
എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തിലെ ഹൈസ്കൂളിൽ, ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ ഒരു മോർണിംഗ് അസംബ്ലി. ജനുവരി മാസത്തിലെ ഒരു പ്രഭാതം. സൂര്യൻ തീപൊരി ചിതറിച്ചുകൊണ്ട് ആകാശത്ത് ജ്വലിച്ചു നിൽക്കുന്നു.
അധ്യാപകർക്കുള്ള കേന്ദ്രസർക്കാരിന്റെ അഭിമാനകരമായ ദേശീയ അവാർഡിന്റെ തിളക്കത്തിൽ നിറഞ്ഞുനിന്ന, അച്ചടക്കത്തിന്റെ ആൾരൂപമായ, കർക്കശസ്വഭാവിയായ ഒരു വൈദികൻ—ആ സ്കൂളിന്റെ പ്രധാനാധ്യാപകൻ.
എസ്.എസ്.എൽ.സി പരീക്ഷയിൽ വർഷങ്ങളായി ഉന്നത വിജയവും റാങ്കുകളും നേടിക്കൊടുത്ത്, വിദ്യാർത്ഥികളുടേയോ അധ്യാപകരുടേയോ ഒരു സമരസ്പർശം പോലും ഏൽക്കാതെ, സ്വന്തം ചൊൽപ്പടിയിൽ സ്കൂളിനെ മുന്നോട്ട് നയിച്ച വ്യക്തിത്വം.
അസംബ്ലി ആരംഭിച്ചയുടൻ, തന്റെ ഘനഗംഭീരമായ ശബ്ദത്തിൽ നാല് വിദ്യാർത്ഥികളോട് മുന്നിലേക്ക് വരാൻ അദ്ദേഹം ആജ്ഞാപിച്ചു.
പൂച്ചയെ കണ്ട എലികളെപ്പോലെ ഭയന്നും വിറച്ചും ആ നാല് കുട്ടികളും മുന്നിലെത്തി.
തൂക്കുമരത്തിന്റെ ചുവട്ടിൽ, കഴുത്തിൽ കയർ മുറുകുന്ന നിമിഷം കാത്തുനിൽക്കുന്നവരെപ്പോലെ അവർ നിന്നു. ടി.സി. നൽകി പുറത്താക്കാനാണ് പോകുന്നതെന്ന് അവർ കരുതി.
പക്ഷേ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, പ്രധാനാധ്യാപകൻ തന്റെ ഗംഭീരസ്വരത്തിൽ ഒരു കഥ പറഞ്ഞുതുടങ്ങി.
“പ്രശസ്തമായ ഒരു പുരാതന തറവാട്ടിൽ ഒരു കുടുംബസദസ് നടക്കുകയാണ്. തലമൂത്ത കാരണവന്മാരടക്കം എല്ലാവരും ദിവസങ്ങളായി ഗൗരവമായ ആലോചനകളിലും ചൂടേറിയ ചർച്ചകളിലുമാണ്.
തറവാട് തുടർച്ചയായി വളരുകയാണ്. എന്ത് ചെയ്താലും ഉയർച്ച മാത്രം. മറ്റു തറവാട്ടുകാർക്കും നാട്ടുകാർക്കും അതിൽ അസൂയ.
അപ്പോൾ ഒരു ചിന്ത ഉയർന്നു—
‘ഇങ്ങനെ പോയാൽ പോര. ഈ വളർച്ച അവസാനിപ്പിക്കണം. ഈ തറവാടിനെ താഴേക്ക് വലിച്ചിറക്കി നശിപ്പിക്കണം. അതിന് ഏറ്റവും നല്ല വഴി എന്താണ്?’
പലരും പല അഭിപ്രായങ്ങൾ പറഞ്ഞു.
ഒടുവിൽ, ഒരു മുതിർന്ന കാരണവന്റെ ബൗദ്ധിക നിർദ്ദേശം എല്ലാവരും കൈയടിച്ച് അംഗീകരിച്ചു.
‘തറവാട്ടിലെ ഓരോരുത്തരും പുഴയിൽ കുളിച്ചുവന്ന ശേഷം, ഈറൻ തുണി വീട്ടിലെ മൂത്ത കാരണവന്റെ കട്ടിലിന്റെ തലയ്ക്കൽ വിരിച്ച് ഉണക്കാൻ ഇടുക. പിന്നെ, “എത്രയും വേഗം ഈ തറവാട് കുത്തുപാള എടുക്കട്ടെ” എന്ന് മൂന്ന് പ്രാവശ്യം പറയുക. ഇത് ഒരു മാസം കൃത്യമായി ചെയ്താൽ ഉദ്ദേശിച്ച കാര്യം നടക്കും.’”
“അത്ര എളുപ്പമാ!.. എങ്കിൽ നടക്കട്ടെ… നന്നായി നടക്കട്ടെ…” എന്ന് പലവട്ടം ആവർത്തിച്ചുകൊണ്ട് അദ്ദേഹം കഥ അവസാനിപ്പിച്ചു.
എന്തായിരുന്നു ആ നാല് കുട്ടികൾ ചെയ്ത ‘കൊടുംപാതകം’?
അന്നത്തെ കേരളത്തിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ “ഹിന്ദി വേണ്ട” എന്ന പ്രക്ഷോഭം അലയടിച്ചുകൊണ്ടിരുന്നു. അനേകം വിദ്യാർത്ഥികൾ പോലീസിന്റെ നിഷ്ഠൂര മർദ്ദനത്തിൽ ആശുപത്രികളിൽ.
ആ തീപ്പൊരി ഈ നാല് കുട്ടികളുടെ മനസ്സിലും തീജ്വാലയായി പടർന്നു.
സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി, തലേദിവസം അസംബ്ലി തുടങ്ങുന്നതിന് മുമ്പ്—
“പോലീസ് മർദ്ദനം അവസാനിപ്പിക്കുക…”
എന്ന മുദ്രാവാക്യം അവർ മുഴക്കി.
പ്രധാനാധ്യാപകൻ ഞെട്ടി.
അധ്യാപകർ ഞെട്ടി....
ഇന്ന് നമ്മുടെ മാതൃഭൂമിയിൽ അരങ്ങേറുന്ന പല രാഷ്ട്രീയ നാടകങ്ങളും കാണുമ്പോൾ, ആ പ്രധാനാധ്യാപകൻ പറഞ്ഞ കഥയാണ് വീണ്ടും ഓർമ്മയിൽ വരുന്നത്.
“എങ്ങനെയാണ് നമുക്ക് എത്രയും പെട്ടെന്ന് പരസ്പരം തകർത്തു നശിക്കാനാകുക?”
എന്ന് ഉറക്കെ വിളിച്ചുപറയുന്ന ദുരന്തപോർവിളികൾ ഇന്നും കേൾക്കുന്നു.
Plato തന്റെ Republic-യിൽ പറഞ്ഞ ഒരു പ്രസിദ്ധ വാചകമുണ്ട്:
“ഭരണാധികാരി ഒരു തത്ത്വചിന്തകൻ ആയിരിക്കണം; അല്ലെങ്കിൽ തത്ത്വചിന്തകൻ ഭരണാധികാരിയാകണം.”
കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ ഒരാൾ മുന്നിൽ നിന്ന് പോരാടി നേടിയെടുത്ത ഒരു രാഷ്ട്രീയ പരിവർത്തനം നാം കണ്ടു. ആ യാത്രയുടെ വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു.
ഉറച്ച നിലപാടുകളുമായി, കേരളത്തെ കൂടുതൽ മതേതരവും പുരോഗമനപരവുമായ സമൂഹമായി പുനർനിർമ്മിക്കാനുള്ള വലിയ സ്വപ്നവുമായി, രാവും പകലും അധ്വാനിച്ച ഒരു നേതൃമുഖം.
ആ ശ്രമങ്ങൾക്ക് കേരളം മറുപടി നൽകി.
V. D. Satheesan ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല.
വിപുലമായ വായന, കൃത്യമായ തയ്യാറെടുപ്പ്, കഴിവുള്ളവരെ കണ്ടെത്താനുള്ള കഴിവ്, ശക്തമായ ഒരു ടീം നിർമ്മിച്ച് ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി ഏൽപ്പിക്കുന്ന നേതൃത്വപാടവം—ഇവയെല്ലാം ചേർന്ന അസാധാരണ രാഷ്ട്രീയ മാനേജ്മെന്റ് കഴിവുള്ള ഒരു നേതാവ്.
2025-ൽ അദ്ദേഹം വായിച്ച പുസ്തകങ്ങളുടെ പട്ടിക സോഷ്യൽ മീഡിയയിൽ കാണാൻ ഇടയായി.
അതീവ തിരക്കുകൾക്കിടയിലും ഇത്രയും പുസ്തകങ്ങൾ വായിച്ച്, അവയെ മനസ്സിലാക്കി വിലയിരുത്തുന്ന ആ ബൗദ്ധിക പ്രതിബദ്ധത ശരിക്കും അഭിനന്ദനാർഹമാണ്.
ഈ ലിസ്റ്റിൽ വടക്കേ അമേരിക്കയിലെ പ്രസിദ്ധ എഴുത്തുകാരി, നിർമ്മലയുടെ മാതൃഭൂമി പ്രസദ്ധീകരിച്ച 'കരയിലെ മീനുകൾ' എന്ന നോവലുമുണ്ടു്. ഈ നോവൽ വായിച്ച് സതീശൻ വിളിച്ചതും - 'ഈയൊരു തീം ആരും എഴുതിയിട്ടില്ല' എന്ന് പറഞ്ഞ് അഭിനന്ദിച്ചതും നിർമ്മല FB യിൽ കുറിച്ചിട്ടിട്ടുണ്ട്. . വായനയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകുന്ന പ്രാധാന്യത്തിന്റെ മറ്റൊരു തെളിവ്.
ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, Artificial Intelligence സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എനിക്ക് നേരിട്ട് കാണാൻ കഴിയുന്നുണ്ട്.
ഇൻഡസ്ട്രിയൽ റെവല്യൂഷൻ കഴിഞ്ഞ് ലോകം കേട്ട ഏറ്റവും വലിയ ഇടിമുഴക്കങ്ങളിൽ ഒന്നാണ് ഇത്.
പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പുതിയ തലമുറയിലെ പല തൊഴിൽ മേഖലകളും ഇതിനകം മാറിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ വിദ്യാഭ്യാസരംഗത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള സമൂല മാറ്റങ്ങൾ അനിവാര്യമാണ്.
കേരളത്തിലെ പല കോളേജുകളിലും വിദ്യാർത്ഥികളുടെ കുറവ് അനുഭവപ്പെടുന്നു. പുതിയ അവസരങ്ങൾ തേടി യുവതലമുറ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് യാത്രതിരിക്കുകയാണ്.
കേരളത്തിന് ഇന്ന് വേണ്ടത് ദീർഘദർശനമുള്ള നേതൃത്വം, വ്യക്തമായ പദ്ധതികൾ, കാലത്തെ വായിക്കാൻ കഴിയുന്ന രാഷ്ട്രീയ ബുദ്ധി.
ആ പ്രതീക്ഷയുടെ കേന്ദ്രത്തിൽ V. D. Satheesan പോലുള്ള നേതാക്കൾ ഉണ്ടെന്ന വിശ്വാസം പലർക്കുമുണ്ട്.
വസന്തത്തിന്റെ ഇടിമുഴക്കത്തിനായി കേരളം കാത്തിരിക്കുന്നു.
നല്ല നേതൃത്വം ലഭിച്ചാൽ, നമ്മുടെ കേരളം ഇനിയും ഉയരങ്ങളിലെത്തുമെന്ന് പ്രത്യാശിക്കാം.