
ചണ്ഡീഗഢ്: സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബില്ലിന് അംഗീകാരം നൽകി പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയ. 'ജഗത് ജ്യോത് ശ്രീ ഗുരുഗ്രന്ഥ സാഹിബ് സത്കർ (ഭേദഗതി) ബിൽ- 2026' ഗവർണർ ഒപ്പുവെച്ചതോടെ സംസ്ഥാനത്ത് ഇനിമുതൽ നിയമമായി മാറി.
ഗുരുഗ്രന്ഥ സാഹിബിനെതിരെയുള്ള ഏത് തരത്തിലുള്ള അവഹേളനവും തടയാനും ആദരവ് നിലനിർത്തുന്നതിനും വിശുദ്ധ ഗ്രന്ഥത്തോടുള്ള മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ തടയാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം. ഭേദഗതി ചെയ്‌ത നിയമപ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം തടവും അഞ്ച് മുതൽ 25 ലക്ഷം വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ച വിവരം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആണ് ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ 13-ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബിൽ ഐകകണ്ഠ്യേന പാസാക്കിയത്. നിലിലുള്ള 2008 ലെ നിയമത്തിലാണ് ഭേദഗികൾ വരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം അവശ്യമില്ല.
"ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിക്കുന്നതിനെതിരെ നിയമസഭ പാസാക്കിയ ബില്ലിൽ ബഹുമാനപ്പെട്ട ഗവർണർ ഒപ്പുവെച്ചു. ഇതൊരു നിയമമായി മാറിയിരിക്കുന്നു. എന്നെപ്പോലൊരു എളിയ മനുഷ്യനെക്കൊണ്ട് ഈ സേവനം ചെയ്യിച്ചതിന് വാഹേഗുരുവിനോട് നന്ദി പറയുന്നു," മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.