
ആ കനി തിന്നരുത്.... ഏദൻ തോട്ടത്തിൽ മുഴങ്ങിയ ദൈവത്തിന്റെ ശബ്ദം. ആദവും ഹവ്വയും അത് കേട്ടെങ്കിലും അനുസരിച്ചില്ല. സമൃദ്ധമായ ഫലങ്ങൾ വിളഞ്ഞിരുന്ന ആ തോട്ടത്തിലെ ഒരു പഴം മാത്രം തിന്നരുതെന്നാണ് ദൈവം കൽപ്പിച്ചത്. അതുപോലെ നിത്യവും ആഹാരം കഴിച്ച് ജീവിക്കുന്ന മനുഷ്യർ നാൽപ്പത് ദിവസകാലം ഉപവാസവും, പ്രാർത്ഥനയുമായി കഴിയണമെന്ന് തിരുവെഴുത്തുകൾ അനുശാസിക്കുന്നില്ലെങ്കിലും വിശ്വാസികൾ അത് അനുഷ്ഠിക്കുന്നു. സ്നാപകയോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ച യേശുദേവനെ നാൽപ്പതു ദിവസം സാത്താൻ പരീക്ഷിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യാൻ ശ്രമിച്ചെങ്കിലും ഉപവാസത്തിലൂടെ പ്രാർത്ഥനയിലൂടെ യേശുദേവൻ അതിൽ നിന്നെല്ലാം രക്ഷ നേടിയതിന്റെ പ്രതീകമായി നാൽപ്പത് ദിവസത്തെ ഉപവാസം വിശ്വാസികൾ അനുഷ്ഠിക്കുന്നു. സീറോ മലബാർ സഭ ഇതിനെ അമ്പത് നോയമ്പ് എന്ന് പറയുന്നു.
ക്ഷാരബുധനാഴ്ച മുതൽ ഈസ്റ്റർ ഞായറാഴ്ച്ച വരെ നാൽപ്പത് ദിവസങ്ങളാണ് ഞായർ ഉൾപ്പെടുത്താതെയുള്ള കടമുള്ള ദിവസങ്ങൾ. സത്യസന്ധതയോടെ അത് ആചരിക്കാൻ കഴിഞ്ഞാൽ മറ്റു ദിവസങ്ങളും അങ്ങനെ പുണ്യമുള്ളതാക്കാൻ നമുക്ക് ശക്തി ലഭിക്കുന്നു എന്ന് വിശ്വാസം .
ആത്മീയതയിലേക്കുള്ള ആദ്യ കാൽവയ്പ്പാണ് ഉപവാസം. ഉപവാസം എല്ലാ മതങ്ങളും ഉത്‌ഘോഷിക്കുന്നു. ഹിന്ദുമതത്തിൽ മണ്ഡലവ്രതാനുഷ്ഠാനം ഉണ്ട്. ഇതും നാൽപ്പത് ദിവസമാണ്.
ഉപവാസത്തിലൂടെ ആരോഗ്യപരമായ നേട്ടങ്ങളും ലഭിക്കുന്നു. ഭക്ഷണമില്ലാതെ ഒരാൾക്കു ജീവിക്കാൻ പ്രയാസമാണെങ്കിലും ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിലും അത് ക്രമീകരിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഏദൻ തോട്ടത്തിലുണ്ടായിരുന്ന വിലക്കപ്പെട്ട കനിപോലെ നമ്മുടെ ജീവിതത്തിലും അങ്ങനെയുള്ള ഫലങ്ങൾ ഉണ്ട്. അത് വർജ്ജിക്കേണ്ടിയിരിക്കുന്നു. കടമുള്ള ദിവസങ്ങളിൽ ഒരാൾ പ്രതിഫലനം, അനുതാപം, അനുരഞ്ജനം എന്നീ അവസ്ഥയിലൂടെ കടന്നുപോകുന്നു. അത് അവരുടെ മുന്നോട്ടുള്ള ജീവിതം കൂടുതൽ പ്രയോജനപ്രദമാക്കാൻ സഹായിക്കുന്നു.
ആരോഗ്യപരമായ ആനുകൂല്യങ്ങൾ ഉപവാസത്തിലൂടെ ലഭിക്കുമെങ്കിലും ആത്മീയമായ ഉണർവും ശക്തിയുമാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. പുറത്ത് കാണിക്കുന്ന ഒരു ചടങ്ങായി അതിനെ അവർ കാണുന്നില്ല. മത്തായിയുടെ സുവിശേഷം ഇങ്ങനെ ഉപദേശിക്കുന്നു. 16 ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.17 നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. 18 രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. (മത്തായി അദ്ധ്യായം 6 :16 -18).
സമ്പന്ന രാജ്യമായ അമേരിക്കയിൽ ജീവിക്കുന്നവർ വിശ്വാസികൾ ആണെങ്കിലും അല്ലെങ്കിലും അവർ ഒരു പക്ഷെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം കല്പിക്കുന്നില്ലായിരിക്കും. പ്രാര്ഥനയെയും ഉപവാസത്തെയും പരിഹസിക്കുന്നവരുമുണ്ടാകാം. സങ്കീർത്തനം 69 : 10 മുതൽ 14 വരേയുള്ള വാക്യങ്ങളിൽ ദാവീദ് പറയുന്നത് തന്നെയാണ് ഇന്നും നമുക്ക് ചുറ്റും കാണുന്നതും. പത്ത് മുതൽ പതിന്നാലുവരെയുള്ള സങ്കീർത്തനങ്ങൾ ഉദ്ധരിക്കാം. 10 ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;11 ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു. 12 പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 13 ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ. 14 ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
മതപരമായ ചടങ്ങുകൾ, അനുശാസനങ്ങൾ എന്നിവക്ക് നേരെ വിമുഖത കാണിക്കുന്നവർ അങ്ങനെ ചെയുന്നത് പലപ്പോഴും അജ്ഞതകൊണ്ടോ അതിലുള്ള അവിശ്വാസം കൊണ്ടോ, അഹങ്കാരം (pride) കൊണ്ടോ ആയിരിക്കാം. അല്ലെങ്കിൽ അതിനെ കച്ചവടമാക്കുന്നവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആയിരിക്കും. അതെല്ലാം ഓരോ വ്യക്തിയുടെയും ഇഷ്ടവും സ്വാന്ത്ര്യവുമാണ്. അതിനെ ചോദ്യം ചെയ്യാനും അനുസരിപ്പിക്കാനും ശ്രമിക്കുമ്പോഴും ശാന്തിയും സമാധാനവും തകരുന്നു. ഇങ്കളീഷിൽ fasting എന്ന വാക്കിന്റെ ഹീബ്രു സമാനപദം "വായ അടക്കുക" എന്നാണു. ഭക്ഷണം ഒഴിവാക്കിക്കൊണ്ടാണല്ലേ ഉപവസിക്കുന്നത്. ജഡിക മോഹങ്ങളേ നിയന്ത്രിക്കാൻ പ്രാർത്ഥനയും ഉപവാസവും സഹായിക്കുന്നു. നമ്മൾ ജഡിക മോഹങ്ങളുടെ പുറകെ പോകുമ്പോൾ ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്നു.
ഇന്ന് നമ്മൾ മഹാമാരിയുടെ, യുദ്ധങ്ങളുടെ, അക്രമങ്ങളുടെ പിടിയിലാണ്. ദൈവത്തിന്റെ അനുഗ്രഹമുള്ള ശാസ്‌ത്രജ്‌ഞന്മാർ രോഗങ്ങൾക്കുള്ള പ്രതിവിധി കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. പ്രാർത്ഥനകൊണ്ടും ഉപവാസം കൊണ്ടും അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാം എന്ന് വിളിച്ചുപറയുന്നവരിൽ നിന്നും രക്ഷനേടാനും സ്വയം പ്രാർത്ഥിക്കുക, ഉപവസിക്കുക.

പെസഹാ വ്യാഴാഴ്ച്ചയിലേക്ക് ഇനി 12 ദിവസങ്ങൾ കൂടിയുണ്ട്. പ്രാർത്ഥിക്കുക. ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രാർത്ഥനയെപ്പറ്റി ഇങ്ങനെ പറയുന്നു. “പ്രാർത്ഥനക്ക് മന്ത്രങ്ങളോ, സ്തോത്രങ്ങളോ അറിയേണ്ടതില്ല. ധ്യാനമോ ചിന്തനമോ ഇതിനു അനിവാര്യവുമല്ല ഒരാൾ തന്റെ ഹൃദയത്തെ ഈശ്വരന് പൂർണ്ണമായും അർപ്പിച്ചാൽ മാത്രം മതി. ഇതിനായി ഒരു പുരോഹിതന്റെ ആവശ്യമില്ല”. ആരാണ് ഈശ്വരൻ എന്ന സംശയത്തിനും മറുപടി പറഞ്ഞിട്ടുണ്ട്,.ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി തുടങ്ങിയ വിവിധ നാമങ്ങളിൽ ഋഷിമാർ സംബോധന ചെയ്യുന്ന ഏക പരമമായ, രൂപരഹിതമായ യാഥാർത്ഥ്യമാണ് (ഏകം സത്) ദൈവം എന്ന് ഋഗ്വേദം പ്രഖ്യാപിക്കുന്നു. ഋഗ്വേദം 1.164.46 ൽ പ്രസ്താവിച്ചിരിക്കുന്നു: "ഏകം സത് വിപ്രാ ബഹുധാ വദന്തി" (സത്യം ഒന്നാണ്, ജ്ഞാനികൾ അതിനെ പല പേരുകളിൽ വിളിക്കുന്നു). അങ്ങനെ പല പേരുകളിൽ ദൈവങ്ങളും മതങ്ങളുമുണ്ടായി. എന്നാൽ സർവമതസാരമേകം എന്ന് ആരും ആരെയും പഠിപ്പിച്ചില്ല തന്മൂലം ഇന്നുംമനുഷ്യരക്തം ചിന്തുന്നു ഭൂമിയിൽ.
ദൈവീകമായ വിഷയങ്ങൾ ഓർക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുക. അങ്ങനെ വായനക്കാരിൽ ആത്മീയോന്മേഷം പ്രദാനം ചെയ്തുകൊണ്ട് ഈ ഉപവാസനാളുകളെ പവിത്രമാക്കുക. നന്മയോടുകൂടിയുള്ള ജീവിതമാണ് പ്രധാനം. അതിൽ ദൈവത്തിനെ ഉൾപ്പെടുത്തുന്നവർക്ക് ഉൾപ്പെടുത്താം. ദൈവം സ്‌നേഹവും നന്മയുമാണെന്നു നമ്മൾ അറിയുന്നുണ്ടല്ലോ. അദൃശ്യനായ, പലർക്കും അജ്ഞാതനായ ദൈവത്തിന്റെ പേരിൽ കലഹിക്കുകയും മരിക്കുകയും ചെയ്യുന്നത് വേദനാജനകമാണ്. ആത്മീയ ബഹുസ്വരത ഉണ്ടാകുമ്പോഴും സ്നേഹത്തോടയുള്ള സഹവർത്തിത്വം വേണം. അതിനു തടസ്സമാകുന്നത് ഒഴിവാക്കുക. ദൈവത്തിൽ വിശ്വസിക്കുക. മതങ്ങളിൽ നിന്നും വിമുക്തരാകുക. ഒരാൾ ഒരു മതത്തിന്റെ അടിമയാകുമ്പോൾ വേറൊരാൾ വേറൊരു മതത്തിന്റെ അടിമയാകുന്നു. അങ്ങനെ അനവധി മതത്തിലെ അടിമകൾ തമ്മിൽ കലഹിക്കുമ്പോൾ ദൈവം അപ്രത്യക്ഷനാകുന്നു. അതിനു മനുഷ്യർ സാത്തനെ പഴി ചാരുന്നു. പ്രശസ്ത അമേരിക്കൻ മലയാളിയും, തത്വചിന്തകനും, യുക്തിവാദിയും, (logician) മതവിജ്ഞാനീയനും, പ്രമുഖ പ്രബന്ധകാരനും, ജ്ഞാനിയും വിജ്ഞാനിയുമായ ശ്രീ സി.ആൻഡ്രുസ് സാത്താനെനിർവ്വചിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സത്യമാണ്. അതിങ്ങനെ "സാത്താൻ ഒരു ഭൗതികമായ/ ശാരീരികമായ വ്യക്തിയോ അവസ്ഥയോ അല്ല. സാത്താൻ= മനുഷൻ തിന്മകൾ പ്രവർത്തിക്കുമ്പോൾ സംജാതമാകുന്ന അവസ്ഥ മാത്രമാണ്. സാത്താൻ എന്നത് വെറും സാങ്കൽപ്പിക ജീവി മാത്രമാണ്."\
എല്ലാവർക്കും ഈസ്റ്റർ- വിഷു ആശംസകൾ! മനോഹരമായ കാഴ്ച നേർന്നുകൊണ്ട് കൊന്നമരം പൂത്തു ഉലഞ്ഞുതുടങ്ങി. അമേരിക്കയിലും വസന്തലക്ഷ്മിയുടെ പദവിന്യാസം കാതോർക്കാൻ സമയമായി. പ്രാത്ഥനാനിർഭരമായ ദിവസങ്ങൾ യുദ്ധഭീതിയിൽ നിന്നും നമ്മെ രക്ഷിച്ച് ചുറ്റിലും ശാന്തി പരത്തുന്നുണ്ട്. പ്രത്യാശയുടെ പുത്തൻ പുലരികൾ എന്നും കണി കണ്ടുണരുക.
ശുഭം