
ഇരുപത്തിനാലു തവണ തുടർച്ചയായി തൃശ്ശൂർ പൂരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഇലഞ്ഞിത്തറ മേളത്തിനു പ്രാമാണിത്വം വഹിച്ച പത്മശ്രീ ശ്രീ.പെരുവനം കുട്ടൻ മാരാർക്ക് പേരുകേട്ട രുദ്രപ്രസാദം പുരസ്കാരവും വന്നെത്തിയിരിക്കുന്നു!
പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു താഴെ' എന്നാണ് പണ്ടു മുതലുള്ള ചൊല്ല്! മാത്രവുമല്ല, വാദ്യ ഉപകരണങ്ങളിലെ പച്ചമലയാളിയുമാണ് ചെണ്ട. മറ്റേതു സംഗീത ഉപകരണത്തിൻ്റെ ഉറവിടം തേടി പോയാലും ചെന്നെത്തുക കേരളക്കരയ്ക്കു വെളിയിലുമാണ്.
വാദ്യോപകരണങ്ങളിൽ ഏറ്റവും ജനകീയനാണ് ചെണ്ട എന്ന യാഥാർത്ഥ്യം ഈ തുകൽ മേളത്തിൻ്റെ പൊതു സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ഈ ലോകത്തു തന്നെ ഇത്രയും ദൂരെ കേൾക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല! ചെണ്ട കൊട്ടി അറിയിക്കുക എന്നായിരുന്നല്ലൊ നമ്മുടെ രീതി.
പഞ്ചാരിയും, പാണ്ടിയും, തായമ്പകയും മുതൽ നാടൻ കലാരൂപമായ ശിങ്കാരി വരെ, ചെണ്ടയിൽ തീർക്കാവുന്ന നാദവിസ്മയങ്ങൾ നിരവധിയാണ്.
ലോകത്തെ ഏറ്റവും പ്രശസ്തമായ സമൂഹമേളം എന്നറിയപ്പെടുന്ന ഇലഞ്ഞിത്തറയിലെ പ്രകടനം വിലയിരുത്തിയാണു കുട്ടൻ മാരാരെ രുദ്രപ്രസാദം പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. അഭിനന്ദനങ്ങൾ!