Image

ശകുന്തളയുടെ മറവിയിൽ വീണ പ്രണയം : ലീലാമ്മതോമസ് ബോട്സ്വാന

Published on 10 April, 2026
ശകുന്തളയുടെ മറവിയിൽ വീണ പ്രണയം : ലീലാമ്മതോമസ് ബോട്സ്വാന

ശകുന്തളയുടെ പ്രണയത്തിന്റെ അടയാളമായ മോതിരം

മീൻ തിന്നുപോയെന്നു കേട്ടപ്പോൾ,

ഞാൻ വെള്ളത്തിലിറങ്ങി തപ്പി നോക്കുകയാണ്...

ശകുന്തളയുടെ മറവിയിൽ വീണ പ്രണയം പോലെ

ഈ ജലം മുഴുവൻ ഒരു ഓർമ്മയുടെ കുഴിയാണ്,

അവളുടെ വിരലിൽ ഒരിക്കൽ തെളിഞ്ഞിരുന്ന വാഗ്ദാനം

തിരകളുടെ അടിയിൽ മങ്ങിയിരിക്കുന്നു.

കാളിദാസന്റെ വാക്കുകൾ പോലെ

പ്രണയം ഒരിക്കലും മുഴുവൻ നഷ്ടമാവില്ലെന്ന്

എനിക്ക് തോന്നുന്നു,

അതുകൊണ്ടാണ് ഞാൻ ഈ നിശ്ശബ്ദമായ ആഴങ്ങളിൽ

എന്റെ കൈ നീട്ടുന്നത്.

മീൻ വിഴുങ്ങിയത് ഒരു മോതിരമല്ല,

ഒരു രാജാവിന്റെ മറന്നുപോയ സ്നേഹം,

ഒരു സ്ത്രീയുടെ നിശ്ശബ്ദ കാത്തിരിപ്പ്,

ഒരു കാലത്തിന്റെ സാക്ഷ്യം.

വെള്ളം തണുത്തിരിക്കുന്നു,

എന്നാൽ എന്റെ ഉള്ളിൽ

ഒരു ചൂടുള്ള അന്വേഷണമാണ് നടക്കുന്നത്:

മോതിരം കിട്ടുമോ എന്ന് അല്ല,

പ്രണയം വീണ്ടും തെളിയുവോ എന്ന്.

ഞാൻ തപ്പുന്ന ഓരോ നിമിഷവും

തിരകൾ എന്നോട് ചോദിക്കുന്ന

“നഷ്ടപ്പെട്ടത് മോതിരമോ,

അല്ലെങ്കിൽ ഓർമ്മയോ?”

ഞാൻ മറുപടി പറയാതെ

ഇനിയും ആഴത്തിലേക്ക് കൈ നീട്ടുന്നു..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക