![അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ തകർച്ച (ദേവഗർജ്ജനം-14: ദേവൻ തറപ്പിൽ]](https://ccdn.emalayalee.com/featured-image/image_1777211250.png)
'ലോക പോലീസ്' പദവിയിലെ വിള്ളലുകൾ
ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനമുള്ള രാജ്യമെന്ന് അവകാശപ്പെടുമ്പോഴും, സ്വന്തം ഭരണാധികാരികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു ചരിത്രമാണ് അമേരിക്കയുടേത്. ഇന്നടക്കം രണ്ടോ മൂന്നാമത്തെയോ അക്രമണമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം. ഇത് സുരക്ഷാ വീഴ്ചകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ലോകകാര്യങ്ങളിൽ ഇടപെടുകയും ആധിപത്യം സ്ഥക്കാൻ ക്രൂരമായി ഇടപെടുകയും 'ലോക പോലീസ്' ചമയുകയും ചെയ്യുന്ന അമേരിക്കയുടെ സീക്രട്ട് സർവീസ് (Secret Service) സ്വന്തം മണ്ണിലെ സുരക്ഷാ പാളിച്ചകൾ മൂലം ഇന്ന് കടുത്ത വിമർശനത്തിന് വിധേയമായിരിക്കുകയാണ്.
വീഴ്ചകളുടെ ചരിത്രം
ലിങ്കൺ മുതൽ കെന്നഡി വരെ അമേരിക്കയുടെ പ്രസിഡന്റുമാരുടെ സുരക്ഷാ ചരിത്രം പരിശോധിച്ചാൽ അത് വലിയ പരാജയങ്ങളുടെ പട്ടികയാണ്. ഇതുവരെ നാല് പ്രസിഡന്റുമാരാണ് അമേരിക്കയിൽ വധിക്കപ്പെട്ടത്.
1. എബ്രഹാം ലിങ്കൺ (1865). ഫോർഡ് തിയേറ്ററിൽ വച്ച് അദ്ദേഹം വെടിയേറ്റു മരിക്കുമ്പോൾ അദ്ദേഹത്തിന് മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല എന്നത് ചരിത്ര സത്യമാണ്.
2. ജയിംസ് ഗാർഫീൽഡ് (1881).
അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് അദ്ദേഹം വെടിയേറ്റു.
3. വില്യം മക്കിൻലി (1901). ഒരു പൊതു പരിപാടിക്കിടയിലാണ് അദ്ദേഹത്തിന് നേരെ അക്രമി വെടിയുതിർത്തത്.
4. ജോൺ എഫ്. കെന്നഡി (1963).
ഡാളസിൽ നടന്ന ഈ കൊലപാതകം ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങൾ അന്ന് നിലവിലുണ്ടായിട്ടും, ഒരു തുറന്ന വാഹനത്തിൽ പ്രസിഡന്റിനെ യാത്ര ചെയ്യാൻ അനുവദിച്ചത് സീക്രട്ട് സർവീസിന്റെ ഏറ്റവും വലിയ അനാസ്ഥയായി ഇന്നും വിലയിരുത്തപ്പെടുന്നു.
ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു സത്യത്തിലേക്കാണ്,അക്രമികളുടെ പദ്ധതികളെ മുൻകൂട്ടി കാണാനോ അത് തടയാനോ പലപ്പോഴും അമേരിക്കൻ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.അവിടെയാണ് സീക്രട്ട് സർവിസ് ഏജന്റിന് സംശയിക്കേണ്ടത്. അവരിൽ പലരെയും സംശയത്തിന്റെ നിഴലിൽ നിർത്തി അന്വേഷണം നടത്തണം. കൂടെ നിൽക്കുന്നെന്ന് ഭാവിക്കുകയും, എന്നാൽ ഒറ്റു കൊടുക്കുകയും ചെയ്യുന്നവർ വിരളമല്ല.ഇവരെയും അന്വേഷണ പരിധിയിൽ കൊണ്ട് വരണം.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം.. ആത്മവിശ്വാസത്തിന് കിട്ടിയ പ്രഹരമായിരുന്നു
2001 സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണം. അത് അമേരിക്കയുടെ അഭിമാനത്തിന് മുകളിലേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. ഇന്റലിജൻസ് ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയും മുന്നറിയിപ്പുകൾ അവഗണിച്ചതുമാണ് ഇത്ര വലിയൊരു ദുരന്തത്തിന് വഴിവെച്ചത്. ലോകത്തെവിടെയും ഏത് നീക്കവും അറിയാൻ കഴിയുമെന്ന് അവകാശപ്പെടുന്ന സി.ഐ.എ (CIA), എഫ്.ബി.ഐ (FBI) എന്നീ ഏജൻസികൾക്ക് സ്വന്തം മൂക്കിന് താഴെ നടന്ന ഈ വലിയ ആസൂത്രണത്തെക്കുറിച്ച് അറിവില്ലാതെ പോയത് ആ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടി.
വേൾഡ് ട്രേഡ് സെന്റർ തകർന്നതോടെ തങ്ങൾ സുരക്ഷിതരാണെന്ന അമേരിക്കൻ ജനതയുടെ വിശ്വാസം നഷ്ടപ്പെടുകയും, ലോക പോലീസ് എന്ന പരിവേഷത്തിന് വലിയ മങ്ങലേൽക്കുകയും ചെയ്തു.
ഡൊണാൾഡ് ട്രംപിന് നേരെയുള്ള ആക്രമണം...
ആധുനിക കാലത്തെ സുരക്ഷാ പാളിച്ചയാണ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ നടന്ന ശ്രമം സീക്രട്ട് സർവീസിന്റെ വീഴ്ചകളുടെ പട്ടികയിലെ ഏറ്റവും പുതിയ അധ്യായമാണ്. വളരെ അകലെയല്ലാത്ത ഒരു കെട്ടിടത്തിന്റെ മുകളിൽ അക്രമിക്ക് തോക്കുമായി കയറാൻ കഴിഞ്ഞു എന്നത് അവിശ്വസനീയമാണ്. ഒരു റാലി നടക്കുമ്പോൾ ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളും സ്ഥലങ്ങളും പൂർണ്ണമായും സുരക്ഷാ പരിധിയിൽ കൊണ്ടുവരിക എന്നത് സീക്രട്ട് സർവീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. എന്നാൽ അവിടെ നടന്നത് ഗുരുതരമായ അനാസ്ഥയാണ്.
അക്രമി കെട്ടിടത്തിന് മുകളിൽ കയറുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചിട്ടും കൃത്യസമയത്ത് നടപടിയെടുക്കാൻ സാധിച്ചില്ല എന്നത് ഏജൻസിയുടെ പ്രവർത്തനക്ഷമതയെ ചോദ്യം ചെയ്യുന്നു. ഇന്നും അതെ അവസ്ഥയിലാണ് കാര്യങ്ങൾ നടന്നത്.
പ്രതി 2017 ല്‍ കാല്‍ ടെക്കില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും, 2025 - ല്‍ കമ്ബ്യൂട്ടർ സയൻസില്‍ ബിരുദാനന്തര ബിരുദവും നേടിയാ കോള്‍ തോമസ് അലൻ എന്ന് തിരിച്ചറിഞ്ഞു.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റുമാരുടെ അത്താഴവിരുന്നില്‍ അതിക്രമിച്ചു കയറിയതായി സംശയിക്കപ്പെടുന്ന വെടിവയ്പ്പുകാരൻ ഒരു "ഏകാകി ആണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞതു.
'വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ ഒന്നിലധികം ആയുധങ്ങളുമായി ഒരാള്‍ സീക്രട്ട് സർവീസ് ചെക്ക്‌പോയിന്റില്‍ അതിക്രമിച്ചു കയറി.
ചെക്ക് പോയിന്റിനെ സമീപിച്ചപ്പോള്‍ പ്രതി ഒരു ഷോട്ട്ഗണ്‍, ഒരു ഹാൻഡ്‌ഗണ്‍, നിരവധി കത്തികള്‍ എന്നിവ കൈവശം വച്ചിരുന്നതായി ഡി.സി. പോലീസ് മേധാവി ജെഫ്രി ഡബ്ല്യു. കരോള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രതിക്ക് വെടിയേറ്റിട്ടില്ലെന്നും പരിശോധനയ്ക്കായി ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ഉയർന്ന സാങ്കേതികവിദ്യ കൈവശമുള്ള ഒരു ഏജൻസിക്ക് ഇത്രയും ലളിതമായ ഒരു നീക്കം തടയാൻ സാധിച്ചില്ല എന്നത് അവരുടെ പരാജയമാണ് തെളിയിക്കുന്നത്.
പരാജയപ്പെടുന്നത് എന്തുകൊണ്ട്?
അമേരിക്കയുടെ സുരക്ഷാ ഏജൻസികൾ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
അമിത ആത്മവിശ്വാസം: തങ്ങളെ ആരും ആക്രമിക്കില്ലെന്ന അമിതമായ ആത്മവിശ്വാസം പലപ്പോഴും ജാഗ്രത കുറയ്ക്കുന്നു.
ഏകോപനമില്ലായ്മ
പ്രാദേശിക പോലീസും സീക്രട്ട് സർവീസും തമ്മിലുള്ള വിവരക്കൈമാറ്റത്തിലെ പാളിച്ചകൾ ട്രംപിന്റെ കേസിൽ പ്രകടമായിരുന്നു.
കാലഹരണപ്പെട്ട തന്ത്രങ്ങൾ
അക്രമികൾ പുതിയ രീതികൾ അവലംബിക്കുമ്പോൾ, പഴയ പ്രോട്ടോക്കോളുകളിൽ തൂങ്ങിനിൽക്കുന്നത് സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നു.
രാഷ്ട്രീയവൽക്കരണം: ഭരണകൂടങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഏജൻസികളുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നത് അവരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നു.
ലോകത്തെ നിയന്ത്രിക്കാനും മറ്റ് രാജ്യങ്ങളിലെ ഭരണകൂടങ്ങളിൽ ഇടപെടാനും ശ്രമിക്കുന്ന അമേരിക്ക, സ്വന്തം ഭരണാധികാരികളുടെ ജീവൻ പോലും സുരക്ഷിതമാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ സുരക്ഷ എന്നാൽ സൈനിക ശക്തി മാത്രമല്ല, മറിച്ച് കൃത്യമായ ആസൂത്രണവും ജാഗ്രതയുമാണ്.
സീക്രട്ട് സർവീസ് എന്ന ഏജൻസി ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമല്ലെന്നാണ് ട്രംപിനെതിരെയുള്ള വധശ്രമവും കഴിഞ്ഞകാല ചരിത്രങ്ങളും വ്യക്തമാക്കുന്നത്. ലോകത്തിന് മാതൃകയാകേണ്ട ഒരു രാജ്യം സ്വന്തം സുരക്ഷാ കാര്യങ്ങളിൽ ഇത്രയേറെ അനാസ്ഥ കാണിക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. ഇനിയെങ്കിലും തങ്ങളുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് തിരുത്താൻ തയ്യാറായില്ലെങ്കിൽ, അമേരിക്കയുടെ ചരിത്രം വധശ്രമങ്ങളുടെയും പരാജയങ്ങളുടെയും കഥകളാൽ ഇനിയും നിറയുമെന്നതിൽ തർക്കമില്ല.