
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽ.ഡി.എഫ്) ദശാബ്ദക്കാലത്തെ ഭരണത്തിന് തുടർച്ചയുണ്ടാകുമോ, അതോ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) പത്തു വർഷത്തെ വനവാസം അവസാനിക്കുമോ?
വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഈ ചോദ്യത്തിലേക്കാണ്. കേരളത്തിൽ ശക്തമായ ഭരണമാറ്റ വികാരം (Swing Factor) നിലനിൽക്കുന്നുവെന്നു നിർമിത ബുധ്ധി (എ.ഐ) ഉപയോഗിച്ച് തിരുവനന്തപുരം എഡ്യൂപ്രസ്സ് നടത്തിയ വിവിധ സർവ്വേകളുടെ വിശകലനം സൂചിപ്പിക്കുന്നു.
വിവിധ ഏജൻസികളുടെ (മാട്രിസ്, ടൈംസ് നൗ, സി-വോട്ടർ, എഡ്യൂപ്രസ്സ്) സർവ്വേ ഫലങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രവചനം താഴെ പറയുന്ന രീതിയിലാണ്:

മുന്നണി, സീറ്റുകൾ (പ്രവചനം), വോട്ട് വിഹിതം, എവിടെ എത്തും?
യു.ഡി.എഫ് (UDF): 69 – 77, 35.7% – 40.47%, വിജയത്തിന് സാധ്യത
എൽ.ഡി.എഫ് (LDF) 59 – 71, 32.3% – 37.54%, ശക്തമായ പ്രതിപക്ഷം
എൻ.ഡി.എ (NDA) 02 – 04, 16.18% – 19.8%, നിർണ്ണായക സ്വാധീനം
വിശകലനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
ഭരണമാറ്റ വികാരം (Swing Factor): 1982 മുതൽ 2016 വരെ കൃത്യമായ ഇടവേളകളിൽ സർക്കാർ മാറിയിരുന്ന കേരളത്തിൽ 2021-ലെ ഭരണത്തുടർച്ച ഒരു ചരിത്രമായിരുന്നു. എന്നാൽ ഇത്തവണ 53.7% വോട്ടർമാരും ഒരു പുതിയ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു. യുവാക്കളിലും (18-35 പ്രായക്കാർ) നഗര മധ്യവർഗ്ഗത്തിലും ഭരണമാറ്റത്തിനുള്ള ആഗ്രഹം ശക്തമാണ്.

വിഭജന ഘടകം (Split Factor): എൻ.ഡി.എ (ബി.ജെ.പി) ഇത്തവണ ശക്തമായ ഒരു മൂന്നാം കക്ഷിയായി മാറുന്നു. 16.18% മുതൽ 19.8% വരെ വോട്ട് വിഹിതം നേടുമെന്ന് കരുതപ്പെടുന്ന എൻ.ഡി.എ, പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്തും. ഇത് പല മണ്ഡലങ്ങളിലും 'ഗെയിം സ്പോയിലർ' ആയി പ്രവർത്തിക്കും.
നേതൃത്വത്തിനുള്ള അംഗീകാരം: സർവ്വേകൾ പ്രകാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പോളിംഗ് റേറ്റ് മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ഉയർന്നു നിൽക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങൾ.
നിർണ്ണായകമായ 'ഹോട്ട്' മണ്ഡലങ്ങൾ: സംസ്ഥാനത്തെ 20 ഓളം മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇവിടെ മത-സാമുദായിക ഘടകങ്ങളും നിഷ്പക്ഷ വോട്ടർമാരുടെ തീരുമാനങ്ങളും നിർണ്ണായകമാകും. നേമം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.

വി. ഡി സതീശൻ: ലാസ്‌റ് ലാഫ്
ചൂടു പിടിച്ച മണ്ഡലങ്ങൾ:
നേമം: വി. ശിവൻകുട്ടി (LDF), രാജീവ് ചന്ദ്രശേഖർ (BJP), കെ.എസ്. ശബരീനാഥൻ (UDF) എന്നിവർ തമ്മിൽ ശക്തമായ ത്രികോണ മത്സരം.
വട്ടിയൂർക്കാവ്: വി.കെ. പ്രശാന്ത് (LDF), ആർ. ശ്രീലേഖ (BJP), കെ. മുരളീധരൻ (UDF) എന്നിവർ മാറ്റുരയ്ക്കുന്നു.
മഞ്ചേശ്വരം: എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പിന്മാറിയത് ബി.ജെ.പി വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കാൻ സഹായിച്ചേക്കാം. എങ്കിലും വിയോജിപ്പുകൾ നിലനിൽക്കുന്നു.
പാലക്കാട്: രമേശ് പിഷാരടി (UDF), ശോഭാ സുരേന്ദ്രൻ (BJP), എൻ.എം.ആർ. റസാഖ് (LDF) എന്നിവർ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

എഡ്യുപ്രെസ്സിന്റെ അഭിപ്രായ ശേഖരണ സംഘം
തീരുമാനമെടുക്കാത്ത വോട്ടർമാർ (Casting Vote):
ആർക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനമെടുക്കാത്ത 15-20 ശതമാനം വോട്ടർമാരാണ് കേരളത്തിന്റെ വിധി നിശ്ചയിക്കുക. ഈ നിഷ്പക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായാൽ അവർ 77 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തും. അതേസമയം, കടുത്ത മത്സരം നടക്കുന്ന 20 മണ്ഡലങ്ങളിലും വിജയിക്കാനായാൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച നേടാനും സാധിക്കും.
ചുരുക്കത്തിൽ, ഏപ്രിൽ 9-ലെ വിധി കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒന്നായിരിക്കും.

വീടുവീടാന്തരം സർവ്വേ
കേരള സർവകലാശാല ജേർണലിസം വകുപ്പിൽ നിന്ന്മാസ്റ്റേഴ്സ് എടുത്ത് പത്രപ്രവർത്തകൻ ആയ എസ്. ജോർജ് കുട്ടി സാരഥ്യം വഹിക്കുന്ന എഡ്യുപ്രെസ്സ് തെരെഞ്ഞെടുപ്പു പ്രവചന രംഗത്ത് മാറ്റുരച്ചിട്ടു മൂന്ന് പതിറ്റാണ്ടതായി. എൻഡിടിവി സാരഥി ഡോ. പ്രണോയ് റോയ് അധ്യക്ഷനായ പ്രവചന സംഘടനയിൽ സഹകരിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്.
കോളജ്/സർവകലാശാലാ വിദ്യാർത്ഥികളെ അണിനിരത്തി നേരിട്ട് നടത്തുന്ന അഭിപ്രായ ശേഖരണത്തിലൂടെയാണ് ഇതുവരെ പ്രവചനം നടത്തിയിരുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വിശകലനം ഇതാദ്യം. 1994ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യത്തെ വർണരഹിത തെരെഞ്ഞെടുപ്പിൽ നിരീക്ഷകൻ ആയിരുന്നു ജോർജ്‌കുട്ടി.