Image

സ്വർഗ്ഗത്തിലെ ഭീരു (കവിത: അബ്ദുൾ പുന്നയൂർക്കുളം)

Published on 11 March, 2026
സ്വർഗ്ഗത്തിലെ ഭീരു (കവിത: അബ്ദുൾ പുന്നയൂർക്കുളം)

അകലെ അമ്പലമേടുകൾക്കപ്പുറം

പച്ചക്കാവടിയാട്ടി, ചുകന്ന ഭസ്മമെറിഞ്ഞു

ഉന്മത്തനൃത്തം ചവുട്ടിയെന്നെ മരണദേവത വിളിക്കുന്നു...

ഇന്നേവരെ നേടിയ കടബാധ്യതകളുടെ ബീഭത്സതാണ്ഡവം

നേരിടാനാവാതെ, രമേ പോകുന്നു ഞാൻ - എന്നെന്നേക്കുമായ്...


നിൻ ഋതുക്കളിലൊന്നും പൂക്കാത്ത,

നിൻ സ്വപ്നങ്ങളിലൊന്നും തളിർക്കാത്ത

ഒരു വന്ധ്യവൃക്ഷമായി ഞാൻ!

തിക്തമൗനവും നിറനൊമ്പരവും

സ്നേഹംവറ്റുന്ന തീരങ്ങളും കരുത്തു ചോർത്തുന്ന

നിയതി - നിയമത്തിൻ ബന്ധനങ്ങളും വിറങ്ങലിച്ച വിരസതയും

തീവ്രാഭിലാഷങ്ങളുമെല്ലാം ഒടുക്കട്ടെ ഞാൻ,

ഇനിയൊരു ജ്വരഗീതകം കൂടി കേൾക്കുന്നതിനു മുമ്പായ്!


പ്രിയേ, നിൻ കനകക്കവിളിലൂടെ തപ്ത -

ബാഷ്പധാരയൊഴുകുമ്പോൾ നീ കണ്ഠമിടറി ഉരുവിട്ടേക്കും

'ഭീരു, വിഡ്ഢിസ്വർഗ്ഗത്തിലെ ഭീരു...'


നിന്നനുരാഗം പുഷ്പിക്കും മഷിയെഴുതിയ നേത്രങ്ങളും

ചുംബനം കൊതിക്കും ചെഞ്ചുണ്ടുകളും മാസ്മരസ്മേരവും

ഉന്മാദമുണർത്തും വശ്യസുഗന്ധവും മത്ത് പിടിപ്പിക്കും മാറിടവും

മധുരിതമാം പരിരംഭണങ്ങളും അയവിറക്കുമ്പോൾ,

എന്റെ മതിമോഹിനീ, അലമാലകളിലുലയും

ഈ ചെറുനൗക പിന്നെയും തുഴയാൻ തോന്നുന്നു... 

Join WhatsApp News
Sudhir Panikkaveetil 2026-03-11 15:07:42
പുരുഷനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സ്ത്രീയുടെ മാദകമേനിയാണെന്നാണോ കവി പറയുന്നത്. മറിക്കാൻ പോയവൻ അവളുടെ മുലകളും, കണ്ണും, ഗന്ധവും ഓർത്തപ്പോൾ തിരിച്ചുവരുന്നു. ഇതിൽ സത്യമില്ലാതില്ല. വീട്ടാൻ കഴിയാത്ത കടങ്ങൾ ഉണ്ടാക്കിവച്ചിട്ട് മരണം വിളിക്കുന്നുവെന്നും പറഞ്ഞു പോയവന്റെ തീരുമാനത്തിന് വലിയ വിലയില്ല. സാധാരണ ജീവിതത്തിൽ കാണുന്ന ഒരു രംഗം കവിയുടെ ഭാവനയിൽ. കൊള്ളാം !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക