
നോർത്ത് കരോലിന: നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിൽസൺ കോളേജ് ഓഫ് ടെക്സ്റ്റൈൽസിലെ 176 ബിരുദധാരികളുടെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കുമെന്ന് ഇന്ത്യൻ വംശജനായ ജീവകാരുണ്യ പ്രവർത്തകൻ അനിൽ കൊച്ചാർ പ്രഖ്യാപിച്ചു. മെയ് 8-ന് നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഈ അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ചത്.
80 വർഷം മുൻപ് ഇന്ത്യയിൽ പഞ്ചാബിൽ നിന്ന് തൻ്റെ പിതാവ് പ്രകാശ് ചന്ദ് കൊച്ചാർ ഈ കോളേജിൽ പഠിക്കാൻ എത്തിയതിൻ്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് അനിൽ കൊച്ചാർ ഈ തീരുമാനമെടുത്തത്. തന്റെ പിതാവിന്റെ സ്മരണാർത്ഥം, 2025-26 അക്കാദമിക് വർഷത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അവസാന വർഷ വിദ്യാഭ്യാസ വായ്പകൾ താനും ഭാര്യ മെർലിനും ചേർന്ന് അടച്ചുതീർക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പിതാവ് പ്രകാശ് ചന്ദ് കൊച്ചാർ 1946-ൽ വിൽസൺ കോളേജിൽ ചേർന്ന രണ്ടാമത്തെ ഇന്ത്യൻ വിദ്യാർത്ഥിയായിരുന്നു. 1950-ൽ ബാച്ചിലർ ബിരുദവും 1952-ൽ മാസ്റ്റർ ബിരുദവും നേടിയ അദ്ദേഹം പിന്നീട് ടെക്സ്റ്റൈൽ മേഖലയിൽ ഉന്നതങ്ങളിലെത്തി. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഭാര്യ ക്രിസ്റ്റിൻ ഹെയ്‌സ് കൊച്ചാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതികളെ തുടർന്ന്, അനിൽ കൊച്ചാറും ഭാര്യയും ചേർന്ന് സർവ്വകലാശാലയ്ക്കായി വിവിധ എൻഡോവ്‌മെന്റ് ഫണ്ടുകളും (ഡീൻ ചെയർ, ഫാക്കൽറ്റി ഫണ്ട്, ഗ്രാജ്വേറ്റ് സപ്പോർട്ട്) സ്ഥാപിച്ചിട്ടുണ്ട്.
ബിരുദധാരികൾക്ക് യാതൊരു സാമ്പത്തിക ഭാരവുമില്ലാതെ തങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാതൃകാപരമായ തീരുമാനമെന്ന് അനിൽ കൊച്ചാർ പറഞ്ഞു. വാർത്ത പുറത്തുവന്നതോടെ വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.