
വാഷിങ്ടൺ: വോട്ടർ ബിൽ അംഗീകരിക്കുന്നത് വരെ മറ്റ് നിയമനിർമ്മാണങ്ങളിലൊന്നും ഒപ്പുവെക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരിയിൽ റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ പാസാക്കിയ ‘സേവ് അമേരിക്ക ആക്ട്’ (SAVE America Act) സെനറ്റിലും പാസാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വ രേഖകൾ നിർബന്ധമാക്കുന്നതാണ് ഈ ബിൽ. മതിയായ രേഖകളില്ലാതെ വോട്ടർമാരെ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ക്രിമിനൽ ശിക്ഷ നൽകാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ഈ നീക്കം വോട്ടർമാരെ തടയാനുള്ള ശ്രമമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ ഈ നീക്കം. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ വരും വർഷങ്ങൾ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്. നിലവിൽ ഫ്ലോറിഡയിലെ ഡോറൽ ഗോൾഫ് ക്ലബ്ബിൽ കഴിയുന്ന ട്രംപ്, ബിൽ പാസാകാതെ മറ്റ് ബില്ലുകളിൽ ഒപ്പിടില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.