
മഞ്ഞുകാലവും മഴക്കാലവും കഴിഞ്ഞ് ചൂടുകാലത്തിൻ്റെ തെളിച്ചമുള്ള പച്ചപ്പിലാണ് ബെനെവെന്തോ.
പേരറിയാത്ത കിളികൾ കരയുന്നു. അതോ ചിരിക്കുന്നതാണോ ..... കിളികൾ കരയുന്നതായേ ഇതേവരെ പറഞ്ഞു കേട്ടിട്ടുള്ളൂ. അവ ഒരു കൊമ്പിൽ നിന്ന് മറു കൊമ്പിലേക്കും തിരിച്ചും പറന്ന് രസിക്കുന്നു
ശലഭങ്ങൾ മഞ്ഞയും വെള്ളയും നിറമുള്ളവ പൂക്കളിൽ നിന്ന് വേർത്തിരിച്ചറിയാനെന്നോണം പാറിപ്പറക്കുന്നു.
കണ്ണുകൾക്ക് ഇമ്പമേകും പച്ച വൈവിദ്ധ്യങ്ങൾ. ഹരിതാഭത്തിൻ്റെ നാട്ടിൽ നിന്ന് വന്നിട്ടും നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്
കേരളത്തിൽ ചൂടുകാലത്തിൽ വാടിയുണങ്ങുന്ന പച്ചപ്പ് കണ്ട് ശീലിച്ചതിനാലാകാം എനിക്കിത് അൽഭുതമാകുന്നത്.
തുടക്കത്തിൽ നിന്ന് ചൂട് മധ്യത്തിലേക്കെത്തുന്ന ജൂൺ ജൂലൈ ഓഗസ്‌റ്റ് മാസങ്ങളിൽ ഈ പച്ചപ്പ് കരിഞ്ഞുണങ്ങുമോ വാടി വീഴുമോ എന്ന ആശങ്കയുമുണ്ട്.
ഇറ്റലിയിൽ കണ്ട രണ്ട് വേനലുകളിൽ പ്രകൃതിയിലെ ഈ മാറ്റം ശ്രദ്ധിച്ചിട്ടില്ല.
തെളിച്ചമുള്ള പകലുകൾ, ഉണർന്നിരിക്കുന്ന രാത്രികൾ. അതാണിപ്പോൾ ബെനെവെന്തോ. ശ്മശാനമൂകമായിരുന്ന തെരുവോരങ്ങൾ ശബ്‌ദമുഖരിതമാണിപ്പോൾ. വിജനമായിരുന്ന വഴികളിൽ തിരക്കൊഴിഞ്ഞ നേരമില്ല.
പക്ഷേ .... ഈ തെളിച്ചവും വെളിച്ചവും എൻ്റെയുള്ളിലേക്കെത്താതെന്താണ് ....?
കാർമേഘമില്ലെങ്കിലും ഉള്ളിലെയാകാശം കാരണമില്ലാതെ കലുഷിതമാണ്.
എൻ്റെ മൗനം പ്രതിഫലിച്ചെന്നോണം ഒൾഗയും നിശബ്ദതയുടെ ലോകത്താണിപ്പോൾ.

MINI ANTONY