
വാഷിംഗ്ടൺ ഡി.സി: ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്ക് നേരെ വർധിച്ചുവരുന്ന ഭീഷണികളും അതിക്രമങ്ങളും തടയുന്നതിനായി യുഎസ് കോൺഗ്രസിൽ ഉഭയകക്ഷി ബിൽ അവതരിപ്പിച്ചു. 'സാക്രഡ് ആക്ട്' (SACRED Act - Safeguarding Access to Congregations and Religious Establishments from Disruption) എന്ന് പേരിട്ടിരിക്കുന്ന ഈ നിയമനിർമ്മാണം, ആരാധനാലയങ്ങളുടെ 100 അടി ചുറ്റളവിൽ വിശ്വാസികളെ തടയുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഉപദ്രവിക്കുന്നതോ ഫെഡറൽ കുറ്റകൃത്യമായി കണക്കാക്കുന്നു.
ഡെമോക്രാറ്റിക് അംഗം ടോം സുവോസിയും റിപ്പബ്ലിക്കൻ അംഗം മാക്സ് മില്ലറും ചേർന്നാണ് ഈ ബിൽ അവതരിപ്പിച്ചത്. ആർക്കും ഭയമില്ലാതെ സ്വന്തം മതം പ്രാക്ടീസ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് നിയമനിർമ്മാതാക്കൾ വ്യക്തമാക്കി. അമേരിക്കയിലെ ഹിന്ദു മന്ദിരങ്ങൾ, സിനഗോഗുകൾ, പള്ളികൾ എന്നിവയ്ക്ക് നേരെ സമീപകാലത്ത് നടന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച് എ എഫ്) ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ക്ഷേത്രങ്ങൾ അശുദ്ധമാക്കുന്ന സംഭവങ്ങൾ ഭക്തരുടെ സുരക്ഷാബോധത്തെ തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പുതിയ നിയമപ്രകാരം, ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് പിഴയോ ഒരു വർഷം വരെ തടവോ ലഭിക്കാം. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്. കൂടാതെ, ഇരകൾക്ക് സിവിൽ കേസുകൾ ഫയൽ ചെയ്യാനും അറ്റോർണി ജനറൽ വഴി നഷ്ടപരിഹാരം തേടാനും നിയമം അനുവാദം നൽകുന്നു. ആന്റി ഡെഫമേഷൻ ലീഗ് (എഡിഎൽ), ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക തുടങ്ങിയ സംഘടനകളും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശത്തെ സംരക്ഷിച്ചുകൊണ്ട് തന്നെ, മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.