
റിച്ച്മണ്ട്, ടെക്സസ്: ഒരു ആഴ്ചയിലധികം നീണ്ട വിചാരണയ്ക്ക് ശേഷം, മണി ലോണ്ടറിംഗ് കേസിൽ (അർഹതയില്ലാത്ത പണം ദുരുപയോഗം ചെയ്യൽ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെപി ജോർജ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. രണ്ട് മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന മൂന്നാം ഡിഗ്രി കുറ്റകൃത്യമാണിത്. ജൂൺ 16 ന് കോടതി ശിക്ഷ വിധിക്കും.
തെരെഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടിൽ നിന്ന് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 46,500 ഡോളർ മാറ്റിയെന്നു ജൂറി കണ്ടെത്തി . എന്നാൽ ഇത് മോഷണമല്ല, തിരിച്ചടക്കുന്ന തുകയാണെന്ന് പ്രതിഭാഗം വാദിച്ചത് ജൂറി അംഗീകരിച്ചില്ല.
കുറ്റക്കാരനാണെന്നു കണ്ടെത്തിയ ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, അദ്ദേഹത്തെ കോടതിമുറിയിൽ നിന്ന് കൈകൾ വിലങ്ങുവെച്ച് കൊണ്ടുപോയി. എന്നാൽ 20,000 ഡോളർ ജാമ്യത്തിൽ പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു
180 ദിവസം മുതൽ 2 വർഷം വരെ തടവ് ലഭിക്കാവുന്ന സ്റ്റേറ്റ് ഫെലനി ചാർജ് ചുമത്താനുള്ള നീക്കം ജൂറി തള്ളി.
ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പറയുന്നതനുസരിച്ച്, വിചാരണ പൂർത്തിയാകുന്നതുവരെ ജോർജിനെ സ്ഥാനത്തുനിന്ന് മാറ്റില്ല. ശിക്ഷ വിധിക്കുമ്പോൾ സ്ഥാനം പോകാം. എന്നാൽ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയാൽ അദ്ദേഹത്തിന് ജഡ്ജിയായി തുടരാം. എന്നിരുന്നാലും, അതിനു ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് സസ്‌പെൻഷൻ ആവശ്യപ്പെട്ടേക്കാം.
എങ്കിലും എല്ലാ അപ്പീൽ സാധ്യതയും തീരും വരെ അദ്ദേഹത്തിനു തുടരാനാവുമെന്ന് വിദഗ്ദർ പറയുന്നു.
രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നാണ് ഇന്ത്യൻ സമൂഹത്തിൽ നല്ലൊരു പങ്കു കരുതുന്നത്. ഒരു ഇന്ത്യാക്കാരൻ ഉന്നത സ്ഥാനത്തു വരുന്നത് ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗം ഇഷ്ടപ്പെടുന്നില്ല . അത്തരം മനോഭാവക്കാരാണ് കേസിനു പിന്നിലെന്നാണ് ആരോപണം.
ട്രംപിനെതിരായ കേസും അവർ ചൂണ്ടിക്കാണിക്കുന്നു. സ്വത്തുക്കളുടെ വില കൂട്ടിക്കാണിച്ച് വലിയ തുക വായ്പ വാങ്ങിയെന്ന പേരിൽ ട്രംപിനെതിരെ 450 മില്യൺ ശിക്ഷ വിധിച്ച ചരിത്രമുണ്ട് . ട്രംപ് പ്രസിഡന്ടായ ശേഷം അപ്പീൽ കോടതി അത് തള്ളി.
see also: https://www.click2houston.com/news/local/2026/03/20/verdict-reached-in-fort-bend-county-judge-kp-georges-trial/