Image

അറ്റുപോയ കൈപ്പത്തിയും ഉയിർത്തെഴുന്നേല്പിന്റെ ശബ്ദവും (ഡോ. ഷാ സുല്‍ത്താന്‍)

Published on 11 April, 2026
അറ്റുപോയ കൈപ്പത്തിയും ഉയിർത്തെഴുന്നേല്പിന്റെ ശബ്ദവും (ഡോ. ഷാ സുല്‍ത്താന്‍)

Prof. T. J. Joseph esSENSE USA Fest ൽ എത്തുന്നു


മതതീവ്രവാദം ഒരു മനുഷ്യജീവിതത്തിൽ എങ്ങനെയെല്ലാം സംഹാരതാണ്ഡവമാടാം
എന്നതിന്റെ ഭീകരമായ സാക്ഷ്യപത്രമാണ് ജോസഫ് മാഷിന്റെ "അറ്റുപോകാത്ത
ഓർമ്മകൾ" എന്ന പുസ്തകം. വിശ്വാസികൾ പൊതുവേ മതം സ്നേഹമാണ് കാരുണ്ണ്യമാണ്‌
എന്ന്‌ പറയുമ്പോഴും മതത്തിന്റെ മറ്റൊരു മുഖം വെറുപ്പിന്റേതു കൂടിയാണ്,
അത് സമൂഹത്തിൽ വിഭാഗീയതയാണ് ഉണ്ടാക്കുന്നത്. ഞാനും എന്റെ ആൾക്കാരും
പിന്നെ നീയും നിന്റെ ആളുകളും എന്ന വേർതിരിവാണത് സൃഷ്ടിക്കുന്നത്.
ആരാധനാലയങ്ങൾക്കുള്ളിലും ആരാധാനാലയങ്ങൾക്ക് മുകളിലെ ഉച്ചഭാഷിണികളിൽ
നിന്നുമെല്ലാം അത് പ്രഘോഷിക്കുന്നത് എന്റെ ദൈവത്തെ മാത്രമേ ആരാധിക്കാവൂ,
എന്റെ ദൈവം മാത്രമാണ് ആരാധനക്ക് അർഹൻ എന്നാണ്.

ഏകദേശം ഒന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലെ ഒരു വേനലവധിക്കു മുമ്പുള്ള
പരീക്ഷാക്കാലം. തൊടുപുഴ ന്യൂമാൻ (Newman) കോളേജിലെ മലയാളം പ്രൊഫസർ
ആയിരുന്ന ടി. ജെ. ജോസഫ് എന്ന ജോസഫ് മാഷ്, ഒരു ഇന്റേണൽ പരീക്ഷയ്ക്ക്
വേണ്ടി തയ്യാറാക്കിയ ചോദ്യം 'മതനിന്ദ' എന്ന പേരിൽ
ആരോപിക്കപ്പെട്ടതോടെയാണ് മതത്തിന്റെ സ്ഥിരം സ്വഭാവമായ (trait) ആയുധം
കൊണ്ടുള്ള മറുപടിക്ക് കളമൊരുങ്ങിത്തുടങ്ങിയത്. ഇത് മതതീവ്രവാദമല്ല,
മറിച്ച് മതദേഹോപദ്രവമാണ്. ഈ തെറ്റായ ആരോപണത്തിന്റെ നിജസ്ഥിതി പഠിച്ചു
മനസ്സിലാക്കുന്നതിന് മുമ്പ്, അപക്വവും വസ്തുതാവിരുദ്ധവുമായ നിലപാട്
കൈക്കൊള്ളാൻ വ്യഗ്രത കാണിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും വോട്ട്
ബാങ്ക് രാഷ്ട്രീയം കളിച്ച സർക്കാരും ആ ഒരുങ്ങിയ കളത്തിലേക്ക്
ആവശ്യത്തിനുള്ള എണ്ണയും എള്ളും, പിന്നെ അവരുടെ കൈവശം ആവശ്യത്തിലധികം
ഉണ്ടായിരുന്ന തേങ്ങാപ്പിണ്ണാക്കും എത്തിച്ചുകൊണ്ടിരുന്നു. നാല്
ചുവരുകൾക്കുള്ളിൽ സംസാരിച്ചു തീർക്കാവുന്ന ഒരു തെറ്റിദ്ധാരണയെ
ഊതിവീർപ്പിച്ച്, എസ്.ഡി.പി.ഐ (SDPI) പോലുള്ള മതമൗലികവാദികൾക്ക്
ആയുധമെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ഭരണകൂട സംവിധാനങ്ങൾ
ചെയ്തത്.

തന്റെ ആത്മകഥയിൽ അദ്ദേഹം ഈ കഠിനകഥ വിവരിക്കുന്നത് തികഞ്ഞ
സത്യസന്ധതയോടെയും അല്പം നർമ്മം കലർത്തിയുമാണ്. ഇതിൽ നമുക്ക്
സമൂഹത്തിന്റെയും നമ്മുടെ സംവിധാനത്തിന്റെയും ചില പച്ചയായ നേർക്കാഴ്ചകളും
കാണാവുന്നതാണ്. പോലീസ് സംവിധാനങ്ങൾ നിശബ്ദമായ ചില ഒത്തുതീർപ്പുകൾക്കും
ശബ്ദമുഖരിതമായ ചില നാടകീയ കീഴ്പ്പെടുത്തലുകൾക്കും ഏർപ്പെട്ടിരുന്നത്
നമുക്ക് കാണാം. ഒരു കുറ്റാരോപിതനെ വലയിലാക്കാനുള്ള തന്ത്രങ്ങൾ
(strategies) നമുക്ക് മനസ്സിലാക്കാം, പക്ഷേ സ്വമേധയാ കീഴടങ്ങാൻ വന്നയാളെ
അറസ്റ്റ് വരിച്ച് കീഴ്പ്പെടുത്തിയെന്ന് വരുത്തിത്തീർക്കുക; മതത്തിന്റെ
കണ്ണും കൈയും കരളുമായ പോലീസ് ഉദ്യോഗസ്ഥരെ കൈയകലത്തിൽ നിയോഗിക്കുക,
നടയടിക്ക് ചട്ടം കെട്ടുക, അടിസ്ഥാന സൗകര്യങ്ങൾക്ക് കാണിക്ക ചോദിക്കുക,
കുറ്റാരോപിതനെ കുറ്റവാളി എന്ന രീതിയിൽ പെരുമാറുക, കുറ്റാരോപിതന്റെ
ഉറ്റവരെ മൂന്നാം മുറയിൽ ചോദ്യം ചെയ്യുക, ചോദ്യം ചെയ്യലിനും മറ്റ് അനുബന്ധ
ചെലവുകൾക്കുമായുള്ള തുകകൾ അവരെക്കൊണ്ട് കൊടുപ്പിക്കുക അങ്ങനെയുള്ള
നേരംപോക്കുകളിൽ അവർ നിരന്തരം ഏർപ്പെട്ടുകൊണ്ടിരുന്നു.

പോലീസ് സേന രാഷ്ട്രീയ താത്പര്യങ്ങൾക്കും മതതാത്പര്യങ്ങൾക്കും ഒത്താശ
ചെയ്യുക; നീതിപീഠം കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ഒരാൾ
നിരപരാധിയാണെന്ന നീതിനിർവ്വഹണത്തിന്റെ അടിസ്ഥാന പ്രമാണത്തെ ലംഘിക്കുക;
ഒരു വ്യക്തിയെ കുറ്റവാളിയെന്ന് മുൻകൂട്ടി ചിത്രീകരിക്കുക; ഇങ്ങനെ
ഉരുത്തിരിഞ്ഞും ഉണ്ടാക്കിയെടുത്തതുമായ സാഹചര്യത്തെ ചിലർ തങ്ങളുടെ
പ്രശസ്തിക്കും വ്യക്തിവിരോധത്തിനും മതവിരോധത്തിനും വേണ്ടി ക്രൂരമായി
ചൂഷണം ചെയ്തു. കസ്റ്റഡിയിൽ പോലും അന്തസ്സ് എന്നത് വിലപേശലുകൾക്ക്
വിധേയമാക്കുക, ഔദ്യോഗിക നടപടിക്രമങ്ങളുടെ മറവിൽ നടക്കുന്ന അലിഖിതമായ
കീഴ്വഴക്കങ്ങൾ—അങ്ങനെയുള്ള പലതരം ആചാരങ്ങളും വായനക്കാർക്ക് മനസ്സിലാക്കി
കൊടുക്കുന്ന ഒരു ആത്മകഥയാണിത്.

അങ്ങനെയുള്ള ആചാര-കീഴ്വഴക്കങ്ങളിൽ നടപ്പിലാക്കേണ്ടതാണോ 'നീതി' എന്ന
ഗിമ്മിക്ക് (gimmick). അത്തരം നീതിബോധത്തിൽ  നിന്നുമാണ്‌  P.C.
ജോർജിനെപ്പോലുള്ളവർ നടത്തുന്ന പരാമർശങ്ങൾ യാദൃശ്ചികമല്ല  എന്ന്
തോന്നുന്നത്  . അത് കൃത്യമായ ഒരു തിരക്കഥയുടെ ഭാഗമാണ്—പ്രകോപിപ്പിക്കുക,
ധ്രുവീകരിക്കുക, അങ്ങനെ ഒരു മതത്തോട് വിധേയത്വം കാണിക്കുക. ഇങ്ങനെയുള്ള
രാഷ്ട്രീയ തിരക്കഥയിൽ ജോസഫ് മാഷിനെപ്പോലുള്ളവരെ മനുഷ്യരായിട്ടല്ല, പകരം
വെറും അവസരങ്ങളായിട്ട് മാത്രമാണ് കാണപ്പെടുന്നത്.

"അവർ അദ്ദേഹത്തിന്റെ കൈകൾ അറുത്തുമാറ്റി, എഴുത്തിനെ തളർത്താമെന്ന് കരുതി;
പക്ഷേ എഴുത്ത് നിലച്ചില്ല.. അവർ അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാൻ
ശ്രമിച്ചു; പക്ഷേ അത് ഒരു ഘോരഗർജ്ജനമായി..

അവർ അദ്ദേഹത്തിന്റെ വഴികൾ മുടക്കാൻ കാലുകൾ വെട്ടിപ്പരിക്കേല്പിച്ചു; ആ
മുറിവുകളെ ചവിട്ടുപടികളാക്കി അദ്ദേഹം ലോകം സഞ്ചരിച്ചു."

തളരാത്ത പോരാട്ടത്തിന്റെ വീര്യവുമായി esSENSE Fest USA, Dallas '26-ന്റെ
വേദിയിൽ അദ്ദേഹം പങ്കെടുക്കുമ്പോൾ, അത് ഒരു മനുഷ്യന്റെ അനുഭവം മാത്രമല്ല,
സമൂഹത്തോടുള്ള ചോദ്യം കൂടിയാണ്—'മൗനം കൊണ്ട് നമ്മൾ തീവ്രവാദത്തിനും
അഴിമതിക്കും കൂട്ടുനിൽക്കുന്നുണ്ടോ?'...

അടുത്ത ലക്കം - (ഇസ്ലാം) വിശ്വാസം!,  അതല്ലേ
അല്ലേ സഖാക്കൾക്ക് എല്ലാം..
 

Join WhatsApp News
James 2026-04-11 02:04:28
ജോസഫ് മാഷിനെ വരവേൽക്കാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മത തീവ്രവാദികൾ വെട്ടിനുറുക്കിയ ഒരു മനുഷ്യൻ, മതങ്ങൾക്കതീതമായ മാനവികതയും സ്വതന്ത്ര ചിന്തയുടെ ആശയങ്ങളും പറയാൻ അമേരിക്കയിൽ എത്തുമ്പോൾ കാണാതിരിക്കുന്നത് എങ്ങനെ.
Aneesh 2026-04-11 04:50:03
അറ്റു പോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ചപ്പോൾ മുതൽ തോന്നിയതാണ് ജോസഫ് മാഷിനെ ഒന്ന് നേരിട്ട് കാണണമെന്ന്. ജീവിതത്തോടുള്ള അദ്ദേഹത്തിൻ്റെ attitude ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്. ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തിൻ്റെ കൈയ്യും കാലും വെട്ടിയരിഞ്ഞ കേസിൽ അദ്ദേഹത്തിനനുകൂലമായ വിധി വന്നപ്പോൾ പോലും അദ്ദേഹം പറഞ്ഞത് "അവരും മതത്തിൻ്റെ ഇരകളാണ്" എന്നാണ്. അത് കേട്ടപ്പോൾ നമ്മളെക്കാളൊക്കെ എത്രയോ ഉയരത്തിൽ നിൽക്കുന്ന ഒരു മനുഷ്യനാണ് ജോസഫ് മാഷ് എന്ന് തോന്നിപ്പോയി. അദ്ദേഹം അമേരിക്കയിലെത്തുന്ന ദിവസത്തിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്, ഒന്ന് നേരിൽ കാണാനും തുന്നിച്ചേർത്ത കൈപ്പത്തിയുള്ള അദ്ദേഹത്തിൻ്റെ കൈയ്യിൽ ഒരു ഹസ്തദാനം ചെയ്യാനും.
Jayan Manol 2026-04-11 05:39:09
ജോസഫ് മാഷിന്റെ അനുഭവം ഒറ്റപ്പെട്ട സംഭവം അല്ല; അത് നമ്മുടെ അധികാര സംവിധാനങ്ങളുടെ പൊതുവായ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. ‘സംരക്ഷണം’ എന്ന പേരിൽ രാഷ്ട്രീയക്കാരും പൊലീസും പലപ്പോഴും അധികാരത്തെയും മതത്തെയും കാക്കുമ്പോൾ, സാധാരണ മനുഷ്യൻ അവരുടെ പട്ടികയിൽ ഏറ്റവും അവസാനത്തിലേക്ക് തള്ളപ്പെടുന്നു.
Shibukumar Nattuvetty 2026-04-11 12:08:02
Looking forward very much to meet Joseph mash at the upcoming esSENSE global USA fest at Dallas on May 30th this year. For the interested people, please visit esSENSE global USA at https://www.facebook.com/share/1Dn7D8SJQF/?mibextid=LQQJ4d
Johny 2026-04-11 12:10:24
മനുഷ്യൻ എത്ര ആധുനികമായാലും മത പുസ്തകങ്ങളിലെ ദൈവങ്ങളുടെ സംഹാര ആശയങ്ങൾ പുരോഹിത വർഗ്ഗം പുതു തലമുറയിൽ കുത്തിവെച്ചെരിക്കും. അത്തരം മൃഗീയ സംഹാര താണ്ഡവമാണ്‌ ജോസഫ് സാറിൻറെ കൈ പത്തിയും കാലുകളും വിപരീത ദിശയിൽ അറുത്തു മാറ്റിയത്. അതിൻറെ മറ്റു രൂപങ്ങളാണ് ഇന്ന് ആകാശത്തുകൂടെ ചീറി പായുന്ന ഉഗ്ര ശേഷിയുള്ള മിസൈലുകൾ .
നിങ്ങളുടെ മോചകൻ 2026-04-11 13:58:18
BCE 500- CE 800 = കാലഘട്ടമാണ് മിക്കവാറും എല്ലാ മതസാഹിത്യങ്ങളും ഉത്ഭവിച്ചത്. അവയൊക്കെ അവയെ എഴുതിയ മനുഷരുടെ [കുഞ്ഞു ലോകത്തിലെ ചെറിയ മനുഷർ] ഭാവനകളും സമകാലീന ആചാരങ്ങളും ധാർമ്മികതയും ഒക്കെയുടെ പ്രതിഫലനം മാത്രമാണ്. എന്നാൽ മനുഷൻ ആധുനികതയിലേക്ക് പുരോഗമിച്ചു, പക്ഷെ അവൻറ്റെ മതം ഇന്നും അവയെ സൃഷ്ട്ടിച്ച കിരാതമനുഷ്യരിൽനിന്നും പുരോഗമിച്ചിട്ടില്ല. മതവും അതിൻറ്റെ പുസ്തകവും ദൈവീകം ആണെന്ന് വിശ്വാസിക്കുന്ന മനുഷൻ എന്നും കിരാതൻ ആയിരിക്കും. ആഫ്രിക്കൻ വംശക്കാരെ നോക്കു!. അവർ ഇന്നും വെള്ളക്കാർ അവരെ അടിമകൾ ആക്കിയതിനെതിരെ ആർത്തു അട്ടഹസിക്കും. പക്ഷെ; വെള്ളക്കാർ കറുത്തവരെ അടിമകൾ ആക്കുവാൻ ഉപയോഗിച്ച പ്രദാന ആയുധം-The HOLY Bible- '' ദി ഹോളി ബൈബിൾ'' അവർ കൈവിടില്ല. പിന്നെ എങ്ങിനെ അവർ മോചനം പ്രാപിക്കും. അടിമകൾക്കുവേണ്ടി-The Slave Bible- ''ദി സ്ലേവ് ബൈബിൾ'' പോലും 1802 ൽ നിർമ്മിച്ചവരാണ് വെള്ളക്കാർ എന്നത് അവർക്കറിയില്ലേ ? CE 700 ലെ അറേബിയയിലെ കാട്ടറബികളുടെ ധാർമ്മികത ഇന്നും വിശുദ്ധമായി ആചരിക്കുന്നവർക്കും ഒരിക്കലും ആധുനികമനുഷ്യരായി ഇ ആധുനിക കാലത്തു ജീവിക്കുവാൻ സാധിക്കില്ല. കണ്ടാൽ ഭംഗിയുള്ള വിഷക്കൂണുകളാണ് മതം, അവയെ ഭക്ഷിച്ചാൽ അവനെന്നും ഭ്രാന്തൻ ആയിരിക്കും. കാട്ടറബികളുടെ ധാർമ്മികതയുടെ ഉൽഭവം; കശാപ്പുകാരായ യെരുശലേം പുരോഹിതർ എഴുതിയ ഹീബ്രു ബൈബിളിൽ നിന്നാണ്. ക്രിസ്റ്റിയാനിറ്റിയും അവയെ ധാർമ്മികതയുടെ അടിസ്ഥാമാക്കി. ഇസ്ലാം അത് കോപ്പി അടിച്ചു. മതധാർമ്മികതയിൽനിന്നും മോചനത്തിനുള്ള അവസരങ്ങൾ ഇനിയും ഉണ്ട്. പക്ഷെ നിങ്ങളെ മോചിപ്പിക്കുവാൻ ആരും വരില്ല. നിങ്ങളുടെ മോചകൻ നിങ്ങൾ തന്നെ. മോചനം എന്നത് സത്യമാണ് എന്നാൽ മോചകൻ മിഥ്യമാത്രമാണ്. സ്വയം മോചിതരായി ആധുനിക മനുഷ്യരായി ജീവിക്കു!!!!! -andrew
ജോണിക്കുട്ടി 2026-04-11 16:45:26
2017 മാർച്ച് 17 നു നമ്മുടെ അയൽ സംസ്ഥാനത്തു (കോയമ്പത്തൂരിൽ) ഫാറൂഖ് എന്നൊരു ചെറുപ്പക്കാരനെ തീവ്ര ഇസ്ലാമികവാദികളായ, അദ്ദേഹത്തിന്റെ തന്നെ കൂട്ടുകാർ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി വെട്ടിക്കൊന്നു. "കടവുകൾ ഇല്ലൈ" എന്ന് പ്രചരിപ്പിച്ചു എന്നതായിരുന്നു കാരണം. ആ വാർത്ത കേരളത്തിലെ "മുക്കിയ വാർത്തമാധ്യമങ്ങൾ" കേട്ടതായി നടിച്ചുപോലുമില്ല. "അവിലും മലരും കരുതിക്കോ, കുന്തിരിക്കംവാങ്ങി വീട്ടിൽ കാത്തുവെച്ചോടാ, വരുന്നുണ്ട് വരുന്നുണ്ട് നിന്റെയൊക്കെ കാലൻമാർ" രണ്ടു വര്ഷം മുൻപ് ആലപ്പുഴയിൽ എട്ടോ ഒൻപതു മാത്രം പ്രായമുള്ള ഒരു ബാലൻ പിതാവിന്റെ തോളിൽ ഇരുന്നു വിളിച്ച മുദ്രാവാക്യം ആണ്. അതേറ്റു വിളിക്കാൻ നൂറുകണക്കിനുപേരും, എന്നാൽ നമ്മെ നമ്മൾ വിളിക്കുന്ന പേരോ മതേതര/പ്രബുദ്ധ/സാക്ഷര കേരളം. മത തീവ്ര വാദികൾ ശ്രി ജോസെഫിന്റെ കയ്യും കാലും എതിർ ദിശയിൽ വെട്ടി അവരുടെ മത നിയമം പാലിച്ചു, എന്നാൽ സ്വന്തം സഭ അദ്ദേഹത്തോടും കുടുംബത്തോടും കാണിച്ച ക്രൂരതയെ ക്രിസ്ത്യാനിയായ ഒരാൾക്കും ന്യായീകരിക്കാൻ സാധിക്കില്ല. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു. സാധിച്ചാൽ നേരിൽ കാണണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക