
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും കോൺഗ്രസിന്റെ നിലപാടിനെക്കുറിച്ചും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ചിട്ടും കോൺഗ്രസ് എം.എൽ.എമാർ നന്ദി അറിയിക്കാൻ പോലും തയ്യാറായില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വന്ന അതേ ദിവസം തന്നെ അവർ ഡി.എം.കെുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും സ്റ്റാലിൻ എക്സിൽ കുറിച്ച വൈകാരികമായ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ കമ്മ്യൂണിസ്റ്റ് നേതാക്കളും വി.സി.കെ അധ്യക്ഷൻ തിരുമാവളവനും തങ്ങളോടുള്ള സൗഹൃദവും വിശ്വാസവും കാത്തുസൂക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സഖ്യത്തിന് വേണ്ടി മത്സരിച്ച് വിജയിച്ച കോൺഗ്രസ് എം.എൽ.എമാർ നന്ദി അറിയിക്കാൻ അണ്ണാ അറിവാളയത്തിലേക്ക് വന്നില്ല. അതേ ദിവസം തന്നെ കോൺഗ്രസ് പാർട്ടി ഡി.എം.കെുമായുള്ള ബന്ധം വിച്ഛേദിക്കുകയും മുന്നോട്ട് പോവുകയും ചെയ്തു.
അതേസമയം, കമ്മ്യൂണിസ്റ്റ് നേതാക്കളായ സഖാവ് ഷൺമുഖം, സഖാവ് വീരപാണ്ഡ്യൻ എന്നിവരും വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തിരുമാവളവനും ഡി.എം.കെക്കൊപ്പം കൈകോർത്ത് പ്രവർത്തിക്കുമെന്നും തമിഴ്‌നാടിന്റെ അവകാശങ്ങൾക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പോരാടുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ അവർ തങ്ങളുടെ സൗഹൃദവും നയങ്ങളിൽ കരുത്തുറ്റ ദ്രാവിഡ മുന്നേറ്റ കഴകത്തിലുള്ള വിശ്വാസവും പ്രകടിപ്പിച്ചിരിക്കുകയാണ്."- സ്റ്റാലിൻ കുറിച്ചു.