Image

ഒസ്യത്ത് (കഥ: അഷ്റഫ് കാളത്തോട്)

Published on 23 April, 2026
ഒസ്യത്ത് (കഥ: അഷ്റഫ് കാളത്തോട്)

അമാവാസി രാവിന്റെ കറുപ്പിൽ ആ പഴയ ഖബർസ്ഥാൻ ഒരു വന്യമൃഗത്തെപ്പോലെ പതുങ്ങിക്കിടന്നു. കാറ്റിൽ ഉലയുന്ന ആൽമരങ്ങൾക്കിടയിലൂടെ ചീവീടുകളുടെ കരച്ചിൽ ഒരു മൂർച്ചയേറിയ സംഗീതം പോലെ അന്തരീക്ഷത്തെ മുറിച്ചുകൊണ്ടിരുന്നു. ദൂരെ എവിടെയോ ഒരു കുറുക്കന്റെ ഓരിയിടൽ കേൾക്കാം; അത് മരണത്തിന്റെ മണം പിടിച്ചു വരുന്ന ഏതോ ആത്മാവിന്റെ വിലാപം പോലെ തോന്നിപ്പിച്ചു. നിഗൂഢമായ ആ ഇടവഴികളിൽ മണ്ണും മഞ്ഞും കൂടിച്ചേർന്ന് ഒരു പ്രേതച്ഛായ പടർത്തിയിരുന്നു. മീസാൻ കല്ലുകൾക്ക് മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കാട്ടുചെടികൾ ഇരുട്ടിൽ അദൃശ്യമായ കൈകൾ നീട്ടി ആരെയോ കാത്തിരിക്കുന്നതുപോലെ...

ഈ വന്യതയിലേക്കാണ് അയാൾ വേച്ചു വേച്ചു നടന്നു കയറിയത്. ഒരു കപ്പൽ പാതി മുങ്ങിയതുപോലെ ആടിക്കളിച്ചായിരുന്നു അയാളുടെ നടത്തം. ലഹരിയുടെ ഗന്ധം അയാളിൽ ഒരു പഴയ സുഗന്ധദ്രവ്യം പോലെ പറ്റിപ്പിടിച്ചിരുന്നു. കവാടത്തിലെ തുരുമ്പിച്ച ബോർഡ് ആ മങ്ങിയ വെളിച്ചത്തിൽ അയാൾ കഷ്ടപ്പെട്ട് വായിച്ചു: "മേൽനോട്ടക്കാരന് വേണ്ടി ബെല്ലടിക്കുക."

അയാൾ ബെല്ലടിച്ചു. ഒരു തവണയല്ല, ആ നിശബ്ദതയെ ഭേദിക്കുന്ന ഒരു ആദിമ മണിനാദം പോലെ പലതവണ.

"ഈ നേരമല്ലാത്ത നേരത്ത് നിങ്ങൾക്കിതെന്താ വേണ്ടത്?" കണ്ണു തിരുമ്മി വന്ന അവറാച്ചന്റെ സ്വരത്തിൽ ഉറക്കച്ചടവിനേക്കാൾ ദേഷ്യമായിരുന്നു. തനിക്കുള്ള ഇഷ്ടക്കേട് അയാൾ ഒട്ടും മറച്ചുവെച്ചില്ല.

കുമാരൻ അയാളെ ഒന്ന് ഉഴിഞ്ഞുനോക്കി. ചുളിവു വീണ ആ മുഖത്ത് കാലം എഴുതിയ ഒസ്യത്തുകൾ അയാൾ വായിച്ചെടുക്കാൻ ശ്രമിച്ചു. എന്നിട്ട് സാവധാനം ചോദിച്ചു: "അതേയ് മനുഷ്യാ... നിനക്ക് തന്നെ ആ ഒലക്കേലെ ബെല്ലടിച്ചുകൂടായിരുന്നോ? എന്നെക്കൊണ്ട് ഇത് ചെയ്യിക്കണമായിരുന്നോ?"

അവറാച്ചൻ മിണ്ടിയില്ല. അയാൾ കണ്ടത് ഖബറുകൾക്കിടയിൽ ഉലാത്തുന്ന പഴയ ചരിത്രത്തിലെ ജിന്നുകളെയാണ്. ആ കുമാരന്റെ ചോദ്യത്തിന് പിന്നിൽ വിധി വൈപരീത്യത്തിന്റെ ഒരു വലിയ ഒസ്യത്തുണ്ടായിരുന്നു. ജീവിതം മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി വാതിൽ തുറന്നു കൊടുത്തവർക്ക് ഒടുവിൽ സ്വന്തം മടക്കയാത്രയിൽ ബാക്കിവെക്കാൻ എന്തുണ്ടാകുമെന്ന ചോദ്യമാണത്. ആ ചോദ്യം ഒരു നിഴലായി നീളുന്നത് അബൂബക്കർ ഹാജിയുടെ കിടപ്പുമുറിയിലേക്കായിരുന്നു.

ഖബർസ്ഥാനിലെ ആ നിശബ്ദതയിൽ നിന്ന് ഹാജി സാഹിബിന്റെ ശ്വാസം മുട്ടുന്ന മുറിയിലേക്കുള്ള ദൂരം വെറും ഒരു വിളിപ്പാട് മാത്രമായിരുന്നു. അവിടെ മരണത്തിന്റെ മണം മുറിയിൽ പടർന്നു കഴിഞ്ഞിരുന്നു. വക്കീൽ വന്ന ഉടനെ ഹാജി തന്റെ ജീവിതത്തിന്റെ അവസാനത്തെ കണക്കുപുസ്തകം തുറന്നു.

"എനിക്കൊരു ഒസ്യത്തെഴുതണം വക്കീലേ... ഒന്നാമതായി, ചായക്കടക്കാരൻ ഉസ്മാൻ എനിക്ക് ഇരുപതിനായിരം രൂപ തരാനുണ്ട്."

മരണം തൊട്ടടുത്തെത്തിയിട്ടും പണത്തിന്റെ കണക്കുകൾ തെറ്റാത്ത ഹാജിയെ നോക്കി അടുത്തിരുന്ന ഭാര്യ കുൽസൂമി അഭിമാനത്തോടെ മൊഴിഞ്ഞു: "കണ്ടോ, ബുദ്ധിയ്ക്ക് ഇപ്പോഴും എന്നാ തെളിച്ചമാണെന്ന് നോക്കിയേ!"

"പിന്നെ കിഴക്കേ പറമ്പിലെ രാമൻ നായർക്ക് കൊടുത്ത അൻപതിനായിരം രൂപ അവൻ ഇതുവരെ തിരിച്ചിട്ടില്ല."
ഭാര്യ വീണ്ടും: "അങ്ങേരുടെ ഓർമ്മ പവൻ കണക്കാ!"

എന്നാൽ ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ കിട്ടാനുള്ളത് മാത്രമല്ല, കൊടുക്കാനുള്ളതും ഒരു ഒസ്യത്തായി കാത്തിരിക്കുന്നുണ്ടെന്ന് അവർ അറിഞ്ഞില്ല. ഹാജി തുടർന്നു: "സിറ്റി മാർട്ടിലെ സുലൈമാന് ഞാൻ പത്തു ലക്ഷം രൂപ കൊടുക്കാനുണ്ട്."

ഭാര്യയുടെ മുഖം മാറി. "പടച്ചോനേ... കിടപ്പായെന്നു വെച്ച് മനുഷ്യൻ ഇങ്ങനെ പിച്ചും പേയും പറയുവോ!" കുൽസൂമി ശാസിച്ചു, "ദേ മിണ്ടാൻഡും അനങ്ങാടും കെടന്നോണം പറഞ്ഞേക്കാം"
ഹാജി ദീർഘമായ ഉറക്കത്തിലേക്കു നിവർന്നു..

സത്യം എപ്പോഴും അങ്ങനെയാണ്. കിട്ടാനുള്ളത് പറയുമ്പോൾ അത് ബുദ്ധിയും, കൊടുക്കാനുള്ളത് പറയുമ്പോൾ അത് ഭ്രാന്തുമായി മാറുന്ന വിചിത്രമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഈ കൊടുക്കൽ വാങ്ങലുകളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് പഴയ മേൽമുണ്ട് സമരത്തിന്റെ കാലം മുതൽക്കേ തുടങ്ങിയതാണ്. അധികാരത്തിന്റെ നെറികെട്ട മൂല്യബോധത്തിനെതിരെ, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തവർക്കെതിരെ നടന്ന ഐതിഹാസിക സമരം. 1859-ൽ രാജകീയ വിളംബരം പുറപ്പെടുവിക്കുമ്പോൾ പോലും അതിൽ വിവേചനത്തിന്റെ വിഷമുള്ള വരികളുണ്ടായിരുന്നു. ആ ഒസ്യത്തുകൾ ഇന്നും ചരിത്രത്തിൽ നിന്ന് ബോധപൂർവ്വം മായ്ക്കപ്പെടുന്നു. വിസ്മൃതിയുടെ മണ്ണിൽ നമ്മൾ വീണ്ടും ചരിത്രത്തിന്റെ ബെല്ലടിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

"ഞാനിപ്പോൾ ഒറ്റയ്ക്കാണ്," അയിഷ തന്റെ മൊബൈൽ സ്ക്രീനിലേക്ക് നോക്കി പറഞ്ഞു. വർഷങ്ങൾ നീണ്ട ദാമ്പത്യം. മക്കളുമായി അവൾ ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈമുതലായി ഉണ്ടായിരുന്നത് സ്വന്തം അധ്വാനത്തിന്റെ വരുമാനം മാത്രമായിരുന്നു. വ്യാജ വാഗ്ദാനങ്ങൾ പോലെ പൊട്ടിപ്പോകുന്ന ബന്ധങ്ങൾക്കിടയിൽ അവൾ സ്വന്തമായി ഒരു മണ്ണുണ്ടാക്കാൻ ശ്രമിച്ചു. നോയിഡയിലെ എസി റൂമുകളിൽ ഇരുന്നു കസർത്തുകൾ നടത്തുന്നവരല്ല, അതിജീവനത്തിന്റെ പരുക്കൻ പാഠങ്ങളാണ് അവളെ നയിച്ചത്. അവൾ വൈദേശിക കാര്യങ്ങളിൽ നല്ല പിടിപാടുള്ളവളാണ് ലോകം കണ്ടവൻ.

യാത്രകളുടെ ഒടുവിൽ ആ സഞ്ചാരി ലോകത്തിന്റെ നാനാഭാഗങ്ങളിലെ ആരാധനാലയങ്ങൾ പിന്നിട്ടു. വിഗ്രഹങ്ങളില്ലാതെ ഓരോരുത്തരും ഒറ്റക്കിരുന്നു ധ്യാനിക്കുന്ന ആധുനിക ധാർമ്മികതയുടെ രൂപങ്ങൾ അയാൾ കണ്ടു. മതം മാറുന്ന മാഫിയകളും മതം വിൽക്കുന്ന രാഷ്ട്രീയക്കാരും ഇല്ലാത്ത ഒരിടം അയാൾ സ്വപ്നം കണ്ടു.

മദ്യപൻ പാതിവഴിയിൽ നിന്നു. അയാൾക്ക് ചുറ്റും ഒരു ആദിമമായ ഗന്ധം പടർന്നു, മണ്ണിന്റെയും പായലിന്റെയും, പിന്നെ ആർക്കും ഒസ്യത്ത് നൽകാൻ കഴിയാത്ത കാലത്തിന്റെ ശുദ്ധവായുവിന്റെയും. കാവൽക്കാരന്റെ മിഴികൾ ചെറാക്കിന്റെ താഴ്വരയിലെ പനകൾ പോലെ നിശ്ചലമായിരുന്നു. അയാൾ മെല്ലെ മൊഴിഞ്ഞു: "ബെല്ലടിക്കേണ്ടത് പുറത്തുള്ളവർക്കല്ല മനുഷ്യാ, ഉള്ളിലുള്ളവർക്കാണ്. നിന്റെ ഓരോ പതനവും പ്രപഞ്ചത്തിന്റെ ഒരു മണിമുഴക്കമാണ്."

ഹാജിയുടെ കടബാധ്യതകൾ നക്ഷത്രങ്ങളായി മിന്നുന്നു. അയിഷയുടെ കണ്ണുനീർ ഭൂമിയുടെ അടിയൊഴുക്കായി മാറുന്നു. അവിടെ ശത്രുവില്ല, മിത്രമില്ല, കൊടുക്കാനോ വാങ്ങാനോ ഉള്ള ബാധ്യതകളില്ല. ആദിയിലും അന്തത്തിലും ഇല്ലാത്ത ജാതിയും വസ്ത്രവും ഒസ്യത്തുകളും വെറും മായയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അയാൾ വേച്ചു വേച്ചു നടന്നു നീങ്ങി. പിന്നിൽ കാവൽക്കാരൻ ഒരു ശിലയെപ്പോലെ ആ ഖബർസ്ഥാന്റെ കവാടമായി മാറി. ഗേറ്റിലെ ബോർഡ് ഇപ്പോൾ ഇങ്ങനെ വായിക്കാമായിരുന്നു:

"ഇവിടെ വിശ്രമിക്കുന്നവർക്ക് ഭാരമില്ല, വസ്ത്രങ്ങളില്ല, ഭാഷകളില്ല. നിന്റെ ഒസ്യത്തിൽ ഒരു തുള്ളി സ്നേഹം ബാക്കി വെച്ചിട്ടുണ്ടെങ്കിൽ മാത്രം ഈ വാതിൽ നിനക്കായി തുറക്കപ്പെടും."

അയാൾ ചിരിച്ചു. ചരിത്രത്തിന്റെ ഏടുകൾ കാറ്റിൽ പറക്കുന്നതുപോലെ അയാൾ അസ്തിത്വത്തിന്റെ ശൂന്യതയിലേക്ക് നടന്നു തീർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക