Image

വടക്കുഭാഗത്തെ ചകിരിമാവ്‌ (കവിത: ആനന്ദവല്ലി ചന്ദ്രൻ)

Published on 31 March, 2026
വടക്കുഭാഗത്തെ ചകിരിമാവ്‌ (കവിത: ആനന്ദവല്ലി ചന്ദ്രൻ)

തറവാട്ടിന്റെ വടക്ക് ഭാഗത്ത്
മുറ്റത്തോട് ചേര്‍ന്നു നിന്ന
വൻവൃക്ഷം-- ചകിരിമാവ്‌
സമൃദ്ധമായുതിര്‍ത്തൂ മാങ്ങനീര്‍
നിറഞ്ഞ് വീര്‍ത്ത മാമ്പഴങ്ങള്‍.
ചന്തയിലെങ്ങും കണ്ടിട്ടില്ല
ചന്തവും സ്വാദും ഏറുമിപ്പഴത്തെ.
മാങ്ങനീര്‍ മുട്ടിക്കുടിച്ച്‌ വയര്‍ നിറയ്ക്കും
ഞങ്ങളേവരും ബാല്യത്തിലൊരുമിച്ച്.
തട്ടിയും തടഞ്ഞും ബഹളമുണ്ടാക്കി
അഹമഹമികയാ മാങ്ങ പെറുക്കാ-
നോടിയെത്തും ബാല്യം - സ്മരണ മാത്രമിന്ന്.
മാങ്ങരസമൊഴിഞ്ഞ അണ്ടികള്‍
വെറും പരുപരുക്കന്‍ ചകിരിത്തുപ്പ്‌,
വൃദ്ധന്റെ താടിരോമങ്ങള്‍ പോലെ-
ഴുന്നു നില്‍ക്കുന്നതും നോക്കി ചിരിച്ചു-
കൊണ്ടോരൊറ്റയേറങ്ങ് വളപ്പിലേയ്ക്ക്.
എത്രയോ തൈകള്‍ മുളച്ചു,
എങ്കിലും ഒന്നും വളര്‍ന്നു മൂപ്പെത്തിയില്ല
അണ്ടിയെങ്ങാന്‍ കുളത്തില്‍ വീണാല്‍
കുറച്ചുനാള്‍ കഴിഞ്ഞാല്‍ നിറം മങ്ങും
പിന്നെ കുഴപ്പമില്ലാതെയവിടെക്കിടക്കും.
ചാറ്റല്‍ മഴയത്ത്, ഇളം കാറ്റത്ത്
പടപടാന്നു വീഴും മാങ്ങകള്‍
പെറുക്കിക്കൂട്ടാനെന്തുൽ സാഹമായിരുന്നന്ന്!
കുട്ടികള്‍ വളര്‍ന്ന് വലുതായതറിയാതെ
വൃദ്ധന്‍ ചകിരിമാവ്‌ ഫലങ്ങള്‍ തന്നേയിരുന്നു.
പിന്നെയൊരുദിനം കോടാലി കൊണ്ടൊ-
രു വെട്ട്‌- വൃദ്ധന്‍ പതിച്ചങ്ങു ഭൂമിയില്‍ .
വീട്ടിന്റെ മുകളിലെങ്ങാന്‍ വീണാ --
ലപകടം നിശ്ചയം തന്നെ.
അതൊഴിവാക്കാനിതല്ലാതെ മറ്റെന്തു വഴി??
തറവാട്ടില്‍ പോകുമ്പോഴെല്ലാം ചകിരി--
മാവിന്നസാന്നിദ്ധ്യം -- കണ്ണ് നിറയ്ക്കും.
****

 

Join WhatsApp News
Reeba 2026-03-31 04:38:08
നല്ല ആശയം. പക്ഷെ ഒരു essay പോലെ തോന്നി.
Anandavalli Chandran 2026-03-31 14:54:24
നന്ദി... നന്ദി... റീബ ❤
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക