
അലയാഴികളും ഹിമശൈലങ്ങളും പിന്നിട്ടു നീ കൊണ്ടുവന്ന
പട്ടുനൂലിൽനിന്നുo ഞാൻ കമനീയ വസ്ത്രങ്ങൾ ധരിക്കുന്നു
നീ ചൊരിഞ്ഞ ജ്ഞാനപ്രഭയിൽ ഞാനറിവി ൻ ശക്‌തിയറിയുന്നു
നീ ചൊല്ലി: കരുണയും ഉണ്മയുമാണുലകിലേറ്റം ഊറ്റം
പിശാചിനൊപ്പം സഹവസിച്ചാലേ മാലാഖയുടെ മഹത്വമറിയൂ
ഇരുളിൻ നിറ മറിഞ്ഞാലേ പകലിൻ പ്രഭയറിയൂ.
ദുസ്വപ്നത്തിലെൻ മനം തപ്തമായീ ടുന്നേരം
അറിയുന്നു നിൻ കരുണാർദ്രമാം സ്പർശം...
കേൾക്കുന്നു നിശീഥത്തിൽ കലമ്പുന്ന മക്കളെ
സാന്ത്വനിപ്പിക്കാനെന്നോണം നിൻ
സുപരിചിതമാം മുടന്തൻ കാലടിശബ്ദം
വിങ്ങുമെൻ ശോകാന്ത ഹൃദയം ചോദിപ്പൂ, സ്നേഹനിധേ…,
എന്തിനീയപരിചിത ലോകത്തെന്നെ അനാഥനാക്കി…
ഒത്തിരി ദീപ്‌തസ്മരണകൾ ബാക്കിയാക്കി?
പോകുന്നു പതിവായി നീയന്ത്യവിശ്രമം കൊള്ളു മിടത്ത്…
പ്രാർത്ഥിക്കുന്നു നിറ മിഴിയോടെ, ഇന്നല്ലെങ്കിൽ നാളെ
നീ നിദ്രവിട്ടെഴുന്നേറ്റെന്നെ സനാഥനനാക്കുമെന്നാശയോടെ…