
ന്യൂജഴ്‌സി∙ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ എഫ്ബിഐ പങ്കുവച്ച പോസ്റ്റിനെ ചൊല്ലി വിവാദം. 2019 മുതൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി മയൂഷി ഭഗതിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്താണ് എഫ്ബിഐ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 2019 ഏപ്രിൽ 29ന് വൈകുന്നേരം ന്യൂജഴ്‌സിയിലെ ജേഴ്സി സിറ്റി, എൻജെ അപ്പാർട്ട്മെന്റിൽ നിന്ന് പുറപ്പെട്ടപ്പോഴാണ് മയൂഷിയെ അവസാനമായി കണ്ടതെന്നും എഫ്ബിഐ അറിയിച്ചു.
കാണാതാകുമ്പോൾ പൈജാമ പാന്റ്സും കറുത്ത ടി-ഷർട്ടുമാണ് ധരിച്ചിരുന്നത്. മയൂഷിയെ കാണാനില്ലെന്ന വിവരം 2019 മേയ് 1-നാണ് കുടുംബം അറിയിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻവൈഐടി) പഠിച്ചിരുന്ന മയൂഷി വിദ്യാർത്ഥി വീസയിലാണ് അമേരിക്കയിലെത്തിയത്.
പോസ്റ്റ് പങ്കുവച്ചതോടെ എഫ്ബിഐയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഏഴ് വർഷം മുൻപ് കാണാതായ ആളെ കണ്ടെത്താൻ ഇപ്പോഴാണ് നീക്കം നടത്തുന്നതെന്നാണ് വിമർശകരുടെ പ്രധാന ചോദ്യം. 2019 മുതൽ കാണാതായ ഒരാളെ കണ്ടെത്താൻ കഴിയാത്ത അമേരിക്ക എങ്ങനെ ഒരു സൂപ്പർപവർ ആയി എന്നതുപോലും വിമർശനങ്ങൾ ഉയരുന്നു.