Image

മാതൃ ദേവോ ഭവ (തിരിമുറിയാമഴ) -സുമ ശ്രീകുമാർ, ഒറ്റപ്പാലം

Published on 11 May, 2026
മാതൃ ദേവോ ഭവ (തിരിമുറിയാമഴ) -സുമ ശ്രീകുമാർ, ഒറ്റപ്പാലം

ചിങ്ങത്തിലും തിരിമുറിയാമഴ പെയ്തുകൊണ്ടേയിരുന്നു. മനസ്സും ശരീരവും കാലാവസ്ഥയ്ക്കനുസരിച്ചെന്ന പോലെ പ്രസരിപ്പില്ലാത്തതിനാൽ ഒന്നിനും തോന്നുന്നില്ല.

നല്ല പനിയും കുളിരും. സമയം ഉച്ചയാവാറായി . രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ജോലിക്ക് പോവുന്നതിന് മുൻപ് അച്ഛൻ വെച്ച കഞ്ഞിയിരിപ്പുണ്ടാവും. കഴിച്ചാലോ ....

അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരു പത്തു തവണയെങ്കിലും വന്ന് വിളിച്ചിട്ടുണ്ടാവും . ചുക്കുകാപ്പിയും , ആവിപിടിക്കലും ,  നെറ്റിയിൽ നനഞ്ഞ തുണിയിടലും എന്നു വേണ്ട ഓരോ കാര്യങ്ങൾ പറഞ്ഞ് അടുത്തു തന്നെയുണ്ടാവും. രസവും ചുട്ടപപ്പടവും ചമ്മന്തിയും കഞ്ഞിയുമൊക്കെയൊരുക്കി പല പ്രാവശ്യം വന്നു വിളിച്ചിട്ടുണ്ടാവും  തന്നേക്കാൾ വെപ്രാളം അമ്മക്കാവും ...

സുധീ ഇതു കഴിക്ക് , അതു പുരട്ട് എന്ന് നൂറുകാര്യങ്ങൾ പറഞ്ഞ് കൂടെയിരിക്കും... നെടുവീർപ്പോടെയവൻ ഓർത്തു.  പക്ഷേ അന്ന് അതൊരലോസരം തന്നെയായിരുന്നു. അമ്മയ്ക്ക് അടുക്കളയിൽ പണിയൊന്നും ഇല്ലേ... കുറച്ചു സ്വസ്ഥത തരുമോ ? എന്നൊക്കെ ചോദിച്ചിരുന്നതോർത്തപ്പോൾ കണ്ണു നിറഞ്ഞു പോയി. നെറ്റിയിൽ പൊള്ളുന്ന പോലെ ... തലയാകെ പെരുക്കുന്നു . ദേഹം നന്നായി വിയർത്തു. പനി വിടാനാവും.. അമ്മയുടെ ഒരു തലോടലിനായ് മനസ്സു കൊതിച്ചു കൊണ്ടേയിരുന്നു .

ഒരു മാസം മുൻപേ കർക്കിടക മഴയിൽ ആരോടും പറയാതെ പടിയിറങ്ങിയ അമ്മയെ ഓർത്തവൻ തേങ്ങി.

എന്നാലും അമ്മക്കെങ്ങനെ അച്ഛനേയും ഞങ്ങളെയും വിട്ടു പോവാൻ തോന്നി... അമ്മയില്ലെങ്കിൽ ആരുടേയും കാര്യങ്ങൾ ശരിക്കു നടക്കില്ലെന്ന വാശിപോലെ പിന്നാലെ നടന്നു നിർബന്ധിച്ചിരുന്നയാളല്ലേ
സമയത്തുണ്ണാതെയുറങ്ങാതെ മറ്റു ജീവനുകളെ തഴുകിനടന്നിരുന്ന അമ്മ മുന്നറിയിപ്പു പോലും തരാതെ ഉറക്കത്തിൽ പറ്റിച്ചു പോയി. അപ്പോൾത്തന്നെ ഓർത്തു.

ഭൂമിയിലെ ജീവിതം തീരുമ്പോൾ എനിക്കു വരാൻ പറ്റില്ലെന്നു പറയാൻ സാധിക്കില്ലല്ലോ ? വിളിക്കുന്നവർ പോയല്ലേ പറ്റൂ.. 

എല്ലാവരുടേയും ആവശ്യങ്ങൾ അറിഞ്ഞു പെരുമാറിയിരുന്ന  അമ്മയുടെ സാമീപ്യം വിലമതിക്കാനാവാത്ത നഷ്ടം തന്നെ.  ഇനിയിപ്പോൾ പരീക്ഷ സമയത്ത് രാത്രികാലങ്ങളിൽ കൂട്ടിരിക്കാനാരുമില്ല. കാപ്പി വേണോ ചായവേണോ എന്നു ചോദിക്കാനുമാരുമില്ല.

വിശപ്പിന്റെ വിളിയറിയിച്ചു കൊണ്ടേയിരുന്നു. പക്ഷേ , കഴിക്കാൻ തോന്നുന്നുമില്ല. പതിയേ അടുക്കളയിലെത്തി. കഞ്ഞിയും കുഞ്ഞാറ്റക്ക് ഉണ്ടാക്കി ബാക്കിയായ അല്പം മാഗിയും ഉണ്ട്. ഏറെ ഇഷ്ടമായിരുന്ന മാഗിയുടെ മണം പോലുഠ ഓക്കാനം വരുത്തി. കഞ്ഞി ചൂടാക്കി പ്ലെയ്റ്റിൽ ഒഴിച്ചു. എന്തു കൂട്ടി കഴിക്കും.

ഫ്രിഡ്ജിൽ ഉപ്പുമാങ്ങയുണ്ടെന്ന് അമ്മ പറയും പോലെ തോന്നി. തുറന്നപ്പോൾ അമ്മയുണ്ടാക്കി വെച്ച ഉപ്പുമാങ്ങയും , കടുമാങ്ങയും നെല്ലിക്ക അച്ചാറും പുളിയെഞ്ചിയും എല്ലാമുണ്ട്.

അല്പം ഉപ്പുമാങ്ങ വെള്ളം കഞ്ഞിയിലൊഴിച്ചു. പുളിയെഞ്ചിയും  നെല്ലിക്ക അച്ചാറും കൂട്ടി കഞ്ഞി കുടിച്ചപ്പോൾ കണ്ണിൽ നിന്ന് വെള്ളം ധാരയായൊഴുകി....

അതിലൊക്കെ അമ്മയുടെ 
മണം അലിഞ്ഞുചേർന്നപോലെ

അല്പ നേരം കണ്ണടച്ചിരുന്നു.

വേഗം കുടിക്ക് സുധീ...
കഞ്ഞി തണുക്കും

വീണ്ടും അമ്മയുടെ ശാസന കേട്ടപോലെ പെട്ടെന്ന് കഞ്ഞി കോരിക്കുടിച്ച് പ്ലെയ്റ്റ് കഴുകി  വെച്ച് പുതച്ചുമൂടിക്കടന്നപ്പോൾ വീണ്ടും അനുസരണയില്ലാത്ത മിഴികൾ നിറഞ്ഞു തുളുമ്പി. മനസ്സു പറഞ്ഞു അമ്മയൊന്നരികിൽ വന്നിരുന്നെങ്കിൽ... സുധീ എന്നു വിളിച്ച്നെറ്റിയിലൂടെ  തലോടിയെങ്കിൽ.

കണ്ണടച്ചു കിടന്നപ്പോൾ ഏതോ സ്പർശം കൈകളെ തലോടും പോലെ ... ആ അനുഭൂതി നഷ്ടപ്പെടാതിരിക്കാൻ അവൻ കണ്ണടച്ചു കിടന്നു.

അകാലത്തിലമ്മയെ പറിച്ചെടുത്തു കൊണ്ടുപോയി നക്ഷത്രങ്ങൾക്കിടയിൽ  ചേർത്തു വെച്ച ചിത്രഗുപ്തരേ ... . നിങ്ങളെ പറ്റിച്ച് ഇടയ്ക്കൊക്കെ  ഇതുപോലെ അമ്മയിവിടെ വരാറുണ്ട് ...
ഇനിയും വരും... കാരണം ഞങ്ങൾ നൊന്തുവിളിച്ചാലമ്മയ്ക്ക് വരാതിരിക്കാനാവില്ലല്ലോ ...

അവന്റെ നീറുന്ന ഹൃദയത്തിൽ കുളിർ കോരിയിടാനെന്നവണ്ണം  അപ്പോഴും മഴ പൂർവാധികം ശക്തമായി പെയ്തുകൊണ്ടേയിരുന്നു.

The end

Read More articles: https://www.emalayalee.com/writer/311


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക