
ന്യൂയോർക്ക്: ക്വീൻസിലെ സബ്‌വേ ട്രെയിനിലുണ്ടായ വെടിവയ്‌പിൽ 15 വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി. തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്ത് മാൻഹട്ടനിലേക്ക് പോവുകയായിരുന്ന 'എ' ട്രെയിനിലാണ് വെടിവയ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പരിക്കേറ്റ കൗമാരക്കാരൻ അപകടനില തരണം ചെയ്തതിൽ ആശ്വാസമുണ്ടെന്ന് മേയർ എക്സിലൂടെ അറിയിച്ചു. സബ്‌വേ സംവിധാനത്തിൽ ഇത്തരം അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും ഓരോ ന്യൂയോർക്കുകാരന്റെയും, പ്രത്യേകിച്ച് കുട്ടികളുടെ ദൈനംദിന യാത്ര സുരക്ഷിതമാക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
80-ാം സ്ട്രീറ്റ് സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിക്കുമ്പോഴാണ് വെടിവയ്പുണ്ടായത്. ട്രെയിനിനുള്ളിലെ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയൊച്ച കേട്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി തറയിൽ കിടന്നും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ജമൈക്ക ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ കൈകളിൽ നിയമവിരുദ്ധമായി ആയുധങ്ങൾ എത്തുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്സ് പറഞ്ഞു. പ്രതികൾ കസ്റ്റഡിയിലുണ്ടെങ്കിലും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.