
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് കൂടുതൽ കരുത്തേകുക എന്ന ഉദ്ദേശത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ യോഗാ സെഷന് തുടക്കമായി. പ്രൊഫഷണൽ യോഗാ ട്രെയിനർ സുജ എ.വി പരിശീലനം നൽകുന്ന സെഷനുകൾ ഡബ്ലിയു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ.ആനി ലിബു ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.
സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവും നേതൃത്വപരവുമായ സംഭാവനകൾക്ക് ആദരം അർപ്പിച്ച് യു.എ.ഇ. നാഷണൽ കൗൺസിലും സന്ദേശം നൽകി. മനുഷ്യ സമൂഹത്തിന്റെ വളർച്ചയിലും പുരോഗതിയിലും സ്ത്രീകളുടെ പങ്ക് അത്യന്തം മഹത്താണെന്നും, ഒരു കുടുംബത്തിന്റെ ഹൃദയവും ഒരു സമൂഹത്തിന്റെ ആത്മാവും ഒരു രാജ്യത്തിന്റെ ശക്തിയുമാണ് സ്ത്രീകളെന്നും അഭിപ്രായപ്പെട്ടു.
മകളായി ജനിച്ച് സഹോദരിയായി വളർന്ന്, ഭാര്യയായി ജീവിതം പങ്കുവെച്ച് അമ്മയായി ലോകത്തെ അനുഗ്രഹിക്കുന്ന അത്ഭുതമാണ് സ്ത്രീയെന്നും കൗൺസിൽ വ്യക്തമാക്കി. ഇന്നത്തെ ലോകത്ത് സ്ത്രീകൾ വിദ്യാഭ്യാസം, ശാസ്ത്രം, സാമൂഹിക സേവനം, ഭരണനേതൃത്വം തുടങ്ങി എല്ലാ മേഖലകളിലും തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി വെല്ലുവിളികൾ മറികടന്ന് അവർ ഉയരങ്ങളിലെത്തുന്നത് സമൂഹത്തിനാകെ വലിയ പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.

ഈ അവസരത്തിൽ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) പ്രഥമ വനിതാ ഗ്ലോബൽ പ്രസിഡന്റായ ഡോ. ആനി ലിബുവിന്റെ നേതൃപാടവം പ്രത്യേകം ആദരിക്കപ്പെട്ടു. അവരുടെ ദീർഘ വീക്ഷണവും സാമൂഹിക പ്രതിബദ്ധതയും സ്ത്രീകളെ ശക്തിപ്പെടുത്താനുള്ള അർപ്പണബോധവും സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്നും കൗൺസിൽ എടുത്തുപറഞ്ഞു. വനിതകൾക്ക് കൂടുതൽ പങ്കാളിത്തവും നേതൃത്വവുമുള്ള ഒരു ഭാവി സൃഷ്ടിക്കാൻ അവർ നടത്തുന്ന പ്രവർത്തനങ്ങൾ നിരവധി ആളുകൾക്ക് പ്രചോദനമായി മാറുമെന്നും കൂട്ടിച്ചേർത്തു.
വനിതാദിനം ഒരു ആഘോഷദിനം മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളും മാന്യതയും സമത്വവും ഉറപ്പാക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമാണ്. ഓരോ സ്ത്രീക്കും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സ്ത്രീയെ ബഹുമാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമൂഹം മാത്രമാണ് യഥാർത്ഥത്തിൽ പുരോഗമിക്കുന്ന സമൂഹം. സ്ത്രീകളെ അവഗണിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വർഗ്ഗത്തെ അങ്ങേയറ്റം പുച്ഛത്തോടെയാണ് കാണേണ്ടത്. അത്തരം ജന്മങ്ങളെയും അവർക്ക് കൂട്ട് നിൽക്കുന്നവരെയും സമൂഹത്തിൽ തുറന്ന് കാട്ടുകയും അവരെ ഒറ്റപ്പെടുത്തുകയും വേണം. ഇത്തരക്കാർ സ്വന്തം വീടുകളിൽ എങ്ങനെയായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതാണെന്നും അഭിപ്രായം ഉയർന്നു.
ജീവിതത്തിൽ പ്രകാശവും കരുതലും പകരുന്ന എല്ലാ സ്ത്രീകൾക്കും ഹൃദയം നിറഞ്ഞ ആദരവും നന്ദിയും അർപ്പിക്കുന്നതായി ഡബ്ലിയു.എം.എഫിന്റെ വിവിധ കൗൺസിലുകൾ അറിയിച്ചു. എല്ലാ സ്ത്രീരത്നങ്ങൾക്കും വനിതാദിനാശംസകളും നേർന്നു.