടെ പിന്തുണയൊക്കെ മാറി മറിയുവാന്‍ ഒരൊറ്റ രാത്രി ഇരുണ്ട് വെളുത്താല്‍ മതിയെന്ന് ജനങ്ങളുടെ കണ്ണിലുണ്ണിയായ ഷാഫി പറമ്പിലും ഓര്‍ത്താല്‍ നല്ലത്.

ഭരണവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ പിണറായി വിജയന് പത്തുവര്‍ഷം വേണ്ടിവന്നു. ഭരണത്തിലെത്തും മുമ്പേ ഭരണവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബിഗ് സല്യൂട്ട്.

ഇപ്പോള്‍ ഹൈക്കമാന്‍ഡ് കളിക്കുന്ന നാടകം, കാണികളുടെ കൂക്കുവിളിയോട് കൂടി മാത്രമേ അവസാനിക്കൂ'.

ഹൈക്കമാന്‍ഡിനെ നയിക്കുന്നത് എട്ടും പൊട്ടും തിരിയാത്ത അമ്പത്തിയാരുകാരനായ ഒരു ടീഷര്‍ട്ടുകാരനാണ്. കുറെ നാളായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ തെക്കുവടക്ക് യാത്ര നടത്തുന്നതാണ് അദ്ദേഹത്തിന്റെ ഹോബി. ഇടയ്ക്കിടെ കടലില്‍ ചാടുക, തട്ടുകടയില്‍ കയറി പോട്ടടിക്കുക, സൈക്കിള്‍ യജ്ഞം നടത്തുക തുടങ്ങിയ ചെപ്പടി വിദ്യകള്‍ കാണിച്ച് അദ്ദേഹം കാണികളെ രസിപ്പിക്കുന്നുണ്ട്.

ഈ രാജകുമാരന്‍ തലപ്പത്തിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസ് പാര്‍ട്ടി, സൈക്കിള്‍ യജ്ഞക്കാരനെപ്പോലെ വട്ടത്തില്‍ കിടന്നു കറങ്ങുകയേയുള്ളൂ!

കേരളത്തിലാണെങ്കില്‍ പച്ചവെള്ളം ചവച്ചിറക്കുന്ന ഒരു കെ.പി.സി.സി പ്രസിഡന്റുണ്ട്. 'എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'.

അവസാന അദ്ധ്യായം: ശ്രീ. വേണുഗോപാല്‍ജി കേരള മുഖ്യമന്ത്രിയാകും. മാത്യു കുഴല്‍നാടനുള്‍പ്പടെ, അദ്ദേഹത്തിന്റെ പ്രധാന കുഴലൂത്തുകാര്‍ പ്രധാന പദവികള്‍ അലങ്കരിക്കും.

ആറു മാസത്തിനകം നിയമപ്രകാരം ഉപതെരഞ്ഞെടുപ്പ് നടക്കും. കേരളത്തിലെ ഏതു മണ്ഡലത്തില്‍ നിന്നു മത്സരിച്ചാലും വേണുഗോപാല്‍ എട്ടുനിലയില്‍ പൊട്ടും. അദ്ദേഹത്തിന് മുഖ്യമന്ത്രിപദം രാജിവെയ്‌ക്കേണ്ടിവരും. അതോടെ കൂട്ടത്തിലുള്ള മന്ത്രിമാര്‍ക്കും അധികാരം നഷ്ടമാകും.

ആലപ്പുഴ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. അതില്‍ വിഷമിക്കാനൊന്നുമില്ല. എങ്ങിനെ പോയാലും അടുത്ത പത്തുകൊല്ലം കഴിയുമ്പോള്‍ കേരളം ഭരിക്കേണ്ടത് ബി.ജെ.പിയല്ലേ?

അധികം താമസിയാതെ 'വെളുത്ത പുക' ഉയരുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. അതിലും നല്ലത് 'കോണ്‍ഗ്രസിന്റെ പുക കേണ്ടേ ഞങ്ങള്‍ അടങ്ങൂ' എന്നു പറയുന്നതായിരിക്കും.

****** ******

ഒരിക്കലും ചിരിക്കാത്ത വിജയേട്ടന്‍ പോലും, കോണ്‍ഗ്രസിന്റെ ഈ പൊറാട്ടുനാടകം കണ്ട്, ഏതെങ്കിലും മുറിയില്‍ കയറി കതകടച്ചിരുന്ന്, കമലച്ചേച്ചി പോലും കാണാതെ പൊട്ടിച്ചിരിക്കുകയാകും.! ലാല്‍ സലാം സഖാവേ!

WE MISS YOU!
 

Join WhatsApp News
വിലാപം 2026-05-13 02:03:13
ഓരോ കോൺഗ്രസ്കാരന്റെയും വിലാപമാണ്, ഇവിടെ മൈലപ്ര വരച്ചു കാണിച്ചത്
Samuel George, TX 2026-05-13 03:43:03
വസ്തുനിഷ്ഠമായ ഒരു ലേഖനം. ഗൗരവമുള്ള ഒരു ലേഖനത്തിൽപ്പോലും മൈലപ്രയുടെ സ്വതസിദ്ധമായ നർമ്മം മർമ്മത്തിൽ കൊള്ളുന്നു. ഒറ്റ തന്തക്കു പിറന്ന ഒരു പ്രവർത്തിയല്ല വേണുഗോപാൽ കാണിച്ചു കൊണ്ടിരിക്കുന്നതു. സതീശനെ വേണ്ടങ്കിൽ വേണ്ടാ. മുക്യമന്ത്രി ആകുവാൻ കഴിവുള്ള മറ്റു എത്രയോ എം.ൽ.എ. മാർ കേരളത്തിൽ നിന്നും തിരഞ്ഞു എടുക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ വേണു കാണിക്കുന്നത് തികഞ്ഞ തെണ്ടിത്തരമല്ലേ? മാത്യു കുഴൽനാടനും, ഷാഫി പറമ്പിലും മറ്റും തികഞ്ഞ അവസരവാദികൾ ആണെന്നുള്ള സത്യം മറ നീക്കി പുറത്തു വന്നു. വേണു മുക്യമന്ത്രി ആയാൽ പ്രിയങ്കമോൾക്കു ഇനി വയനാട് സ്വപനങ്ങളിൽ മാത്രം. ചിരിക്കുവാനും ചിന്തിക്കുവാനും വക നൽകിയ മൈലപ്രസാറിനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക