Image

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച് ജെനിഫർ രാജ്കുമാർ

Published on 21 April, 2026
 ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച് ജെനിഫർ രാജ്കുമാർ

ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫർ രാജ്കുമാർ തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനകൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ രംഗത്തെത്തി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ തനിക്കെതിരെ സംഘടിതമായ രീതിയിൽ അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ഏപ്രിൽ 20-ന് പുറത്തുവിട്ട പ്രസ്താവനയിൽ അവർ ആരോപിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് ജെനിഫർ.
 

സിവിൽ റൈറ്റ്‌സ് അറ്റോർണി കൂടിയായ താൻ കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയിൽ എത്തിയതെന്നും അമേരിക്കൻ സ്വപ്നത്തിന്റെ പ്രതിരൂപമായ തന്നെ തകർക്കാനാണ് എതിരാളികൾ ശ്രമിക്കുന്നതെന്നും ജെനിഫർ പറഞ്ഞു. ദീപാവലിക്ക് സ്കൂളുകൾക്ക് അവധി ലഭ്യമാക്കിയതും 'സ്മോക്ക് ഔട്ട് ആക്ട്' വഴി നിയമവിരുദ്ധ പുകയില ശാലകൾ അടച്ചുപൂട്ടിച്ചതും തന്റെ വലിയ നേട്ടങ്ങളാണെന്ന് അവർ ഓർമ്മിപ്പിച്ചു.

ന്യൂയോർക്കിൽ ജനിച്ചവളായിട്ടും തന്നെ 'ഹിന്ദു ഫാസിസ്റ്റ്' എന്ന് വിളിച്ചുകൊണ്ട് ആദ്യം തന്റെ മതത്തെ ലക്ഷ്യം വച്ചും പിന്നീട് ഒരു അഭിഭാഷക എന്ന നിലയിലുള്ള  യോഗ്യതകളെ ചോദ്യം ചെയ്തും ഒടുവിൽ  തന്റെ നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടും  ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ  തനിക്കെതിരെ ഒരു വിദ്വേഷ കാമ്പയിൻ  നടത്തുന്നുണ്ടെന്നും ജെനിഫർ തുറന്നടിച്ചു. സ്ത്രീവിരുദ്ധതയും മതപരമായ വിദ്വേഷവും പച്ചക്കള്ളങ്ങളുമാണ് തനിക്കെതിരെയുള്ള ആയുധങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ രാഷ്ട്രീയ ഭാവി പദ്ധതികളെക്കുറിച്ചും ജെനിഫർ വ്യക്തമാക്കി. 'റിവൈറ്റലൈസ്ഡ് അറ്റ്‌ലാന്റിക് 2.0' പ്ലാൻ വഴി നഗരത്തിന്റെ പിന്നാക്ക മേഖലകളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും 'യൂണിവേഴ്സൽ ബേസിക് സ്റ്റോക്ക്' പദ്ധതിയിലൂടെ സാധാരണ കുടുംബങ്ങൾക്ക് സമ്പത്തുണ്ടാക്കാൻ അവസരം നൽകുമെന്നും അവർ പ്രഖ്യാപിച്ചു. ആരുടേയും സഹതാപമല്ല, മറിച്ച് വോട്ടാണ് വേണ്ടതെന്നും രാഷ്ട്രീയത്തിൽ വിഷം കലർത്തുന്ന തീവ്രവാദ നിലപാടുകളെ ഒരുമിച്ച് തോൽപ്പിക്കാമെന്നും അവർ ആഹ്വാനം ചെയ്തു. ജൂൺ 23-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏവരും വിലയേറിയ വോട്ട് തനിക്ക് നൽകണമെന്നും ജെനിഫർ രാജ്‌കുമാർ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക