
കവിയുടെ മനസ്സിൽ ക്രൗഞ്ചപ്പക്ഷികൾ
കുറുകി ചുണ്ടുകൾ
തഴുകുമ്പോൾ
പ്രണയാതുരമൊരു
സ്വർഗ്ഗം മണ്ണിൽ
ചിറകു വിരിച്ചത്
കവിതകളായ് !
ഒരു കാട്ടാള
ശരത്തിൽ മരണ
പിടയലിൽ വേദന -
യൊഴുകുമ്പോൾ
കവിതയോരുജ്ജ്വല
മുനി ശാപത്തിൻ
മുനകളിൽ നീറി -
പ്പടരുകയായ് ! :
“അരുത് കാട്ടാളാ നിന്റെ
ശര പഞ്ജരങ്ങൾ നാളെ
അരുതാത്ത തിന്മയ്ക്കുള്ളോ -
രവസാനമെയ് മാറട്ടെ ! “
തലമുറ വരും നാളെ
പുളക പ്പൂവാടികൾ
പുണരും സ്വപ്നത്തിന്റെ
പിച്ചക്കാലടികളിൽ
അവരെക്കൊല്ലാനല്ലോ
മൂർച്ഛ കൂടുന്നു നിന്റെ
മിസൈൽ ശരങ്ങളിൽ
ആണവ കഠാരകൾ ?
ഇല്ലിനി യിനി മേലിൽ
ഇണയെ പിരിക്കുന്ന
പല്ലിന് പല്ലും വേണ്ട
കണ്ണിന് കണ്ണും വേണ്ട !
അകലത്തതിരില്ലാ -
യാകാശ മേൽക്കൂര തൻ
അടിയിൽ മനുഷ്യനായ്
പണിത മൺ സ്വർഗ്ഗങ്ങൾ !
അവിടെ മതമില്ലാ,
അന്യനില്ലതീരില്ല,
അപരൻ ഞാനായി മാറും
മനുഷ്യ കുലം മാത്രം