
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 24- 25 സീറ്റു നേടിയാലും താന്‍ അതിശയിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 2011 നേക്കാള്‍ മികച്ച ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേതാക്കള്‍ പറയുന്നത് 85 മുതല്‍ 100 സീറ്റു വരെയെന്നാണ്. എന്നാല്‍ 2011 ലെ 71-72 സീറ്റുകളേക്കാള്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് തന്റെ വിലയിരുത്തലെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ ഏകീകരണത്തില്‍ യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന ധാരണ ശരിയല്ലെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. ഞങ്ങളുടെ നിലപാടുകള്‍ ഉറച്ചതാണെന്ന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ക്രൈസ്തവ സമൂഹത്തിനും യുഡിഎഫിനെക്കുറിച്ച് പരാതിപ്പെടാന്‍ ഒന്നുമില്ല. എഫ്സിആര്‍എ വിഷയത്തില്‍ ആദ്യം പ്രതിഷേധിച്ചത് യുഡിഎഫാണ്. അതിനര്‍ത്ഥം ഞങ്ങള്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയാണെന്നല്ല, ഞങ്ങള്‍ എല്ലാവരുടേയും പാര്‍ട്ടിയാണ്.
കേരളത്തില്‍ ബിജെപിക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങളുണ്ട്. എന്നാല്‍ അവര്‍ പൂജ്യത്തില്‍ നിന്ന് 3 സീറ്റുകളിലേക്ക് വരെ ഉയര്‍ന്നാല്‍ പോലും, അത് സര്‍ക്കാരിന്റെ ഘടനയില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ പോകുന്നുണ്ടോയെന്ന് തരൂര്‍ ചോദിച്ചു. സംസ്ഥാനത്ത് ഇപ്പോഴും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്.
ഓരോ തവണയും ബിജെപി കേരളത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുമ്പോള്‍, ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും പാര്‍ട്ടി നടത്തുന്ന ചില നടപടികള്‍ അവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബിജെപിക്കുള്ളില്‍ തന്നെയുള്ള ആരോ കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് ഇത്.
എന്നാല്‍ സിപിഎം ആരോപിക്കുന്നത് കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ്. യുഡിഎഫിനെതിരെയുണ്ടായിരുന്ന ഒരു ആരോപണം നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുണ്ടെന്നതാണ്. സീറ്റിനെച്ചൊല്ലി തുടക്കത്തില്‍ ചില അതൃപ്തി ഉണ്ടായിരുന്നിട്ടും, പാര്‍ട്ടി ഒറ്റക്കെട്ടായി നിലകൊണ്ടു. ആരും വിമതരായില്ല. എന്നാല്‍ സിപിഎമ്മിനെ നോക്കൂ - അവരുടെ മുന്‍ സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര്‍ യുഡിഎഫ് പക്ഷത്ത് നിന്നാണ് മത്സരിക്കുന്നത്. തരൂര്‍ ചൂണ്ടിക്കാട്ടി.