
ഗാർലന്റ് : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഗാർലൻറ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയത്തിൽ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും നടത്തി. വികാരി ഫാ. സിബി സെബാസ്റ്റ്യൻ കൊച്ചീറ്റതോട്ട്, ഫാ. ക്രിസ്റ്റീൻ പുതിയ കുന്നേൽ എന്നിവർ നേതൃത്വം നൽകി.
കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ലോക ക്രൈസ്തവ സമൂഹം അനുഷ്ഠാനങ്ങളോടെ പെസഹ ആചരിക്കുന്നത്.
'കടന്നുപോകൽ' എന്നാണ് പെസഹ എന്ന വാക്കിനർഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്ന് ഇസ്രയേൽ ജനം മോശയുടെ പ്രവാചകത്വത്തിൽ വിമോചിതരായതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ 'എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം' എന്ന മാതൃക പകർന്നാണ്, എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നത്. അതിനെ അനുസ്മരിക്കും വിധം സെന്റ് തോമസ് ദേവാലയത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന ശുശ്രൂഷയാണ് നടന്നത്.
ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിർപ്പുതിരുനാൾ (ഈസ്റ്റർ) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും.