Image

വസന്തത്തിന്റെ വരവില്‍ കാവ്യമാസത്തിന് അക്ഷരാഘോഷമൊരുക്കി കേരള റൈറ്റേഴ്‌സ് ഫോറം

ചെറിയാന്‍ മഠത്തിലേത്ത് Published on 24 April, 2026
വസന്തത്തിന്റെ വരവില്‍ കാവ്യമാസത്തിന് അക്ഷരാഘോഷമൊരുക്കി കേരള റൈറ്റേഴ്‌സ് ഫോറം

ഹൂസ്റ്റണ്‍: വസന്തത്തിന്റെ നയനമനോഹരമായ തുടക്കം. ടെക്‌സാസ് സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശം കാട്ടു പൂക്കള്‍ കൊണ്ട് നിറയുന്നു. പാതയോരങ്ങളിലും മൈതാനങ്ങളിലും പുറമ്പോക്കുഭൂമിയിലും എന്നുവേണ്ട എവിടെയും സമൃദ്ധമായ നിറങ്ങള്‍. വിടര്‍ന്നവയും അതിനു വെമ്പി നില്‍ക്കുന്ന പൂമൊട്ടുകളും. വെള്ളയും പിങ്കും മഞ്ഞയും നീലയും സംസ്ഥാനത്തിന്റെ തന്നെ ആഘോഷമായ ബ്‌ളൂ ബോണറ്റ് പുഷ്പ പാടങ്ങള്‍ കണ്ണിന് ഏറെ കുളിര്‍മ്മ നല്‍കുന്നു. വഴിയോരങ്ങളിലെ മഞ്ഞ നമ്മുടെ വിഷുക്കാലത്തിന്റെ നിറപ്പകിട്ട് ഗൃഹാതുര ഓര്‍മയായി മനസിലേക്കെത്തിക്കുന്നു. നമ്മുടെ സ്വന്തം വിഷുക്കാലം നമ്മെത്തേടി വരുന്നതുപോലെ.

ഈ പശ്ചാത്തലത്തിലാണ് വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റസ്റ്റോറന്റില്‍ യോഗം ചേര്‍ന്നു. ഏപ്രില്‍ മാസം കാവ്യ മാസമായാണല്ലോ ആചരിക്കുന്നത്. പരമ്പരാഗതവും ആധുനികവും കൂടാതെ മലയാളവും ഇംഗ്‌ളീഷുമെല്ലാം സമൃദ്ധമായി ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. വസന്തത്തിലെ മനോഹരമായ മഴച്ചാറ്റലുകള്‍ക്കൊപ്പം.

ജോസഫ് തച്ചാറയുടെ 'എന്റെ മശിഹ' എന്ന കവിത സാധാരണ നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നതോ അല്ലെങ്കില്‍ കാലങ്ങളായി നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നതോ ആയ മശിഹ രൂപത്തിനു കടക വിരുദ്ധമാണ്. ദേവ-ദൈവ സങ്കല്പങ്ങള്‍ വരയിലൂടെയോ വാക്കുകളിലൂടെയോ  ആവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ അത് ആകര്‍ഷണീയവും സുന്ദരവും ആയിരിക്കണമെന്നാണല്ലേ വെയ്പ്. പക്ഷേ, കവി ഇവിടെ പരോക്ഷമായി ചോദിക്കുന്നത് അങ്ങനെയുള്ള രൂപങ്ങള്‍ നമ്മോടു ചേര്‍ന്നു നില്‍ക്കുന്നതാണോ എന്നാണ്.

ബാബു കുരൂരിന്റെ 'നിന്നെ ഞാനും അറിഞ്ഞില്ല...' എന്ന കവിതയാണ് തുടര്‍ന്ന് അവതരിപ്പിത്. മലയാള പദങ്ങള്‍ കോര്‍ത്തിണക്കുന്നതിന്റെ സൗന്ദര്യം ഉള്‍ക്കൊണ്ടതായിരുന്നു ഈ കവിത. ബന്ധങ്ങള്‍ എത്ര തീവ്രമാണെങ്കിലും എത്ര അടുത്ത് ചേര്‍ത്ത്വയ്ക്കപ്പെട്ടതാണെങ്കിലും ഒരിക്കല്‍ വേര്‍പെടുന്ന അവസരങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടബോധം. അപ്പോഴാണ് ചോദിക്കുന്നത് ''നിന്നെ ഞാനും അറിഞ്ഞില്ലല്ലോ...'' എന്ന്. ആ ബന്ധങ്ങള്‍ വ്യക്തിപരമാകാം. പ്രകൃതിയുമായി ഇണങ്ങിയിട്ടുള്ളതുമാകാം.

''എങ്കിലും എന്റെ ഈ
അന്ത്യ യാത്രയില്‍ നീ
എന്നെ അറിഞ്ഞിരുന്നുവെങ്കി
ലെന്നു ഞാനേറ്റം മോഹിച്ചു വിട-
വാങ്ങവേ, അറിയുന്നു ഞാനും
നിന്നെ അറിഞ്ഞിരുന്നിലെന്ന്...''

റോയ് തോമസ് അവതരിപ്പിച്ചത് വ്യത്യസ്തമായ അര്‍ത്ഥതലങ്ങളുള്ള, ഒരു കാരള്‍ ഗീതത്തിന്റെ സൗന്ദര്യം മുറ്റി നിന്ന കവിതയായിരുന്നു. 'ബെതലേഹേമേ നീ രാജകുമാരനായ്...'' ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സുന്ദരകാണ്ഡത്തിലെ ഏതാനും വരികള്‍ അദ്ദേഹം വായിച്ചു.

ജോണ്‍ മാത്യു  ''When World Will Look Like When All the Water Leaves Us...'' എന്ന കവിത അവതരിപ്പിച്ചു.

''We who will soon die
Because we have been so thirsty
We whose tears can fill
Rivers seas oceans,
We sail...''

ചെറിയാന്‍ മഠത്തിലേത്ത്, മാത്യു നെല്ലിക്കുന്ന്, ബാബു കുരൂര്‍, ജോസഫ് തച്ചാറ, ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു, മറിയാമ്മ തോമസ്, എ.സി ജോര്‍ജ്, റോയ് തോമസ്, ഡോളി കാച്ചപ്പിള്ളി, മോട്ടി മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

യോഗത്തില്‍ കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു സാഹിത്യ ചര്‍ച്ചകളുടെ മോഡറേറ്ററായിരുന്നു. റൈറ്റേഴ്‌സ് ഫോറത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബാബു കുരൂരുനെ യോഗം പബ്‌ളിക് റിലേഷന്‍സിന്റെ ചുമതല ഏല്‍പ്പിച്ചു. പ്രസിഡന്റിന്റെ ഉപക്രമത്തിന് ശേഷം സെക്രട്ടറി മോട്ടി മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.

ഫോട്ടോ: മോട്ടി മാത്യു

Join WhatsApp News
രവികുമാർ 2026-04-25 02:18:00
വാർത്ത വായിച്ചിട്ട് മനസ്സിലാക്കുന്നത്, എല്ലാ മാസവും റൈറ്റർ ഫോറം മീറ്റിംഗ് കൂടുന്നത് കാലാവസ്ഥയും പ്രകൃതിയും വീക്ഷിക്കാനാണ് എന്ന് തോന്നുന്നു. ഇങ്ങനെ പോയി കഴിഞ്ഞാൽ നിങ്ങളുടെ ഫോറം എഴുത്തുപരമായും സാഹിത്യപരമായി ഒക്കെ പിന്നോട്ട് പോകും കേട്ടോ?. നിങ്ങളുടെ മീറ്റിങ്ങിന്റെ വീഡിയോ ഇറക്കിയോ?. അതുകൂടെ കണ്ടിട്ട് കൂടുതൽ അഭിപ്രായങ്ങൾ എഴുതാം എന്നാണ് കരുതുന്നത്. വാർത്തകളിലും വീഡിയോകളിലും പ്രകടനങ്ങളിലും അവിടെയുള്ള ആ മലയാളം സൊസൈറ്റി ഫോറം നിങ്ങളെ പിന്നിലാക്കി കൊണ്ട് ബഹുദൂരം മുന്നേറി എന്നാണ് മനസ്സിലാക്കുന്നത്. അതുപോലെ കുറെ നാളായി ആരോഗ്യ കാരണങ്ങളാൽ അവരുടെ പ്രസിഡണ്ട് വരാതിരുന്നിട്ട് കൂടെ, മറ്റ് അതിൻറെ അണികൾ മീറ്റിങ്ങുകൾ ഒരു വിധം ആരോഗ്യപരമായി കൊണ്ടുപോകുന്നു എന്നാണ് ഒരു വായനക്കാരനായ ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ കവിത മാസമായിരുന്നു. അല്ലേ?. ഓരോരുത്തർ എഴുതിയ കവിതകൾ, അതായത് ഒറിജിനൽ കവിതകൾ വായിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു . എന്നാണ് ഈ ആസ്വാദകന്റെ അഭിപ്രായം. പിന്നെ ഈ റിപ്പോർട്ടിലെ ഫോട്ടോകൾ മത്തങ്ങ വലിപ്പമുള്ളതാണെങ്കിലും, തെളിച്ചവും പ്രൊഫഷണൽ ടച്ചും കുറവാണ് കേട്ടോ?. പോമ പൊക്കാനാക്കാരുടെ ഫോട്ടോ നോക്കൂ. അവരൊക്കെ ഒരു ജാതി പേപ്പർ ടൈഗേഴ്സ് ആണെങ്കിലും വാർത്തകൾ കൊടുക്കാനും, ഭയങ്കര ഫോട്ടോകൾ നിരത്തിവച്ച് പ്രസിദ്ധീകരിക്കാനും ബഹു സമർത്ഥരാണ്. പള്ളിയിൽ അച്ഛൻറെ മതപ്രസംഗവും നിങ്ങളുടെ മീറ്റിങ്ങിൽ നടക്കുന്നുണ്ടോ?. അല്ല ഒരു അച്ഛൻറെ പടവും അതിൽ കണ്ടു. അതുകൊണ്ട് ചോദിച്ചതാണ്. പിന്നീട് നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ ഒരു രണ്ട് കെട്ട് പുസ്തകം അയച്ചുതരാം. അതുകൊണ്ട് പോയി നിങ്ങളുടെ ആ റൈറ്റേഴ്സ് Foram ലൈബ്രറിയിൽ വച്ചാൽ മതി. ഞാൻ രണ്ടാഴ്ച മുൻപ് രണ്ട് കെട്ട് മലയാളം സൊസൈറ്റിക്കാർക്കും അയച്ചിരുന്നു. നിങ്ങളുടെയൊക്കെ സംഘടനയിൽ എന്റെ തോട്ടത്തിൽ അറിയപ്പെടുന്നവരായി, അറിയപ്പെടുന്ന എഴുത്തുകാരായി ഒരു മൂന്നാലു പേർ മാത്രമേ കാണുന്നുള്ളൂ. ബാക്കിയുള്ളവർ എല്ലാം വായനക്കാരും, നിങ്ങളുടെ സുഹൃത്തുക്കളും ആയിരിക്കും അല്ലേ?. ഈ മാസം പുസ്തക പ്രകാശനം ഒന്നും കണ്ടില്ല. പ്രകാശിപ്പിക്കാൻ ആയി ആരും പുസ്തകവുമായി വന്നില്ലായിരിക്കും അല്ലേ?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-25 04:56:14
💥🔥പാതിരിക്ക് ഈ കൂട്ടായ്മകൾ ഒക്കെ വർജ്യം അല്ലേ, അങ്ങനെയല്ലേ മത പുസ്തകത്തിൽ വ്യക്തമായി പറയുന്നത്??? അല്ലേ??? 🔻മത സാഹിത്യവും ലൗകീക സാഹിത്യവും എല്ലാം ഒന്നു തന്നെ എന്നു അദ്ദേഹം അംഗീകരിച്ചാൽ അദ്ദേഹത്തിന് പങ്കെടുക്കാം ഒരു സാധാരണ മനുഷ്യനെ പോലെ.അത് ok. പണ്ട് എൽമോന്റിലെ സർഗ്ഗവേദിയിൽ അങ്ങനെ ഒരു പതിവ് ഉണ്ടായിരുന്നു ; അതായത് ഒരു കാർഡിനാൽ ചുവന്ന നെറ്റിയും കറുത്ത മത്തങ്ങാ തൊപ്പിയും അണിഞ്ഞു എല്ലാ സാഹിതീ മീറ്റിംഗുകൾക്കും ആസ്ഥാന അധ്യക്ഷനായി ഇരിക്കുമായിരുന്നു.ഇപ്പോൾ ഇല്ലാ. ഏതായാലും കത്തനാരന്മാർ വായിക്കുന്ന ഓട സാഹിത്യത്തെ കാൾ എന്തുകൊണ്ടും ഒരു ചുവട് മുന്നിലാണല്ലോ ഭാഷാ സാഹിത്യം. അവരും നല്ലതൊക്കെ വല്ലപ്പോഴും വായിക്കട്ടെ, കേൾക്കട്ടേ.... അല്ലേ??? പക്ഷേ ഇവന്മാർ വന്നിട്ട് മൊത്തം മീറ്റിംഗ് അങ്ങ് Hijack ചെയ്തു കളയും, അതാണ് അസഹനീയം... റെജിസ് JOHN
A.S SREEKUMAR 2026-04-25 05:12:43
മഹാനായ രവികുമാറിന്റെ പ്രതികരണം വായിച്ചു. ഇത് യഥാര്‍ത്ഥ പേരല്ലെന്നറിയാം. ആദ്യമേ ഒരു കാര്യം പറയട്ടെ. സ്വന്തം പേരില്‍ തങ്ങളുടെ വിമര്‍ശനങ്ങള്‍ പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തവരും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ള ഭീരുക്കളുമാണ് ഇത്തരത്തില്‍ വ്യാജപ്പേരില്‍ എഴുതി നിര്‍വൃതിയടയുന്നത്. പച്ച മലയാളത്തില്‍ ഇതിനെ അസൂയ എന്ന് വിശേഷിപ്പിക്കാം. ഈ ജനുസില്‍പ്പെട്ട പരാദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം ഉണ്ടല്ലോ. നമ്മള്‍ അവരെ തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ മനസിലാക്കുന്നുണ്ടോ എന്തോ..? റൈറ്റേഴ്‌സ് ഫോറം പ്രകൃതി വര്‍ണന നടത്തിയതാണ് രവികുമാര്‍ സാറിന് പിടിക്കാതെ പോയത്. എഴുത്തുകാര്‍ നിരീക്ഷകരാണ്. തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പലപ്പോഴും രചനകള്‍ ഉണ്ടാവുന്നത്. പ്രകൃതിയുടെ മാറ്റം, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലുണ്ടാവുന്ന ചലനങ്ങള്‍ അങ്ങനെ എല്ലാം എഴുത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിര്‍ദോഷമായ ഒരു മീറ്റിങ്ങിന്റെ റിപ്പോര്‍ട്ടില്‍ അതിന്റെ പശ്ചാത്തലം കൂടി പരാമര്‍ശിക്കുന്നതില്‍ എന്താണ് സാര്‍ തെറ്റ്..? വരണ്ടു പോകാമായിരുന്ന ഒരു വാര്‍ത്തയെ ഇത്തരത്തില്‍ ആര്‍ദ്രമാക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമെന്നുമല്ലല്ലോ. പിന്നെ ഒരു മലയാളം സൊസൈറ്റിയുടെ കാര്യം പറഞ്ഞ് കേരള റൈറ്റേഴ്‌സ് ഫോറത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂര്‍വമായ ശ്രമത്തെ കേവലം ബാലിശം എന്നേ വിശേഷിപ്പിക്കാനാവൂ. താങ്കളുടെ ഈ പ്രതികരണം മറുപടിക്ക് അര്‍ഹമല്ല. പക്ഷേ ഇത് ആവര്‍ത്തിക്കുന്നതുകൊണ്ടാണ് ഒരു കൗണ്ടര്‍ ഇടുന്നത്. കതിരില്‍ വളം വച്ചിട്ട് കാര്യമില്ലെന്നറിയാം. കേരള റൈറ്റേഴ്‌സ് ഫോറം 36 വര്‍ഷം പിന്നിട്ടുവെന്നും സ്വന്തം നിലയില്‍ 22 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ടെന്നുമുള്ള കാര്യം രവികുമാരനും അറിയാവുന്ന കാര്യമാണല്ലോ. താങ്കള്‍ വ്യാകുലപ്പെടേണ്ട. ഇനിയും അവരുടെ ഒട്ടേറെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. അതിനുള്ള ബാല്യം ആ സംഘടനയ്ക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആ അക്ഷരങ്ങളുടെ വെളിച്ചം അങ്ങയുടെ വഴിയിലും വിതറുമാറാകട്ടെ. ആരും 100 ശതമാനം പൂര്‍ണരല്ല. വിമര്‍ശനം അിവാര്യമാണ്. അത് ക്രിയത്മകമായിരിക്കണമെന്ന് മാത്രം. ഇത് ആ ഗണത്തില്‍പ്പെടുന്നതല്ല. ഒരു പ്രസ്ഥാനം നല്ല രീതിയില്‍ നടന്നുപോകുന്നതിലുള്ള ഒരുതരം സൂക്കേടാണിത്. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന ഗ്രാമ്യ മൊഴി താങ്കളുടെ വിലയേറിയ വാക്കുകളിലൂടെ അന്വര്‍ത്ഥമായിരിക്കുന്നു. എ.എസ് ശ്രീകുമാര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക