
ചെന്നൈ: ജനനായകൻ സിനിമാ ചോർച്ചയെ തുടർന്ന് ചിത്രത്തിൻ്റെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സസ്‌പെൻഡ് ചെയ്‌തുവെന്ന് സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷൻ. യൂണിയൻ ബൈലോകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സസ്‌പെൻഷൻ. ഏപ്രിൽ 17 ന് നടന്ന അടിയന്തര എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തെ തുടർന്നാണ് തീരുമാനം എന്ന് അസോസിയേഷൻ അറിയിച്ചു.
ജനനായകൻ ഉൾപ്പെടെയുള്ള പല പ്രോജക്‌റ്റുകളിലും യൂണിയൻ അംഗങ്ങളെ സഹായികളായി രാഘവ് സ്ഥിരമായി നിയമിച്ചിരുന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇത്തരം നടപടികൾ അസോസിയേഷൻ്റെ സ്ഥാപിത നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
"ചലച്ചിത്ര വ്യവസായത്തിൻ്റെ സമഗ്രത സംരക്ഷിക്കുന്നതിനായി ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയേണ്ട ഉത്തരവാദിത്തം അസോസിയേഷന് ഉണ്ട്. ഈ പ്രവണത തുടരുന്നത് ഈ വ്യവസായത്തിൻ്റെ പ്രവർത്തനത്തെ തന്നെ അപകടത്തിലാക്കും", പ്രസിഡൻ്റ് വി ഗോപികൃഷ്‌ണയും ജനറൽ സെക്രട്ടറി എൻ ബി ഉമാശങ്കർബാബുവും ഒപ്പിട്ട പ്രസ്‌താവനയിൽ പറയുന്നു.
അതേസമയം സിനിമാ ചോർത്തലിൽ രാഘവിന് നേരിട്ട് പങ്കില്ലെന്നും അദേഹത്തിൻ്റെ അശ്രദ്ധയാണ് ഈ വീഴ്‌ചക്ക് കാരണമായതെന്നും രാഘവ് സമ്മതിച്ചതായി അസോസിയേഷൻ പറഞ്ഞു. സസ്‌പെൻഷൻ ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഈ കാലയളവിൽ യാതൊരു സഹകരണവും പിന്തുണയും രാഘവിന് നൽകില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി