Image

'പൊതുജനം കഴുതയല്ല സാർ ' (രാജു മൈലപ്ര)

Published on 07 May, 2026
'പൊതുജനം കഴുതയല്ല സാർ ' (രാജു മൈലപ്ര)

യു.ഡി.എഫിന്റെ  ഉജ്ജല വിജയത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിൻ്റെ അഹങ്കാരം തലക്കു പിടിച്ച നേതാക്കന്മാർ ഓരോന്നായി തകർന്നടിഞ്ഞു. എന്നാൽ മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള കോൺഗ്രസിലെ നാണംകെട്ട വടംവലി ഈ വിജയത്തിൻറെ ശോഭക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു. M.P. മാർ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന ശ്രീ വേണുഗോപാൽ തന്നെ കേരളത്തിൽ മത്സരിക്കാതെ, അവകാശവാദവുമായി കളം നിറഞ്ഞു നിൽക്കുന്നു. താനാണ് കേരളത്തിലെ കോൺഗ്രസിൻറെ വിജയശില്പി എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കിൽ, മറ്റുള്ള സംസ്ഥാങ്ങളിൽ എല്ലാം കോൺഗ്രസ് തകർന്നടിഞ്ഞത് എന്ത് കൊണ്ടാണ്? അദ്ദേഹമാണു പോലും സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തി കൊടുത്തത്. 

പണമാണ് മാനദണ്ഡമെങ്കിൽ അദാനിയ്‌ക്കോ, അംബാനിക്കോ, നമ്മുടെ യുസഫ് അലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകർന്നടിഞ്ഞ കോൺഗ്രസിനെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് ശ്രീ വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ്മു ഖ്യമന്ത്രി സ്ഥാനം അർഹതപ്പെട്ടത്. അല്ലെങ്കിൽ കേരളത്തിൽ തന്നെ ഈ തിരെഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച, ശ്രീ രമേശ് ചെന്നിത്തലയുൾപ്പെടെ എത്രയോ പേരുണ്ട്. ശ്രീ വേണുഗോപാലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല. അത് പറയുമ്പോൾ കോൺഗ്രസിന് അവരുടേതായ ഒരു സംവിധാനം ഉണ്ടെന്നാണ് പറയുന്നത്. ഈ സംവിധാനം ഉപയോഗിച്ച് അർഹതപ്പെട്ടവരെ മാറ്റി നിർത്തിയത് കൊണ്ടാണ് ഉത്തര ഇന്ത്യയിൽ കോൺഗ്രസ് തകർന്നടിഞ്ഞത്. കോൺഗ്രസ്സ് ഹൈക്കമാൻഡ് എന്ന് പറഞ്ഞാൽ രാഹുൽ ഗാന്ധി മാത്രമാണ്. അദ്ദേഹത്തിനെ നിയന്ത്രിക്കുന്നത് വേണുഗോപാൽജിയാണ്.  

അതു കൊണ്ട് ചുളുവിൽ ഈ സ്ഥാനം വേണുഗോപാൽ അടിച്ചെടുക്കും. ആറു മാസം കഴിയുന്നതിനു മുൻപ് അനാവശ്യമായ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിൽ നടത്തേണ്ടി വരും. 'കാലത്തിൻറെ കാവ്യനീതി' എന്നൊരു കാര്യമുണ്ട്. പണ്ട് സമർത്ഥമായി KPCC പ്രസിഡൻറായി തിളങ്ങിയ ശ്രീ കെ. മുരളീധരൻ , മന്ത്രിസ്ഥാനം മോഹിച്ചു, മറ്റൊരാളെ രാജി വെയ്പ്പിച്ചു, ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു എട്ടു നിലയിൽ പൊട്ടിയ ചരിത്രം നമ്മുടെ മുൻപിൽ ഉണ്ട്.
പൊതുജനം കഴുതയല്ല സാർ. അർഹതപ്പെട്ട സ്ഥാനം ശ്രീ വി.ഡി. സതീശനു നൽകി മാന്യത കാട്ടുക.
 

Join WhatsApp News
Joseph Mathew 2026-05-07 02:23:20
മൈലപ്ര സാർ എഴുതിയത് നൂറു ശതമാനം ശരിയാണ്. ഓട്ടമത്സരത്തിൽ പങ്കെടുക്കാതെ, കരയ്ക്കുനിന്ന് കളി കണ്ടവന് ഒന്നാം സമ്മാനം. വേണുഗോപാലും ഹൈക്കമാണ്ടും സാധരണ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുകയാണ്. അദ്ദേഹം മുക്യമന്ത്രി ആയാൽ കോൺഗ്രസിലെ ഗ്രൂപ്പുകൾ വീണ്ടും സജീവമാകും. തമ്മിലടി തുടരും. കേരളത്തിൽ നിന്ന് മത്സരിച്ച എത്രയോ പേര് മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യത ഉള്ളവരാണ്. അവിടെ വേണുഗോപാലിന് എന്താണ് കാര്യം?ഇവൻമ്മാർ തമ്മിലടി തുടരുകയാണെങ്കിൽ ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടിയെ മുക്യമന്ത്രിയാക്കണം. അദ്ദേഹം തികഞ്ഞ ഒരു രാഷ്ട്രീയ തന്ത്രജ്ഞനാണ്. പരിചയസമ്പന്നനാണ്. വേണുഗോപാൽ വന്നാൽ ആറു മാസത്തിനകം കേരളത്തിലെ കോൺഗ്രസ്സിന് ഒരു എം.പി. സ്ഥാനവും, ഒരു എം.ൽ.എ. സ്ഥാനവും നഷ്ടപ്പെടും. തീർച്ച.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക