Image

ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിനു 'ടിസാക്'ന്റെ ആദരം

അനില്‍ ആറന്മുള Published on 21 March, 2026
ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിനു  'ടിസാക്'ന്റെ ആദരം

ഹ്യൂസ്റ്റണ്‍ : ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന് സ്‌നേഹ വിരുന്നൊരുക്കി ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (ടിസാക് ) ആദരിച്ചു. കഴിഞ്ഞ നാലു വര്‍ഷ ങ്ങളായി അമേരിക്കയില്‍ അഭൂത പൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച ടിസാക് അവഗണിക്കാനാവാത്ത ശക്തിയായി മാറിയിരിക്കുകയാണ്. ഇതിനോടകം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മൂന്നു വടംവലി മത്സരങ്ങള്‍ ടിസാക് ഹ്യൂസ്റ്റനില്‍  സംഘടിപ്പിക്കുകയുണ്ടായി. മൂന്നും ചരിത്രവിജയങ്ങളായെന്നു വേണം പറയാന്‍. അമേരിക്കന്‍ സംഘടനാ രംഗത്തു സംഘാടക മികവിലും ധനസമാഹരണത്തിലും അദ്വിതീയ സ്ഥാനത്തുനില്‍ക്കുന്ന ടിസാക്കിന് അവരുടെ സംരംഭങ്ങളില്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണക്കാണ് ഐ പി സി എന്‍ എ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിനെ ആദരിക്കാന്‍ അവര്‍ മുന്‍പോട്ടു വന്നത്.

സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റെസ്റ്റോറന്റില്‍ വിളിച്ചു ചേര്‍ത്ത വിരുന്നു സല്‍ക്കാരത്തിലാണ് ഐ പി സി എന്‍ എ അംഗങ്ങളെ ആദരിച്ചത്. മാഗ് കഴിഞ്ഞാല്‍ ഹൂസ്റ്റണിലെ ഏറ്റവും ശക്തമായ രണ്ടു സംഘടനകളാണ് ടിസാക്കും ഐ പി സി എന്‍ എ യും എന്നത് കൊണ്ട് രണ്ടു സംഘടനകളും കൈകോര്‍ത്തു മുന്നോട്ടു പോകണമെന്ന് തന്റെ സ്വാഗത പ്രസംഗത്തില്‍ ടിസാക് പ്രസിഡണ്ട് ഡാനി രാജു പറഞ്ഞു. ഒപ്പം ഐ പി സി എന്‍ എ യുടെ പിന്തുണക്കു നന്ദിയും അദ്ദേഹം അറിയിച്ചു. ടിസാക് പി ആര്‍ ഓ സിബു ടോം അംഗങ്ങളെ പരിചയപ്പെടുത്തി.

തുടര്‍ന്ന് സംസാരിച്ച ടിസാക് വൈസ് പ്രസിഡണ്ട് മാത്യു ചിറപ്പുറത്ത്, സെക്രട്ടറി മാത്യൂസ് കറുകക്കളം, ട്രെഷറര്‍ റിമല്‍ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പോള്‍, ഫിലിപ് ചോരത്ത്  ജോയിന്റ് ട്രെഷറര്‍ ജോസഫ് കൈതമറ്റത്തില്‍, ഐ പി സി എന്‍ എ സീനിയര്‍ അംഗങ്ങള്‍ കൂടിയായ ജിജു കുളങ്ങര, ജോണ്‍ ഡബ്ലിയു വര്‍ഗീസ് എന്നിവര്‍ ടിസാക്കിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

2026 ജൂലൈ 25ന് ടിസാക്കിന്റെ നാലാമത്തെ വടംവലി മത്സരം അരങ്ങേറുമെന്നും അവര്‍ അറിയിച്ചു. മൂന്നാം മത്സരം നടന്ന ഫോട്‌ബെന്‍ഡ് എപിക് സെന്ററില്‍ ആയിരിക്കും ഈ ഇന്‍ഡോര്‍ ടുര്‍ണമെന്റ് നടക്കുക. മുന്‍വര്‍ഷങ്ങളിലെ പോലെ ചിക്കാഗോ , ന്യൂയോര്‍ക്, ഡാളസ് അറ്റ്‌ലാന്റ, ന്യൂ ജേഴ്സി തുടങ്ങിയ അമേരിക്കന്‍ സിറ്റികളെ കൂടാതെ  കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, കുവൈറ്റ്, യൂ കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുക്കും. മൂന്നാം ടുര്‍ണമെന്റ്  കാണാനെത്തിയ ജനങള്‍ക്ക്  സൗജന്യ പ്രവേശനവും ആഹാരം വെള്ളം തുടങ്ങി എല്ലാം ഫ്രീ ആയിരുന്നെങ്കില്‍ വരുന്ന ട്യുര്ണമെന്റുകളില്‍ അതിനു കഴിയില്ലെന്ന് പ്രസിഡന്റ് ഡാനി പറഞ്ഞു. ചെലവ് ഇരട്ടിയോളം ആയതാണ് പ്രശ്‌നം. മൂന്നാം ട്യുര്ണമെന്റിനു രണ്ടു ലക്ഷം ഡോളറാണ് ചിലവായത്.

ടിസാക്കിന്റെ വരുമാനത്തില്‍ നിന്നും കേരളത്തിലെ കുറെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും രോഗികളുടെ ചികിത്സാ സഹായത്തിനും ഉപകരിച്ചു. അടുത്ത ലക്ഷ്യം നിര്‍ധനരായവര്‍ക്കു പത്തു വീടുകള്‍ വച്ചുനല്‍കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡണ്ട് ഫിന്നി രാജു, നാഷണല്‍ ജനറല്‍ സെക്രട്ടറി അനില്‍ ആറന്മുള, ചാപ്റ്റര്‍ സെക്രട്ടറി ജീമോന്‍ റാന്നി, വൈസ് പ്രസിഡണ്ട് മോട്ടി മാത്യു, ജോയിന്റ് സെക്രട്ടറി റെയ്ന റോക്ക്, സജി പുല്ലാട്, നേര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വാളച്ചേരില്‍, ജോയ് തുമ്പമണ്‍, ജിജു കുളങ്ങര, ജോണ്‍ വര്‍ഗീസ്,  ജോര്‍ജ് പോള്‍, അജു വരിക്കാട് മിഖായേല്‍  ജോയ് എന്നിവരും ടിസാക്കിന്റെ ആദരത്തിനു നന്ദി പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക