Image

മതങ്ങള്‍ എങ്ങനെ മാറുന്നു? (ലേഖനം: ജോണ്‍ വേറ്റം)

Published on 18 April, 2026
 മതങ്ങള്‍ എങ്ങനെ മാറുന്നു? (ലേഖനം:  ജോണ്‍ വേറ്റം)

മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് പല ദാര്‍ശനികരും ആത്മീയ ആചാര്യന്മാരും വിവിധ രീതികളില്‍ വിശദീകരിച്ചിട്ടുണ്ട്. മാനവജീവിതം   എന്താണ് എന്ന ചോദ്യത്തിനും വ്യത്യസ്ത ഉത്തരങ്ങള്‍!

മനുഷ്യജന്മം എന്നത് ജീവശാസ്ത്രപരമായി ജനിതകവികാസം പ്രാപിച്ച  ഹോമോസാപ്പിയന്‍സ് എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയുടെ അസ്തിത്വമാണ്. ഭൂമിയിലെ ജീവികളില്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്കവികാസവും വിവേചന ബുദ്ധിയുമുള്ള ഏക ജീവിയായ മനുഷ്യന്‍ “ഹോമോ” എന്ന ജനുസ്സില്‍ ജീവിക്കുന്ന ഏക വര്‍ഗ്ഗമാണ്. സാമൂഹികവും സാംസ്കാരികവു മായ‍ി, ഇവര്‍ക്ക് ഭാഷ ഉപയോഗിച്ച്‌ ആശയവിനിമയം നടത്താനും  സാധിക്കുന്നു. 

ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലയളവാണ് മനുഷ്യജീവിതം എന്നാണ് അസ്തിത്വപരമായ നിര്‍വചനം. ഇതിന്, കേവലം ശ്വസിക്കുക എന്ന പ്രക്രിയ മാത്രമല്ല, അനുഭവങ്ങള്‍ ബന്ധങ്ങള്‍ വെല്ലുവിളികള്‍ സന്തോഷം സങ്കടം എന്നിവയിലൂടെ കടന്നുപോകുന്നതിനും സാധിക്കുന്നുണ്ട്.   

സോഷ്യല്‍ വിവരണം അനുസരിച്ച്, ഭൂജീവിതം എന്നത് ജനസമൂഹത്തിലെ അംഗത്വം, കുടുംബം, സംസ്കാരം സൗഹൃദം എന്നിവയെ സുചിപ്പിക്കുന്നു. മനുഷ്യജന്മം സംബന്ധിച്ച്,  ദൈവത്തിന്‍റെ സൃഷ്ടിയാണ്, ഒരു താല്‍കാലിക അവസ്ഥയാണ്, ആത്മാവിന്‍റെ യാത്രയാണ് ഇങ്ങനെ പലതരത്തില്‍ വ്യഖ്യാനങ്ങളുമുണ്ട്. ഏകദേശം മൂവായിരം കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവന്‍ ഉണ്ടായെന്നും, ആദ്യത്തെ ജീവരൂപങ്ങള്‍ ഒറ്റ സെല്‍ ജീവികളായിരുന്നു എന്നും ശാസ്ത്രം പറയുന്നു.            
         
ഭൂമിയിലെ ജീവജാലങ്ങള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ചെറിയ മാറ്റങ്ങളിലൂടെ പഴയ രൂപങ്ങളില്‍ നിന്ന് പുതിയ രൂപങ്ങളിലേക്ക് കാലക്രമത്തില്‍ മാറുന്നു എന്ന ശാസ്ത്രീയമായ ആശയമാണ്‌ പരിണാമ സിദ്ധാന്തം. സമയം ചെല്ലുന്തോറും ജീവിവര്‍ഗ്ഗങ്ങളുടെ ജനിതക ഘടനയിലും  ശാരീരിക പ്രത്യേകതകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പരിസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കഴിവുള്ള ജീവികള്‍ ജീവിക്കുകയും പ്രതുല്‍പ്പാദനം വഴി അവയുടെ സവിശേഷതകള്‍ അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ ജീവികള്‍ക്കും ഒരു പൊതു പൂര്‍വ്വികന്‍ ഉണ്ടെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ശാസ്ത്രീയമായി, പരിണാമം ഒരു വസ്തുതയും അതിനെ വിശദീകരിക്കുന്ന സിദ്ധാന്തവുമാണ്. ഇത് ആകാശം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ പ്രകാശം എന്നിവയുമായി ബന്ധപ്പെട്ടതല്ല.
ഭൂമിയില്‍ ജീവന്‍ ഉണ്ടായതിനെക്കുറിച്ചു വേറെയും സിദ്ധാന്തങ്ങള്‍ ഉണ്ട്. അവയിലേക്കും ഒന്നെത്തിനോക്കാം.

“രാസപരിണാമ സിദ്ധാന്തം”: ജീവനില്ലാത്ത രാസവസ്തുക്കളില്‍ നിന്ന് കാലക്രമേണ സങ്കീര്‍ണ്ണമായ ജൈവതന്മാത്രകളും ഒടുവില്‍ ജീവനും ഉണ്ടായി എന്നാണ് ഈ ശാസ്ത്രീയ സിദ്ധാന്തം വ്യക്തമാക്കിയിട്ടുള്ളത്. ഇതാണ്‌ നിലവിലുള്ളവയില്‍ കൂടുതല്‍ ആംഗീകരിക്കപ്പെട്ട സിദ്ധാന്തം. 
ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചതല്ല മറിച്ച് പ്രപഞ്ചത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തു നിന്ന്, ഉല്‍ക്കകള്‍ ധൂമകേതുക്കള്‍ എന്നിവ വഴി ഭൂമിയില്‍ എത്തിയതാണെന്ന് “പാന്‍സ്പെര്‍മിയ അഥവാ കോസ്മോസിക് സിദ്ധാന്തം.”   

ജീവനില്ലാത്ത, അഴുകിയ വസ്തുക്കളില്‍ നിന്ന് ജീവന്‍ സ്വയമേവ ഉണ്ടാകുന്നു എന്നാണ് “അജീവ ജീവോത്‌പത്തി സിദ്ധാന്തം” പറയുന്നത്. 
സമുദ്രത്തിന്‍റെ അടിത്തട്ടിലെ ചൂടുനീരുറവകളില്‍ നിന്ന് ജീവന്‍ ഉത്ഭവിച്ചു എന്നും, ഇവിടുത്തെ ചൂടും രാസപ്രവര്‍ത്തനങ്ങളുമാണ് ആദ്യകോശങ്ങള്‍ ക്ക് ജീവന്‍ നല്‍കിയതെന്നും “ഡീപ്-സീ വെന്‍റ് സിദ്ധാന്തം.”   
ഭൂമിയില്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള മറ്റൊരു ശാസ്ത്രീയ പ്രമാണമാണ് “ആര്‍. എന്‍, എ. വേള്‍ഡ് സിദ്ധന്തം”

ഡി. എന്‍. എ. (ഡീഓക്സിറൈബോ നുക്ലിക് ആസിഡ്) സിദ്ധാന്തം എന്നത് ജീവജാലങ്ങളുടെ കോശങ്ങളിലെ മര്‍മ്മങ്ങളില്‍ കാണപ്പെടുന്ന, അവയുടെ  പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും ആവശ്യമായ, ജനിതക വിവരങ്ങള്‍ വഹിക്കുന്ന തന്മാത്രയാണ്. ഇത് മാതാപിതാക്കളില്‍ നിന്ന് മക്കളിലേക്ക് സവിശേഷതകള്‍ കൈമാറുന്ന രൂപരേഖയായി പ്രവര്‍ത്തിക്കുന്നു. 
ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഒരു ദിവ്യശക്തിയാല്‍ (ദൈവത്താല്‍) സൃഷ്ടിക്കപ്പെട്ടു എന്നും, അവയില്‍ ഒന്നിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും “സൃഷ്ടിവാദം” ഉറപ്പിച്ചു പറയുന്നു. ഇതൊരു ശാസ്ത്രീയ സിദ്ധാന്തമല്ല. വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. “ദൈവത്തിന്‍റെ സൃഷ്ടിയാണ് മനുഷ്യന്‍” എന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ഇത് സംബന്ധിച്ച വിവിധ മതങ്ങളുടെ വിശദീകരണങ്ങള്‍ക്ക് അംശമായി വ്യത്യാസം ഉണ്ടെങ്കിലും, അടിസ്ഥാനം ഒന്നാണ്.  
ശാസ്ത്രത്തിന്‍റെ വികസിതപുരോഗതി തുടരുന്നതിനാല്‍, ജീവന്‍ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ആശ്രയയോഗ്യമായ മറ്റ് ഉത്തരങ്ങളും സിദ്ധാന്തങ്ങളും ഭാവിയില്‍ ഉണ്ടായേക്കാം. 

മലയാളത്തില്‍ ജീവിയ്ക്കുക എന്ന വാക്കിന് ജീവിതം നയിക്കുക എന്നാണ് അര്‍ത്ഥം. മനുഷ്യന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ അവന്‍റെ വിശ്വാസ വുമായി ബന്ധപ്പെട്ടതാണ്. വിശ്വാസം എന്ന പദത്തിനും രണ്ട് അര്‍ത്ഥങ്ങള്‍. വിശ്വാസം(  Belief )എന്നത് ഒരു കാര്യത്തെ അല്ലെങ്കില്‍ ആശയത്തെ സത്യമായി കണക്കാക്കുന്നതാണ്. വിശ്വാസം ( Faith ) എന്നത് കൂടുതല്‍ ആഴമുള്ള വൈകാരികാനുഭവമാണ്. ഇത് ഒരു സംഗതിയെ അഥവാ ഒരു വ്യക്തിയെ പൂര്‍ണ്ണമായി അംഗീകരിക്കുകയോ ആശ്രയിക്കുകയോ ചെയ്യുന്നു. ഇപ്രകാരം വിശ്വാസം എന്നവാക്ക് രണ്ട് തരത്തിലും ഉപയോഗിക്കപ്പെടുന്നുണ്ട്. 

മനുഷ്യന്‍റെ ഉദ്ദേശ്യം സംബന്ധിച്ചും ഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ചിന്താഗതി, ജീവിതസാഹചര്യ ങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ വിഭിന്നമായ വീക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തിന്‍റെ ലക്ഷ്യം ഒരൊറ്റ കാര്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നും, ഓരോരുത്തരും അവരവരുടെ ലക്ഷ്യം ആവശ്യം വിശ്വാസം മൂല്യം എന്നിവ അടിസ്ഥാനമാക്കി ക്രമീകരിക്കുകയാണെന്നും അഭിപ്രായമുണ്ട്.    

വിദ്യാഭ്യാസപണ്ഡിതന്മാരുടെ ദൃഷ്ടിയില്‍ മനുഷ്യജീവിതത്തിന്‍റെ ആശയം  അറിവ് തേടുക, മറ്റുള്ളവരെ സഹായിക്കുക, മനുഷ്യസമൂഹത്തെ മെച്ചപ്പെടുത്തുക എന്നതാണ്. മനുഷ്യജീവിതത്തിന് അന്തര്‍ലീനമായൊരു  അര്‍ത്ഥവും ഉദ്ദേശ്യവും ഇല്ലെന്നും ഓരോരുത്തരും സ്വന്ത പരിശ്രമത്താല്‍ അവ ഉണ്ടാക്കുന്നു എന്നുമാണ് അസ്തിത്വ വാദികളുടെ പരാമര്‍ശം. ശാസ്ത്രീയ കാഴ്ചപ്രകാരം ജീവിതം ഉന്നം വയ്ക്കുന്നത് അതിജീവനത്തിനും  പ്രജനനത്തിനും വേണ്ടിയത്രേ. ദാര്‍ശനിക വീക്ഷണമനുസരിച്ച് പരിജ്ഞാനം സമ്പാദിക്കുകയും സത്യം കണ്ടെത്തുകയുമാണ്. മനുഷ്യസമൂഹത്തിന്‍റെ ജീവിതവഴികളെ വിശാലബന്ധുരമാക്കാന്‍, നിയമം നീതി സമത്വം സുരക്ഷ എന്നിവ മുഖ്യ വിഷയങ്ങളാക്കണമെന്ന് രാഷ്ട്രീയം. ജീവിതത്തിന്‍റെ അര്‍ത്ഥം ആവശ്യം ഉദ്ദേശ്യം എന്നിവ എന്തെന്നറിയണമെങ്കില്‍, പുതുജീവിതത്തിന് അനിവാര്യമായ പ്രായോഗിക പരിജ്ഞാനം വേണമെന്ന് ദീര്‍ഘദര്‍ശികളും പറഞ്ഞിട്ടുണ്ട്. ആദര്‍ശ ജീവിതമാണ് നല്ല ജീവിതലക്ഷ്യമെന്നും അതിന് ദൈവത്തെ സ്നേഹിച്ചും അനുസരിച്ചും കഴിഞ്ഞുകൂടണമെന്ന്‌ മതങ്ങളും   ഉപദേശിക്കുന്നു. നിരീശ്വരവാദികളും യുക്തിവാദികളും അവരുടെ വേറിട്ട  നിര്‍ദ്ദിഷ്ടലക്ഷ്യങ്ങള്‍ എന്തെന്ന് വിശദീകരിക്കുന്നില്ല. ഭൂമിയില്‍ ലഭിക്കുന്ന ഒരേയൊരു ജീവിതത്തെ സാഹചര്യമനുസരിച്ചു പുതുക്കണമെന്നു പലരും പറഞ്ഞിട്ടുണ്ട്. 
      
മനുഷ്യനെ ദൈവത്തിങ്കലേക്ക് നയിക്കുന്നതും ജീവിതയാത്രയുടെ പൊരുള്‍ മനസ്സിലാക്കിക്കൊടുക്കുന്നതും മതമാണെന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും, ഓരോ മതത്തിന്‍റെയും ദൈവവും വിശ്വാസപ്രമാണവും ആരാധനാക്രമവും  ഇതരമാകയാല്‍, ജീവിതത്തെ അര്‍ത്ഥമുള്ളതാക്കുന്നതിനു സ്വീകരിച്ചിട്ടുള്ള  ലക്ഷ്യങ്ങള്‍ക്കും ചേര്‍ച്ചയില്ല. ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ അനുഗ്രഹിക്കപ്പെടുമെന്നാണ് മനുഷ്യര്‍ വിശ്വസിക്കുന്നത്‌.   

ആത്മീയത എന്നത് മനുഷ്യന്‍റെ ആത്മാവുമായി ബന്ധപ്പെട്ട ആഴമുള്ള അനുഭവവും ജീവിത സമീപനവുമാണ്. അഥവാ, നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ, ജീവിതത്തിന്‍റെ അര്‍ത്ഥത്തെ, നമ്മളെക്കാള്‍ വലുതായ ഒന്നുമായുള്ള ബന്ധത്തെ തിരിച്ചറിയാനുള്ള അന്വേഷണമാണ്. അതുകൊണ്ട്, ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുകയെന്നതാണ് ജീവിതത്തിന്‍റെ പരമലക്ഷ്യമെന്ന്, ആത്മിയരാണെന്ന് സ്വയം അവകാശപ്പെടു ന്നവര്‍ പറയുന്നു. 
മതത്തെക്കുറിച്ചുള്ള ഭാവിപ്രവചനങ്ങള്‍ പ്രധാനമായും ആത്മീയത ജനസംഖ്യ യുക്തിവാദം ശാസ്ത്രപുരോഗതി എന്നിവയെ അടിസ്ഥാനമാക്കിയു   ള്ളതാണ്. ഈ ഘട്ടത്തില്‍, സാമുദായികശക്തികളായി നിലകൊള്ളുന്ന മതങ്ങള്‍, ഭാവിയില്‍ വലിയ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്നും, അവയെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമെന്നുള്ള മാനുഷിക പ്രവചനങ്ങളും മുഴങ്ങുന്നുണ്ട്. അതുകൊണ്ട്, മതങ്ങളുടെ നിലനില്‍പിന് എതിരായി ഉണ്ടാകാവുന്ന പ്രതിപക്ഷ ശക്തികള്‍ എന്തെല്ലാമെന്നു നോക്കാം.          
ഭാവിയില്‍, വിദ്യാഭ്യാസവും വിജ്ഞാനവും കൂടുതല്‍ ശാസ്ത്രീയവും യുക്തിപരവുമായിരിക്കും. ഉന്നതവിദ്യാഭ്യാസം ആളുകളെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കും. മതപരമായ അറിവുകളെക്കാള്‍ ഉപരിയായി,  ലൌകികമായ പരിജ്ഞാനത്തിനു പ്രാധാന്യം നല്‍കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവും. വിവിധ ഭാഷകള്‍ പഠിക്കുന്നതിനും സംസാരിക്കുന്നതിനും കംപ്യുട്ടര്‍ ഉപയോഗിക്കുന്നതിനുള്ള കഴിവും, മതങ്ങളെ ചെറുതാക്കി  കാണുന്നതിന് നിര്‍ബന്ധിക്കും. ഇത്, മതപരമായ ആചാരങ്ങളെയും സങ്കല്പ  സിദ്ധാന്തങ്ങളെയും വിമര്‍ശിക്കുന്നതിനും പ്രേരിപ്പിക്കും. ഭാവിയിലെ രാഷ്ട്രീയം കൂടുതല്‍ മതേതരവും മനുഷ്യാവകാശങ്ങളില്‍ കേന്ദ്രീകരിച്ചതും ആയിരിക്കും. ഇതുകൂടാതെ, മതപരമായ നിയമങ്ങള്‍, പാരമ്പര്യങ്ങള്‍, മതസമ്പത്ത്, എന്നിവ സംബന്ധിച്ച് തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടാക്കും. സങ്കരവിവാഹങ്ങള്‍ വര്‍ദ്ധിക്കും. അതിനൊപ്പം സങ്കരവിശ്വാസ ങ്ങളും ഉണ്ടാവും.      
    
വരും ദിവസങ്ങളില്‍, തത്വചിന്തകര്‍ വര്‍ദ്ധിക്കും. അവരുടെ യുക്തിപരമായ പ്രവര്‍ത്തനങ്ങള്‍ മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യും. അവര്‍, വിശ്വാസികളെ സംശയവാദികളും അസ്ഥിരതയുള്ളവരും നിസ്സംഗതയുള്ളവരുമാക്കും. ലോകം സാംസ്കാരികമായി പുരോഗമിക്കും. അതിനൊപ്പം, ജനങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം കൂടുതല്‍ പ്രാധാന്യമുള്ളതാകും. അത്, നിയമങ്ങളെയും മതനിയന്ത്രണങ്ങളെയും പാരമ്പര്യങ്ങളെയും കാലാനുസൃതം   നവീകരിക്കാത്ത നിലപാടുകള്‍ക്കുമെതിരെ അലാറം മുഴക്കും. ഇതു്, എല്ലാ മതങ്ങളെയും ദുര്‍ബലപ്പെടുത്തും. പ്രകൃതിയുടെ പ്രതിഭാസങ്ങളോടു ബന്ധിച്ച് പ്രചരിപ്പിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മതങ്ങളില്‍ നിന്നും വിച്ഛേന്നതിനും, ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി ആവശ്യപ്പെടും. അതോടെ, തെറ്റായ വിശ്വാസങ്ങളും കുറ്റമുള്ള ആചരണങ്ങ  ളും കുറയും. അപ്പോള്‍, സംഘടിത മതങ്ങള്‍ക്ക് നിലവിലുള്ള എത്രയോ അധികാരങ്ങളും അവകാശങ്ങളും കുറഞ്ഞേക്കാം. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്‍റെയോ പരമാധികാരത്തില്‍ നിന്ന് മതങ്ങള്‍ തെന്നിമാറാന്‍ സാധ്യതയുമുണ്ട്.    

ചെറുതും വലുതുമായ, ചില മതങ്ങളെ ബാധിച്ചിരിക്കുന്ന തീവ്രവാദം വളര്‍ന്നുവരും. ഇത്, ദുഷ്പ്രവണതകളിലൂടെ, രക്തം ചിന്തുന്ന ദുസ്ഥിതിയില്‍   എത്തിക്കും. മതങ്ങളുടെ അമിതമായ സാമ്പത്തിക ദുരൂപയോഗങ്ങളും, വ്യാജപ്രമാണങ്ങളും സൃഷ്ടിക്കുന്ന ധാര്‍മ്മികാധപ്പതനവും മാറ്റപ്പെടാതെ, തുടരും. യുവതലമുറയില്‍ വളരുന്ന മതവിരുദ്ധ നിലപാടിനെയും നിസ്സഹകരണത്തെയും നിയന്തിക്കുവാന്‍, നിയമത്തിനും മതനേതൃത്വത്തിനും സാധിക്കാത്ത സാഹചര്യം ഉണ്ടാവും. “മതം മനുഷ്യപുരോഗതിക്കാവശ്യമില്ല” എന്ന പ്രചാരണം ഇവരുടെ പിന്തുണ വര്‍ദ്ധിപ്പിക്കും. അതോടെ, സ്വകാര്യ  ജീവിതത്തില്‍ മതങ്ങള്‍ ഇടപെടുന്നതിനെ, ഇവര്‍ ശക്തമായി എതിര്‍ക്കും. ഇത്‌, കുടുംബ കലഹത്തിനും വേര്‍പാടുകള്‍ക്കും ഇടവരുത്തും. ഇവയല്ലാം കൂടിച്ചേര്‍ന്നു മതസംഘടനകളെ ക്രമേണ മാറ്റി, ആത്മിയ അനുഭവത്തിനുള്ള വേദികളാക്കി ചുരുക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആധുനികത യുടെ വെളിച്ചത്തില്‍, മതങ്ങളുടെ പുനരാവിഷ്കരണം അനിവാര്യമാണെന്നു കരുതുന്നവരാണ് അധികം.   

“നിര്‍മ്മിത ബുദ്ധി” അഥവാ “കൃത്രിമ ബുദ്ധി”യുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍  പരമ്പരാഗത മതവിശ്വാസങ്ങളെ ക്ഷയിപ്പിക്കുകയും മറിച്ച് കുറെ നല്ല   കാര്യങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ അധികവും ദൈവവിശ്വാസത്തില്‍ നിന്നും പരമ്പരാഗത ആചാരങ്ങളില്‍നിന്നും ക്രമേണ മാറുന്നതായി കാണപ്പെടുന്നു. എന്നാല്‍, മതവിദ്യാലയങ്ങളെയും ദൈവശാസ്ത്ര സെമിനാരികളെയും ആശ്രയിക്കാതെ, അനുഷ്ഠാനങ്ങളും ആരാധാനാഭാഗങ്ങളും മറ്റും പഠിക്കുവാന്‍ നിര്‍മ്മിത ബുദ്ധി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.                                                                                    എന്നാലും, ആത്മീയമായ ഉള്‍ക്കാഴ്ചയും സന്തോഷവും സമാധാനവും നല്‍കാന്‍ നിര്‍മ്മിത ബുദ്ധിക്ക്- മനുഷരുടെ ബുദ്ധിപരമായ കഴിവുകള്‍ അനുകരിക്കാന്‍ കമ്പ്യൂട്ടറുകള്‍ക്കും മെഷിനുകള്‍ക്കും നല്‍കുന്ന സാങ്കേതിക വിദ്യക്ക്- ഒട്ടും സാധിക്കുന്നില്ല. അതുകൊണ്ട്, ഒരു സഹായകമായ ഉപകരണം എന്ന നിലയിലാണ് മതങ്ങള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നത്. ശരിയായ വിവരങ്ങള്‍ വേഗത്തില്‍ അറിയാനുള്ള വഴി ആയതിനാലും, മനുഷ്യരില്‍ യുക്തിപൂര്‍വ്വമായ ചിന്ത വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടും നിര്‍മ്മിത ബുദ്ധിയെ യുവതലമുറ ഏറെ ഇഷ്ടപ്പെടുന്നു. 
       
ബൈബിള്‍ സങ്കീര്‍ത്തനം എട്ടാം അദ്ധ്യായത്തിനും നിര്‍മ്മിത ബുദ്ധിക്കും തമ്മില്‍ ആശയപരമായി ആഴമേറിയ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാരുണ്ട്‌. പ്രസ്തുത സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ ആശയം ദൈവത്തിന്‍റെ മഹത്വത്തെയും, മനുഷ്യന്‌ ദൈവം നല്‍കിയ സ്ഥാനത്തെയും കുറിച്ചാണ്. ദൈവം മനുഷ്യനെ തേജസ്സോടെ സൃഷ്ടിച്ച് അവന് ജ്ഞാനവും അധികാരവും ആധിപത്യവും നല്‍കി. നിര്‍മ്മിത ബുദ്ധി മനുഷ്യനു ലഭിച്ച ജ്ഞാനത്തിന്‍റെ പ്രവര്‍ത്തന ഫലമാണ്. അതായത്, മനുഷ്യന്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ദൈവം അവന് നല്‍കിയ കഴിവിന്‍റെ സൃഷ്ടിയാണ്. ഇതിന് വിപരീതമായി മറ്റൊരു പരാമര്‍ശം ഉണ്ടായിട്ടുമില്ല.                   
മതങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് പ്രധാനമായും ജനസംഖ്യാവളര്‍ച്ച, സന്താനനിയന്ത്രണം, സാമൂഹികമായ മാറ്റങ്ങള്‍, ആത്മീയ തലങ്ങളിലുള്ള നവീകരണങ്ങള്‍, ദേശീയ നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസങ്ങളുണ്ട്‌. ഏതാനും മതങ്ങള്‍ പെട്ടെന്ന് വളരുകയും മറ്റുള്ളവ തളരുകയും ചെയ്യാം. മനുഷ്യത്വത്തിനും ധാര്‍മ്മികതയ്ക്കും മുന്‍ഗണന നല്‍കുന്ന മാനവസംസ്കാരം ഉണ്ടാകും. അത് വിഭാഗീയതയുടെ വേരുകള്‍ മുറിക്കും. ആത്മീയത വര്‍ദ്ധിപ്പിച്ച്‌, ആധുനിക മൂല്യങ്ങളുമായി തികച്ചും ചേര്‍ച്ചയുള്ള രീതികളില്‍ മതങ്ങള്‍ നവീകരിക്കപ്പെടും. ശാസ്ത്രത്തിന്‌ തരാന്‍ കഴിയാത്ത വിശിഷ്ടമായ ആത്മീയതയും, ഹൃദ്യമായ സമാധാനവും,  പ്രത്യാശയും, സാമൂഹിക തലങ്ങളിലുള്ള ഐക്യവും, മതങ്ങള്‍ക്കുമാത്രമേ തരാന്‍ കഴിയൂ എന്നും, ആത്മിയതയുടെ പാത മതങ്ങളില്‍ മാത്രമാണെന്നും  വിശ്വസിക്കുന്ന ഭൂരിപക്ഷ ജനം മതങ്ങളെ തുടച്ചുമാറ്റാന്‍ ഒരിക്കലും അനുവദിക്കുകയില്ല.          
യുഗങ്ങളുടെ മാറ്റത്തിനൊപ്പം സ്വയം നവീകരിച്ച്, സാമൂഹിക ചൈതന്യത്തിന്‍റെ ദീപമായും യഥാര്‍ത്ഥ ആത്മീയതയുടെ നിത്യവാഹിനിയായും മതങ്ങള്‍ എന്നും വിളങ്ങിനില്ക്കും!  

    _______________
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക