
നീതിയും നിയമവുമില്ലാത്ത കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയ ഞാന്‍ എത്തിപ്പെട്ടത് 'സണ്‍ ഓഫ് സാം' (Son of Sam) എന്ന കുപ്രസിദ്ധ കൊലയാളിയുടെ വാസസ്ഥലത്തിനടുത്താണെന്നറിഞ്ഞപ്പോള്‍ അല്പമൊന്നു ഞെട്ടാതിരുന്നില്ല. എങ്കിലും, വീരപ്പന്റെയും നക്സലുകളുടെയും കൂടെ സാധുക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപ്പകാലം കഴിച്ചുകൂട്ടിയ എനിക്ക് അത്ര വലിയ ഭയമൊന്നും തോന്നിയില്ല. പിന്നീടാണറിയുന്നത് മനുഷ്യരെ പച്ചയ്ക്കു വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാട്ടിലെറിയുന്ന MS-13 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എല്‍സാല്‍വദോറില്‍ നിന്നുള്ള 'മാരാ സാല്‍വട്രൂച്ചാ' എന്ന കുപ്രസിദ്ധ ഗ്യാങ്ങുകളുടെയും കേന്ദ്രത്തിലാണ് ഞാന്‍ വന്നുപെട്ടതെന്ന്.
ഇത്രയും എഴുതിയപ്പോള്‍ ഞാന്‍ താമസിക്കുന്നത് എവിടെയാണെന്നറിയേണ്ടേ? അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ ജനിക്കാതെ ലോകത്തിന്റെ ആസ്ഥാനമായ, അതായത് വേള്‍ഡ് ട്രേഡ് സെന്റര്‍, യുണൈറ്റഡ് നേഷന്‍സിന്റെ ആസ്ഥാനം, എന്നു വേണ്ട ലോകസമ്പത്തിന്റെ കേന്ദ്രമായ ന്യൂയോര്‍ക്ക് സിറ്റി മേയറായിത്തീര്‍ന്ന സൊഹറാന്‍ മാംദാനി എന്ന മുപ്പത്തിനാലുകാരന്‍ നിമിഷനേരം കൊണ്ട് അധികാരം പിടിച്ചെടുത്ത ന്യൂയോര്‍ക്ക് സിറ്റിക്കടുത്ത യോങ്കേഴ്സ് സിറ്റിയിലാണ്. ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്ന സണ്‍ ഓഫ് സാമും, MS-13 എന്ന ഗ്യാങ്ങുകളുമെല്ലാം അവരുടെ കൊലപാതകം നടത്തുന്നത് ന്യൂയോര്‍ക്ക് സിറ്റിയിലും അതിന്റെ പ്രാന്ത പ്രദേശങ്ങളിലുമാണെങ്കിലും, അവരുടെ ക്രൂരകൃത്യം നടത്തിയശേഷം 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ' എന്ന മട്ടിൽ ശാന്തമായി കിടന്നുറങ്ങുന്നത് യോങ്കേഴ്സിലാണ് എന്നുള്ളത് ചരിത്രം. കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ അവരെപ്പറ്റി പഠിക്കാന്‍ കഴിയും. അതുകൊണ്ട് അവരെപ്പറ്റി കൂടുതലായൊന്നും എഴുതുന്നില്ല.
ഇനി ഞാന്‍ താമസിക്കുന്ന ചുറ്റുപാടുകളെപ്പറ്റി അല്പമൊന്ന് വായനക്കാരുടെ അറിവിലേയ്ക്ക് എഴുതിയില്ലെങ്കില്‍ ശരിയല്ലെന്ന് എനിക്കു തോന്നുന്നു. യോങ്കേഴ്സ് സിറ്റിയുടെ പ്രാന്തപ്രദേശത്ത് ഒരു ചെറിയ കാടുണ്ട്. പകലും രാത്രിയും മാനുകളും, ചിലപ്പോള്‍ ചെന്നായ്ക്കളും വിഹരിക്കുന്ന ഒരു പ്രദേശം. രാത്രികാലങ്ങളില്‍ മാനുകള്‍ വീടിന്റെ മുമ്പില്‍ വരാറുണ്ട്. ന്യൂയോര്‍ക്കില്‍ നാലു കാലങ്ങള്‍ ഉള്ളതിനാല്‍ മഞ്ഞുകാലത്ത് മരങ്ങളെല്ലാം ഇല പൊഴിച്ച് പൂര്‍ണ്ണ നഗനരായി നില്‍ക്കും. ശരിക്കു പറഞ്ഞാല്‍ മഞ്ഞുകാലം പ്രസന്നകാലം തന്നെ എന്ന് അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം. വളരെ ശാന്തമായ കാലം. പിന്നീട് ഏപ്രില്‍ മാസത്തോടു കൂടി മരങ്ങളെല്ലാം തളിര്‍ക്കും, പൂക്കും. സാക്ഷാല്‍ വസന്തകാലത്തിന്റെ മനോഹാരിത കാണണമെങ്കില്‍ ഞാന്‍ താമസിക്കുന്നിടം അതിനുപറ്റിയ സ്ഥലമാണ്. ജൂണ്‍ മാസം ആരംഭിക്കുന്നതോടു കൂടി ഒരു വന്‍കാടിന്റെ പ്രതീതിയായി. മഞ്ഞുകാലത്തു നഗ്‌നരായിരുന്ന വൃക്ഷങ്ങളെല്ലാം ഇലകള്‍ കൊണ്ടു തങ്ങളെ പൂര്‍ണ്ണമായും പൊതിഞ്ഞ്, പച്ചപ്പട്ടണിഞ്ഞു നില്‍ക്കുന്ന കാഴ്ച എത്ര മനോഹരം. പിന്നെ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ മാസം വരെ ഇലകളുടെ നിറം പലവിധ വര്‍ണ്ണകളിലായി ഒടുവില്‍ ഇലകൊഴിയും കാലം. ഞാന്‍ ഒരു നല്ല എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ നന്നായി വര്‍ണ്ണിക്കാന്‍ കഴിഞ്ഞേനെ. നിര്‍ഭാഗ്യവശാല്‍ കവിഭാവന എനിക്കില്ലാതെ പോയി!. ചുരുക്കത്തില്‍ പ്രകൃതിരമണീയവും ശാന്തവുമായ ഒരു ചുറ്റുപാടിലാണ് ഞാന്‍ കുടുംബസമേതം ജീവിക്കുന്നത്.
എന്റെ അയല്‍പക്കകാര്‍ മുഴുവനും തന്നെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരാണ്. ഒരു പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സൈനിക സേവനം നടത്തിയവര്‍ക്ക് നിര്‍മ്മിച്ചുകൊടുത്ത വീടുകളാണ് ഞാന്‍ താമസിക്കുന്ന ചുറ്റുപാടുമുള്ള വീടുകള്‍. ഞാന്‍ കുടുംബസമേതം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇവിടെ വന്നു വീടു വാങ്ങുമ്പോള്‍ ഒരൊറ്റ മലയാളിയെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. എന്റെ വീടിന്റെ നിരയിലുള്ളവരെല്ലാം പോളണ്ട്കാരും, ഇറ്റലിക്കാരും, സ്പാനിഷ്‌കാരും അതുപോലെ തനി അമേരിക്കന്‍ വെള്ളക്കാര്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശം. ആദ്യമായി പരിചയപ്പെട്ടത് ഇറ്റലിയില്‍ നിന്നും കുടിയേറിയ ഒരു സാക്ഷാല്‍ അമേരിക്കനെയാണ്. അതും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവന്ന് പോലീസ് ഓഫീസറായി ജോലി നോക്കി റിട്ടയര്‍ ചെയ്ത ഒരു 80 വയസുകാരന്‍. ആദ്യമായി അദ്ദേഹം എന്നെ വിളിച്ചത് ശാസനാ രൂപത്തിലാണ്. കാരണം ഞാന്‍ വീടു വാങ്ങിയശേഷം മുറ്റത്തെ പുല്ല് വെട്ടിയില്ല. അതു കണ്ടമാനം വളര്‍ന്നു വലുതായിരുന്നു. ഒരു പ്ലാസിറ്റിക് ക്യാന്‍ തന്നിട്ട് പെട്രോള്‍ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. ഞാന്‍ അന്ധാളിച്ചുപോയി. പിന്നീടയാള്‍ അയാളുടെ ഗരാജിലേയ്ക്കു കൊണ്ടുപോയി പുല്ലുവെട്ടുന്ന മെഷീന്‍ എടുക്കാന്‍ പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്.
അങ്ങിനെ ഞാന്‍ ഗ്യാസ് സ്റ്റേഷനില്‍ പോയി 5 ഗ്യാലന്‍ കൊള്ളുന്ന കാൻ നിറയെ ഗ്യാസുമായി വന്നു. ആ നല്ലവനായ മനുഷ്യന്‍ തന്നെ പെട്രോള്‍ ഒഴിച്ചു. കൂടിയാല്‍ അര ഗ്യാലന്‍ പോലും വേണ്ടി വന്നില്ല. പക്ഷേ എങ്ങനെ പുല്ലുവെട്ടും എന്ന് അറിയാതെ ഞാന്‍ പകച്ചുനിന്നപ്പോള്‍ അദ്ദേഹം തന്നെ മെഷീന്‍ സ്റ്റാര്‍ട്ടു ചെയ്ത് എങ്ങിനെയാണ് വെട്ടേണ്ടത് എന്നു കാണിച്ചു തന്നു. എിക്കത് ഒരു രസമായി തോന്നി. പുല്ലുവെട്ടി മിച്ചമുണ്ടായിരുന്ന ഗ്യാസ് അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് കൊണ്ടു ചെന്നപ്പോള്‍ അദ്ദേഹം സ്വീകരിച്ചില്ല. അത്രമാന്യനായ ഒരു മനുഷ്യന്‍. പേര് ദാനിയേല്‍. ഡാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്നു. ഭാര്യയും മാന്യയായ ഒരു സ്ത്രീ. അവരുടെ പേര് ആന്‍.
അങ്ങിനെ ഇരുന്നപ്പോള്‍ ഡാന്‍ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. സ്വീകരണമുറിയില്‍ നിരവധി തരത്തിലുള്ള തോക്കുകളുടെ ഒരു ശേഖരം. ഷോട്ട് ഗണ്‍ മുതല്‍ പല വലുപ്പത്തിലുള്ള റിവോള്‍വറുകളും. അതില്‍ കോള്‍ട്ട് പൈത്തോണ്‍ 357 മാഗ്‌നം 4.25 സാറ്റിന്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ റിവോള്‍വറില്‍ എന്റെ കണ്ണുടക്കി. വെറുതെ ഞാന്‍ ചോദിച്ചു ഈ തോക്ക് കൊടുക്കുമോ എന്ന്. വിലകിട്ടിയാല്‍ കൊടുക്കും എന്ന് ഡാന്‍ മറുപടി പറഞ്ഞു. എന്തു വില വരുമെന്നു ഞാന്‍ ചോദിച്ചു. 500 ഡോളര്‍ കിട്ടിയാല്‍ ഇപ്പോള്‍ കൊടുക്കും എന്ന് ഡാന്‍ പറഞ്ഞു. അങ്ങിനെ 500 ഡോളര്‍ കൊടുത്ത് ആ റിവോള്‍വര്‍ ഞാന്‍ കൈക്കലാക്കി.
പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഡാന്‍ ഏറെക്കുറെ 10 വര്‍ഷങ്ങള്‍ക്കുശേഷം മരിച്ചു. മരിച്ചുകഴിഞ്ഞ് ആദ്യമായി മൃതശരീരം കാണാന്‍ പോയത് ഞാനാണ്. മരിക്കുമ്പോള്‍ ഡാനിന് 90 വയസു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആന്‍ 101 വയസുവരെ ജീവിച്ചു. മരണം വരെ ഞങ്ങള്‍ ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞു. എല്ലാ മഞ്ഞുകാലത്തും അവര്‍ മരിക്കുന്നിടം വരെ അവരുടെ വാതില്‍ക്കല്‍ വരെയുള്ള സ്നോ മാറ്റിക്കൊണ്ടിരുന്നത് ഞാനാണ്. എല്ലാവര്‍ഷവും ഒന്നും രണ്ടും തവണ അവര്‍ സമ്മാനങ്ങള്‍ എനിക്ക് മെയില്‍ വഴി അയച്ചിരുന്നു.
അങ്ങിനെ കാലം കഴിഞ്ഞു പോയി. ഇതിനിടെ അമേരിക്കയില്‍ പല ഭരണമാറ്റങ്ങളും കാണാനെനിക്കുകഴിഞ്ഞു. ജോര്‍ജ് ബുഷ് സീനിയര്‍ (Sr) ഇറാക്കില്‍ യുദ്ധത്തിനു പോയി, പിന്മാറി. പിന്നെ ബില്‍ ക്ലിന്റണ്‍ രണ്ടു തവണ പ്രസിഡണ്ടായി. ക്ലിന്റന്റെ കാലത്താണ് സൗദി അറേബ്യയില്‍ നിന്നും ചെറുപ്പക്കാരായ ഭീകരന്‍മാര്‍ വിമാനപരിശീലനത്തിന് അമേരിക്കയിലെത്തി ട്രെയിനിങ്ങ് പൂര്‍ത്തീകരിച്ചത്. ക്ലിന്റണ്‍ കഴിഞ്ഞു ജോര്‍ജ് ബുഷ് ജൂണിയര്‍ അധികാരത്തിലെത്തി അധികം താമസിയാതെ അമേരിക്ക മൊത്തം പിടിച്ചെടുക്കാമെന്ന വ്യാമോഹത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തശേഷം പെന്റഗണ്‍ വരെ ടെററിസ്റ്റുകള്‍ പടയോട്ടം നടത്തി. അതിനുപകരമായി ബലിയാടായത് സദ്ദാം ഹുസൈനും അയാളുടെ അനുയായികളുമായിരുന്നു.
പിന്നീടു വന്ന ഒബാമയുടെ രണ്ടു ടേമിനിടയ്ക്ക് ഭീകരപ്രവര്‍ത്തകരുടെ കേന്ദ്രമായ ഇറാനുമായി കരാറുണ്ടായി. രണ്ടു ബില്യണ്‍ ഡോളറോളം ക്യാഷ് ആയി ഇറാനു കൊടുത്തുവത്രേ. ഇന്നത്തെ പല ഭീകര പ്രവർത്തനങ്ങൾക്കും കാരണം അക്കാലത്തെ നിലപാടാണെന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കറിയാം.
ഒബാമയുടെ ഭരണത്തോടു കൂടി അമേരിക്കന്‍ ഖജനാവു കാലിയായി. ഈ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പക്ഷേ ട്രമ്പിന്റെ ഭരണത്തലപ്പത്തിരുന്നവരധികവും ഒബാമയുമായി കൂറുള്ളവരായിരുന്നു.
ട്രമ്പിന്റെ ആദ്യ നാലു വര്‍ഷം അമേരിക്കയുടെ സുവര്‍ണ്ണകാലഘട്ടം ആയിരുന്നെങ്കില്‍ക്കൂടി അദ്ദേഹത്തെയും അദ്ദേഹത്തിനു കൂട്ടുനിന്നവരെയും നിയമയുദ്ധങ്ങളിലൂടെ ക്ഷയിപ്പിക്കാന്‍ എതിരാളികൾക്ക് കഴിഞ്ഞു. അങ്ങിനെ ഒരു അട്ടിമറിയിലൂടെ ഒബാമയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്ന കമലാ ഹാരിസിനെ ഉപയോഗിച്ച് ബൈഡനെ ഗുഢതന്ത്രം പ്രയോഗിച്ച് പ്രസിഡണ്ടാക്കി.
റഷ്യാ-യുക്രൈയിന്‍ യുദ്ധം തുടങ്ങിവച്ചത് എന്നാണെണെന്നോര്‍ക്കണം. എത്ര വര്‍ഷമായി അതു തുടങ്ങിയിട്ട് ഇന്നും തുടര്‍ന്നു പോകുന്നു. അമേരിക്കയിലെ ഡമോക്രാറ്റുകള്‍ക്ക് അതില്‍ പരാതിയില്ല. അമേരിക്കയിലെ ഡമോക്രാറ്റുകളധികവും സെക്യൂലറിസത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. സെക്യൂലറിസം സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും പുതിയ പതിപ്പാണ് എന്ന് ഇന്‍ഡ്യന്‍- എക്കണോമിക്സ് പഠിച്ച എനിക്ക് വ്യക്തമായിട്ടറിയാം. അക്കാര്യം ഇവിടെ വിശദീകരിക്കുന്നില്ല. ഒരു കമ്യൂണിസ്റ്റ് ആയിരുന്ന ഞാന്‍ ക്രിസ്ത്യാനിയായി മാര്‍ഗ്ഗം കൂടിയ ആളെപ്പോലെയാണ് ക്യാപ്പിറ്റലിസം എന്താണെന്ന് സാവകാശം മനസ്സിലാക്കിയത്.
ബൈഡന്‍ പ്രസിഡന്റായി ആദ്യം ചെയ്തത് ട്രമ്പ് കെട്ടിയ മതില്‍ തകര്‍ത്ത് ഭീകരപ്രവര്‍ത്തകരെയും സോഷ്യലിസ്റ്റുകളെയും കൊണ്ടു അമേരിക്കന്‍ സിറ്റികള്‍ നിറയ്ക്കുക എന്നുള്ളതാണ്. അങ്ങിനെ ഞാന്‍ താമസിക്കുന്ന യോങ്കേഴ്സ് സിറ്റിയില്‍ കാലിയായിക്കിടന്നിരുന്ന ഹോട്ടലുകളും, കെട്ടിടങ്ങളുമെല്ലാം നിയമരഹിതമായി മതില്‍ പൊളിച്ച്, കമ്പിവല ഭേദിച്ചു കടന്നു വന്നവരെക്കൊണ്ടു നിറച്ചു. 2023, 2024 ബൈഡന്‍-കമലാ ഹാരിസിന്റെ സുവര്‍ണ്ണകാലത്ത് യോങ്കേഴ്സിലെ തെരുവുകളില്‍ എവിടെയും നിയമരഹിതരായി വന്നവര്‍ മാത്രം- വീടുകളില്‍ എല്ലായിടത്തും മോഷണവും തുടങ്ങി. നാടുവിട്ടാലോ- എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല.
എന്തായാലും പ്രസിഡന്റ് ട്രമ്പ് വീണ്ടും അധികാരത്തില്‍ വന്നു. കഴിഞ്ഞ തവണത്തെ അനുഭവത്തില്‍ നിന്നും പാഠം പഠിച്ച ട്രമ്പ് ഇത്തവണ തന്റെ അഡ്മിനിസ്ട്രേഷനില്‍ രാജ്യസ്നേഹമുള്ള അമേരിക്കക്കാരെയാണ് നിയോഗിച്ചത്.
ട്രമ്പ് പ്രസിഡന്റായി ആദ്യം ചെയ്തത് രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കേണ്ടതിന് അമേരിക്കന്‍ കോണ്‍സ്റ്റിറ്റിയൂഷനിലെ രണ്ടാം അമന്റ്മെന്റ് പുനസ്ഥാപിക്കുക എന്നതാണ്. രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ അമേരിക്കക്കാരെയും വീണ്ടും വീണ്ടും ഉല്‍ബോധിപ്പിച്ചു. ആദ്യമാദ്യം ആര്‍ക്കും ഇതു മനസ്സിലായില്ല. സെക്കന്റ് അമന്റ്മെന്റില്‍ പറഞ്ഞിരിക്കുന്നത് -Protect the right to keep and bear arms'. അതായത് രാജ്യത്തെ സംരക്ഷിക്കാന്‍ തോക്ക് എടുക്കുക, അതെന്നെ പുളകം കൊള്ളിച്ചു. കാരണം MS-13 ഭീകരവാദികളെക്കൊണ്ടും മുസ്ലീം ഭീകരന്മാരെക്കൊണ്ടും ഭയന്ന് വീടിനു വെളിയില്‍ ഇറങ്ങാന്‍ ഭയമായിരുന്ന എനിക്ക് ഒരു പുതിയ ഉണര്‍വ്വും ഉന്മേഷവുമുണ്ടായി. കാരണം നല്ലൊരു റിവോള്‍വര്‍-അതും നിര്‍ത്താതെ 9 ഓളം വെടിവയ്ക്കാന്‍ കഴിവുള്ള തോക്ക്. എനിക്കു കൂടുതല്‍ ധൈര്യമുണ്ടായി. അതും അമേരിക്കന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തപ്പോള്‍. ഇതിനിടെ ട്രമ്പ് ഒരു പ്രഖ്യാപനം കൂടി, പ്രായമായ അമേരിക്കന്‍ സിറ്റിസണ്‍സിന് തോക്ക് ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാനുള്ള പെര്‍മിറ്റ് യാതൊരു ചിലവുമില്ലാതെ ഒരു അപേക്ഷാഫോറം പൂരിപ്പിച്ചു കൊടുക്കേണ്ട ആവശ്യം മാത്രം.
ട്രമ്പ് രണ്ടാം തവണ പ്രസിഡന്റായതോടെ കോവിഡ്-19 എന്ന മഹാമാരി എവിടെയോ അപ്രത്യക്ഷമായി. കോവിഡ് വന്നതില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കിയത് മരുന്നു ലോബികളും ചൈനക്കാരുമാണ്. കോടാനുകോടി ഡോളറിന്റെ മാസ്‌ക് വിറ്റ് എത്ര ചൈനക്കാര്‍ സമ്പന്നരായി. അതുപോലെ കുറെ ഏഷ്യക്കാരും.
ഇനിയാണ് എന്റെ ആദ്യത്തെ വെടി. ട്രമ്പ് അധികാരത്തിലെത്തിയശേഷം അഞ്ചാറുമാസം കഴിഞ്ഞു ഒരു നല്ല കൊടുങ്കാറ്റും പേമാരിയുമുള്ള ദീവസം. രാത്രിയുടെ ഏകാന്തതയില്‍ വീടിനു പുറത്ത് ഒരു വണ്ടി വന്നുനിന്നതുപോലെ ഒരു ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ഫോണുമായി ബന്ധിച്ചിട്ടുള്ള ക്യാമറാ സ്‌ക്രീനിലൂടെ നോക്കിയപ്പോള്‍ ചെറിയൊരു ട്രക്ക് വെളിയില്‍ കിടക്കുന്നുതു കണ്ടു. നല്ല മഴയും കാറ്റും കാരണം വെടിപൊട്ടിയാല്‍പോലും ആരും കേട്ടെന്നു വരുകയില്ല. വീടിന്റെ മുന്‍വാതില്‍ പൂട്ടിയിട്ടിരിക്കുകയാണ്. അവിടെ ക്യാമറ ഉള്ളതിനാല്‍ രണ്ടു മൂന്നു പേര്‍ വീടിന്റെ ഇടതുവശത്തുള്ള ഭാഗത്ത് ഭിത്തി തുരക്കുന്നതുപോലെ ഒരു ശബ്ദം കേട്ടു. ലൈറ്റ് ഇടാതെ തന്നെ ഞാന്‍ നിറതോക്കുമായി പടികളിറങ്ങി ബേസ്മെന്റിലുള്ള സ്റ്റോര്‍ റൂമിനെ ലക്ഷ്യമാക്കി ശബ്ദമുണ്ടാക്കാതെ നടന്നടുത്തു. തോക്കിന്റെ കാഞ്ചിയില്‍ കൈപിടിച്ചുകൊണ്ടുതന്നെ.
സ്റ്റോര്‍ റൂമിന്റെ വാതില്‍പാളിയിലൂടെ നോക്കിയപ്പോള്‍ രണ്ടു കാലുകള്‍ ഒരു ദ്വാരത്തിലൂടെ റൂമിലേയ്ക്ക് ഇറങ്ങിവരുന്നതുകണ്ടു. തുടവരെ ഇറങ്ങിയപ്പോള്‍ ഞാന്‍ ധൈര്യമവലംബിച്ച് അവന്റെ തുടയെ ലക്ഷ്യമാക്കി തോക്ക് ഉന്നം വച്ച് കാഞ്ചി വലിച്ചു. ഒന്നല്ല രണ്ട്. സാധാരണ തോക്കുപോലെയാതൊരു ശ്ബദവും കേട്ടില്ല. വെടികൊണ്ടയാള്‍ ഒരു ശബ്ദം പുറപ്പെടുവിച്ചു. ഞരങ്ങി. പുറത്തു നിന്നവര്‍ അയാളെ അതേ പടി പുറത്തേയ്ക്കു വലിച്ചെടുത്തു കാറിലേക്കു താങ്ങിയെടുത്തു കൊണ്ടുപോയി. നിമിഷനേരംകൊണ്ടു സ്ഥലം വിട്ടു. ആ സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. മുറിയിലേയ്ക്ക് ഇറങ്ങിയ ആളെ പുറത്തു നിന്നും പിടിച്ചിരുന്നത് രണ്ടു പേരാണ്. ഒരാള്‍ കാറില്‍ റെഡിയായി ഡ്രൈവറുടെ സീറ്റില്‍ ഉണ്ടായിരുന്നു. അങ്ങിനെ 4 പേര്‍. വീടു കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഞാന്‍ വെടിവച്ച് അവരെ അവരുടെ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ലായിരുന്നു എങ്കില്‍ ഉണ്ടാകുമായിരുന്ന സംഭവത്തെ വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. സ്ത്രീകളുണ്ടായിരുന്നെങ്കില്‍ അവരെ പിടിച്ചു കെട്ടി റേപ്പ് ചെയ്തശേഷം ചിലപ്പോള്‍ വെറുതെവിട്ടേക്കും. എതിര്‍ത്താല്‍ കത്തികൊണ്ടു കഷ്ണിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കി വീടിന്റെ മുമ്പിലുള്ള കാട്ടിലേയ്ക്കു തന്നെ ഇട്ടിട്ടുപോകും. ഇക്കൂട്ടരെ പിടിക്കാന്‍ ഇതെവരെ ന്യൂയോര്‍ക്കില്‍ ഒരു സംവിധാനവുമില്ല.
ഈ വിവരം ഞാനല്ലാതെ ഉടയ തമ്പുരാനുണ്ടെങ്കില്‍ അദ്ദേഹവുമല്ലാതെ ആരും അറിഞ്ഞിട്ടില്ല. വെടികൊണ്ടയാളും അയാളുടെ കൂടെ ഉണ്ടായിരുന്നവരും ഒഴികെ. എന്നെ സംബന്ധിച്ചിടത്തോളം ഒരു വീടുടമസ്ഥനായ എനിക്ക് എന്റെ സ്വത്തും ജീവനും രക്ഷിക്കാനുള്ള സ്വാതന്ത്ര്യം അമേരിക്കന്‍ കോണ്‍സ്റ്റിറ്റിയൂഷനില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സെക്കന്റ് അമന്റ്മെന്റ് സംശയമുള്ളവര്‍ക്കു നോക്കാവുന്നതാണ്. ഞാന്‍ എനിക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് വാഗ്ദാനം നല്‍കിയിട്ടുള്ള അധികാരമുപയോഗിച്ചാണ് വീട് ആക്രമിക്കാന്‍ വന്ന ആക്രമിയുടെ നേരേ നിറയൊഴിച്ചത്. പോലീസിനെ വിളിച്ചാല്‍ രാത്രിയായതിനാല്‍ പോലീസ്, പ്രത്യേകിച്ച് യോങ്കേഴ്സില്‍ വരുകയില്ല. എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ വെടിവെച്ചശേഷം പോലീസിനെ വിളിച്ച് സംഭവം വിശദീകരിച്ചാല്‍ അത് ഒരു പക്ഷേ പുലിവാലുപിടിച്ചതു പോലെയാവും. വെടികൊണ്ടയാള്‍ക്ക് ഒരിക്കലും പോലീസിനെ വിളിക്കാന്‍ പറ്റുകയില്ല. കാരണം അവന്‍ അസമയത്ത് മറ്റൊരാളുടെ ഭിത്തി തുരന്ന് അകത്തുകയറാന്‍ ശ്രമിച്ചതിന് അയാള്‍ കുറ്റക്കാരനാകും. അപ്പോള്‍ വെടിവച്ചയാള്‍ക്കും വെടികൊണ്ടയാള്‍ക്കും പരാതി ഇല്ലാത്തതിനാല്‍ അവിടെ നിയമം ബാധകമേ അല്ല. നമ്മുടെ വക സ്ഥലത്ത് അതിക്രമിച്ചു കയറുന്നവരെ ആയുധമുപയോഗിച്ച് ചെറുത്തു നില്‍ക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉറപ്പു തന്നിട്ടുണ്ട്. ഇതു വായിക്കുന്നവര്‍ക്ക് ഞാന്‍ കുറ്റക്കാരനാണെന്നു തോന്നുന്നുണ്ടോ? ഇത്തരത്തില്‍ ഒരു നിയമം കേരളത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നു കേരളത്തില്‍ നടക്കുന്ന പല അക്രമങ്ങള്‍ക്കും അനീതികള്‍ക്കും അറുതി വന്നേനേ എന്നു കരുതുന്നയാളാണ് ഞാന്‍.
ഏതായാലും ഈ സംഭവത്തിനുശേഷം യുദ്ധഭൂമിയില്‍ സ്വയം ജീവന്‍ യാതൊരു മടിയും കൂടാതെ ത്യജിക്കാന്‍ തയ്യാറുള്ള ഒരു യോദ്ധാവിന്റെ മാനസികാവസ്ഥയാണ് ഇന്നെനിക്കുള്ളത് എന്നു പറഞ്ഞാല്‍ മതിയല്ലോ. തോക്ക്, പ്രത്യേകിച്ച് അമേരിക്കന്‍ പൗരന്മാര്‍ക്ക്, ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി ഉള്ളതാണ്. അല്ലാതെ 19 പേരെ വെടിവച്ച കോളിന്‍ ഫര്‍ഗൂസനെപ്പോലെയുള്ളവര്‍ക്കും, ഭീകരവാദികള്‍ക്കും വേണ്ടിമാത്രമുള്ളതല്ല.
ഏതായാലും വെടികൊണ്ടയാളുടെ രക്തപ്പാടുകള്‍ തോരാമഴയത്ത് ഭൂമിയില്‍ നിന്നുതന്നെ ഓടയില്‍ ഒലിച്ചുപോയി. ശക്തമായ കാറ്റില്‍ വെടികൊണ്ടയാളുടെ ഞരക്കങ്ങളും കാറ്റില്‍ ലയിച്ചുചേര്‍ന്നു. ഭിത്തിയിൽ വെടിയുണ്ടയുടെ പാട് ഇപ്പോഴുമുണ്ട്.
എങ്ങിനെയുണ്ട് എന്റെ കഥ വായനക്കാര്‍ വിധിയെഴുതുക.
- തോമസ് കൂവള്ളൂര്‍