
ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി ഇന്ത്യൻ അമേരിക്കൻ ബയോടെക് സംരംഭകൻ വിവേക് രാമസ്വാമി തിരഞ്ഞെടുക്കപ്പെട്ടു. വംശീയ-വർഗീയ കാർഡ് വരെ എടുത്തു കളിച്ച ബിസിനസ് ഉടമ കേസി പുഷിനെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ യാതൊരു ക്ലേശവുമില്ലാതെ രാമസ്വാമി തോൽപിച്ചു.
നവംബറിൽ ഡെമോക്രാറ്റ് ഡോക്ടർ ആമി ആക്ടനെ അദ്ദേഹം നേരിടും. കടുത്ത മത്സരമാണ് സർവേകൾ സൂചിപ്പിക്കുന്നത്. രാമസ്വാമിയുടെ 1% ലീഡ് തെല്ലും ഉറപ്പു നൽകുന്നില്ല. കോവിഡ് കാലത്തു ഹെൽത്ത് ഡയറക്‌ടർ ആയിരുന്ന ആക്ടനു വലിയ മതിപ്പു നേടാൻ കഴിഞ്ഞിരുന്നു. രാമസ്വാമിയുടെ കമ്പനി ജനങ്ങളെ ചൂഷണം ചെയ്തു എന്ന ആരോപണമാണ് മഹാമാരി കാലത്തു ഉണ്ടായത്.
2024 റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ ഡോണൾഡ് ട്രംപിനെതിരെ മത്സരിച്ച പാലക്കാട് വടക്കഞ്ചേരി സ്വദേശി ഗവർണർ മത്സരത്തിൽ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെയും പിന്തുണ നേടിയിട്ടുണ്ട്. ഒഹായോക്കാരനായ വാൻസ് ചൊവാഴ്ച്ച രാമസ്വാമിക്ക് വോട്ട് ചെയ്യാൻ എത്തിയിരുന്നു.
ചട്ടങ്ങളും നികുതിയും കുറയ്ക്കുകയും ക്രൈമിനെതിരെ ആഞ്ഞടിക്കുകയും ചെയ്യുമെന്നു വാഗ്‌ദാനം ചെയ്യുന്ന രാമസ്വാമി വിദ്യാഭ്യാസ പരിഷ്കരണത്തിനും മുൻഗണന നൽകുമെന്നു പറഞ്ഞിട്ടുണ്ട്.
സെനറ്റിലേക്കു ജോൺ ഹസ്റ്റഡ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവും. മുൻ സെനറ്റർ ഷെറോഡ് ബ്രൗൺ ആണ് ഡെമോക്രാറ്റിക് എതിരാളി. ഈ സീറ്റ് സെനറ്റിൽ ഭൂരിപക്ഷം തേടുന്ന ഡെമോക്രാറ്റുകൾക്കു അനുകൂലമായി വരുമെന്നാണ് സൂചന.
Ramaswamy wins GOP primary