
ഷിക്കാഗോ: വിലക്കയറ്റം പ്രധാന വിഷയമാക്കി പ്രചാരണം നടത്തിയ ഇല്ലിനോയ് സെനറ്റ് സ്ഥാനാർത്ഥി രാജാ കൃഷ്ണമൂർത്തി തിരഞ്ഞെടുപ്പ് രാത്രിയിലെ ക്യാമ്പെയ്ൻ വാച്ച് പാർട്ടിയിൽ കുടിവെള്ളത്തിനു തന്നെ $13 ഈടാക്കിയെന്നു വിമർശനം.
അഞ്ച് തവണ കോൺഗ്രസ് അംഗമായിരുന്ന കൃഷ്ണമൂർത്തി, ഡെമോക്രാറ്റിക് പ്രൈമറിയിൽ ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്‌ട്രാറ്റണോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. ഷിക്കാഗോയിലെ ഒരു ഹോട്ടലിൽ സംഘടിപ്പിച്ച വാച്ച് പാർട്ടിയിൽ പങ്കെടുത്തവർക്കു ഒരു ഗ്ലാസ് വെള്ളത്തിന് ഏകദേശം 13 ഡോളറും വൈനിന് 22 ഡോളറും ഈടാക്കിയതായാണ് റിപ്പോർട്ട്. അതേസമയം, സ്‌ട്രാറ്റന്റെ വാച്ച് പാർട്ടിയിൽ സൗജന്യ ഭക്ഷണവും ഓപ്പൺ ബാറും ഒരുക്കിയിരുന്നു.
വിലക്കയറ്റത്തിനെതിരെ ശക്തമായി സംസാരിച്ച സ്ഥാനാർത്ഥിയുടെ ക്യാമ്പെയ്ൻ പരിപാടിയിലാണ് ഉയർന്ന നിരക്കുകൾ ഈടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഇതിനെ പരിഹസിച്ചു.
വോളന്റിയർമാർക്ക് നന്ദി പറഞ്ഞിട്ട് ഇപ്പോൾ വെള്ളത്തിനും പണം വാങ്ങുന്നു എന്ന് റിപ്പബ്ലിക്കന്മാർ വിമർശിച്ചു.
കൃഷ്ണമൂർത്തിയുടെ ക്യാമ്പെയ്ൻ രാജ്യത്തെ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചവയിൽ ഒന്നായിരുന്നു. 30 മില്യൺ ഡോളറിലധികം സമാഹരിച്ചെന്നാണ് റിപ്പോർട്ട്. ക്രിപ്റ്റോകറൻസി മേഖലയുമായി ബന്ധപ്പെട്ട ഫെയർഷേക്ക് എന്ന സൂപ്പർ പാക് കൂടി അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.
വിലക്കയറ്റമാണ് ഇല്ലിനോയിലെ വോട്ടർമാരുടെ പ്രധാന പ്രശ്നമെന്ന് കൃഷ്ണമൂർത്തി മുൻപ് പറഞ്ഞിരുന്നു. വിവാദത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ക്യാമ്പെയ്ൻ ഇതുവരെ പ്രതികരണം നൽകിയിട്ടില്ല.
Krishnamoorthi slammed for selling $13 water