Image

എന്ത് കിട്ടിയിട്ടാണ് സഭാനേതൃത്വം യുഡിഎഫിന് വേണ്ടി കുഴലൂത്ത് നടത്തുന്നത്? വിവരം കെട്ട രീതിയിലാണ് ചില മെത്രാന്മാരുടെ പ്രവർത്തി; തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടന്ന് പി.സി. ജോർജ്

Published on 10 April, 2026
എന്ത് കിട്ടിയിട്ടാണ് സഭാനേതൃത്വം യുഡിഎഫിന് വേണ്ടി കുഴലൂത്ത് നടത്തുന്നത്? വിവരം കെട്ട രീതിയിലാണ് ചില മെത്രാന്മാരുടെ പ്രവർത്തി;  തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടന്ന് പി.സി. ജോർജ്

കത്തോലിക്കാ സഭാനേതൃത്വത്തിന് നേരെ കടുത്ത അധിക്ഷേപങ്ങളും രൂക്ഷവിമർശനങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പി.സി. ജോർജ് രംഗത്തെത്തി. മെത്രാന്മാർ രാഷ്ട്രീയം പറയുകയാണെങ്കിൽ അവരെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അത്തരക്കാരോട് യാതൊരു ബഹുമാനവും കാണിക്കില്ലെന്നും ജോർജ് പറഞ്ഞു . മകൻ ഷോൺ ജോർജ് സഭാനേതൃത്വത്തിനെതിരെ നടത്തിയ വിമർശനങ്ങൾ സത്യസന്ധമാണെന്ന് വ്യക്തമാക്കിയ ജോർജ്, സഭയുടെ രാഷ്ട്രീയ ഇടപെടലുകതിരെ കടുത്ത അധിക്ഷേപങ്ങളുംഉയർത്തി 

കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചത് തികഞ്ഞ മര്യാദകേടാണെന്ന് ജോർജ്ആരോപിച്ചു. പൂഞ്ഞാറിൽ സഭയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഉപകാരങ്ങൾ ചെയ്തിട്ടുള്ളത് താനാണെന്ന് അവകാശപ്പെട്ട ജോർജ്, എന്ത് കിട്ടിയിട്ടാണ് സഭാനേതൃത്വം യുഡിഎഫിന് വേണ്ടി കുഴലൂത്ത് നടത്തുന്നതെന്നും ചോദിച്ചു. വിവരം കെട്ട രീതിയിലാണ് ചില മെത്രാന്മാരുടെ പ്രവർത്തിയെന്നും ഇവർ ഇങ്ങനെ തുടർന്നാൽ സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിദേശഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആർഎ ബില്ലിനെതിരെ സംസാരിക്കുന്ന മെത്രാന്മാർക്കെതിരെയും പി.സി. ജോർജ് ആഞ്ഞടിച്ചു. വിദേശത്തുനിന്ന് വരുന്ന പണത്തിന് കണക്ക് നൽകാൻ സഭാനേതൃത്വം എന്തിനാണ് ഭയക്കുന്നത്? സഭയോട് മൃദുസമീപനം കാണിക്കണമെന്ന് അമിത് ഷാ പറഞ്ഞിട്ടും ചിലർ വെറുതെ ബഹളം വെക്കുകയാണെന്നും ഇത്തരം “ഊളത്തരങ്ങൾ” കാണിക്കുന്നവർക്ക് വീട്ടിലിരിക്കാമെന്നും ജോർജ് പരിഹസിച്ചു. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും മെത്രാന്മാരല്ല സഭയെന്നും പറഞ്ഞ ജോർജ്, തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.

പഴയകാലത്തെപ്പോലെ മെത്രാന്മാർ പറയുന്നത് കേട്ട് വോട്ട് ചെയ്യുന്നവരല്ല ഇന്നത്തെ ജനങ്ങളെന്ന് ജോർജ് ഓർമ്മിപ്പിച്ചു. എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ സഭാനേതൃത്വത്തിന്റെ ഇത്തരം രാഷ്ട്രീയ കളികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സഭയുടെ എതിർപ്പുകൾക്കിടയിലും പൂഞ്ഞാറിൽ താൻ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് പി.സി. ജോർജ്  പ്രസ്താവന അവസാനിപ്പിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക