
ആലപ്പുഴ: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് മൂന്നാമൂഴം ഉണ്ടാകില്ലെന്ന് മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍. മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്. സിപിഎം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയകണമെന്ന മുന്‍ നിലപാട് കൂടിയാണ് ജി സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തിരുത്തിയത്.
സിപിഎമ്മിനെ വിമര്‍ശിച്ചും കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചുമാണ് സുധാകരന്റെ ഏറ്റവും പുതിയ പ്രതികരണം. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്. ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങള്‍ക്കും തേജോ വധങ്ങള്‍ക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് താന്‍ നടത്തുന്നത്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുത്തുമെന്നും സുധാകരന്‍ പറയുന്നു.
അഴിമതിക്കാര്‍ക്കും ക്രിമിനല്‍ - മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെ ഉള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്. ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച എനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്.
നിര്‍ണായകമായ ഈ ചരിത്ര ഘട്ടത്തില്‍ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എല്‍ഡിഎഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോള്‍ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ബുദ്ധിപൂര്‍വ്വമായ നിലപാട് ചരിത്രത്തില്‍ ഒരു രജതരേഖയായി സ്ഥാനം പിടിക്കുമെന്നും സുധാകരന്‍ പോസ്റ്റില്‍ പറയുന്നു.