
ഏപ്രിൽ!
കുരിശിൻ്റെ-
കാൽവരിക്കുന്നിൻ്റെ
കാറ്റുണ്ട്, വെയിലുണ്ട്
നിഴലനക്കങ്ങളും
ജനലഴിതുറക്കവേ
പെസഹവ്യാഴത്തിൻ്റെ
പതിവ് സങ്കീർത്തനം
മനസ്സിലെത്തുന്നുണ്ട്
ഒരുവനൊറ്റുന്നുണ്ട്
പിന്നിൽ നിന്നെന്തിനോ?
പലരുമെയ്യുന്നുണ്ട്
കല്ലെഴുത്താണികൾ
ഹൃദയമുറിവതിൽ നിന്ന്
ദുധിരമിറ്റുന്നുണ്ട്
ഹരിതവനമൗഷധിക്കൂട്ട്
പകരുന്നുണ്ട്.
കുരിശിൻ്റെ ദു:ഖ-
വെള്ള്യാഴ്ചകൾ
നോമ്പ് നോറ്റരികിൽ
തപസ്സിരിക്കും-
ഒലിവ് ചില്ലകൾ
മെഴുതിരികളേപ്രിൽ
നിനക്ക് ധ്യാനിക്കുവാൻ
ജപമുറികൾ രോഷം-
ഘനീഭവിപ്പിക്കുവാൻ
ജലകണമെഴുത്തിനെ-
വിശുദ്ധമാക്കീടുവാൻ
കനികൾ ഋതുഭാഷയ്ക്ക്
നേർസാക്ഷ്യമേകുവാൻ
കടലുകളഗാധം മണൽക്കാറ്റ്
വീശുന്ന തിരകൾക്ക് മീതേ
നടന്നങ്ങ് പോകുവാൻ
അറകളുടയന്തർഗതങ്ങളിൽ
ഏപ്രിൽ, നീയുണരുന്നു വീണ്ടും-
ഉയർത്തെഴുനേൽക്കുന്നു.