
ഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ശക്തമായി തുടരുന്നത് ലോക സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ലോക്സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെല്ലുവിളികൾ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികൾ സാമ്പത്തികവും, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതും, മാനുഷിക ആശങ്കകൾ നിറഞ്ഞതുമാണെന്നും സംഘർഷത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുമായും സംഘർഷം ബാധിച്ച രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് സമഗ്രമായ വ്യാപാര ബന്ധങ്ങളുണ്ടെന്നും പ്രധാനമന്ത്രി മോദി സഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വിദേശകാര്യ മന്ത്രി ജയശങ്കറും പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് പുരിയും സഭയ്ക്ക് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ ഒരുമിച്ച് എത്രയും വേഗത്തിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ എല്ലാ നേതാക്കളുമായും താൻ സംസാരിച്ചുവെന്നും സംഘർഷം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാർക്കും ഊർജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ എതിർത്തിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തലും അംഗീകരിക്കാനാവില്ല. ഇന്ത്യൻ കപ്പലുകളുടെ യാത്ര ഉറപ്പാക്കാൻ ഇന്ത്യ നയതന്ത്രത്തിലൂടെ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്തും സമാനമായ സാഹചര്യം നമ്മൾ നേരിട്ടിട്ടുണ്ടെന്നും അതുപോലെ, പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ നേരിടാൻ നമ്മൾ തയ്യാറായിരിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കരിഞ്ചന്തയും അവശ്യവസ്തുക്കളുടെ അന്യായമായ ഉപയോഗവും സംബന്ധിച്ച പരാതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.