Image

തുന്നിച്ചേർത്ത കുപ്പായവും തളരാത്ത ആത്മീയതയും (ഷുക്കൂർ ഉഗ്രപുരം)

Published on 08 March, 2026
തുന്നിച്ചേർത്ത കുപ്പായവും തളരാത്ത ആത്മീയതയും (ഷുക്കൂർ ഉഗ്രപുരം)

വർഷങ്ങൾക്ക് മുമ്പ് റമദാൻ വിടപറഞ്ഞ നാളിൽ, വ്രതശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് പെരുന്നാൾ പുലരിയെത്തി. പുതുവസ്ത്രത്തിൻ്റെ മണവും അത്തറിൻ്റെ സുഗന്ധവും നിറഞ്ഞ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് ഒത്തുകൂടിയപ്പോൾ ചുറ്റും ആഘോഷത്തിൻ്റെ തിരക്കുകളായിരുന്നു. എന്നാൽ ആ തിരക്കിനിടയിൽ എൻ്റെ കണ്ണ് ഉടക്കിയത് തൊട്ടു മുന്നിലിരുന്ന് പ്രാർത്ഥിക്കുന്ന ഒരു പയ്യനിലാണ്.
അവനെ ശ്രദ്ധിച്ചപ്പോൾ ആ വസ്ത്രത്തിൻ്റെ സൈഡിൽ കീറിത്തുന്നിയ ഒരടയാളം ഞാൻ കണ്ടു. സന്തോഷത്തിൻ്റെ ഈ ദിനത്തിൽ ഇങ്ങനെയൊരു കാഴ്ച എൻ്റെ മനസ്സിനെ ഉലച്ചു. മനസ്സിനെ മഥിച്ച ആ കുറ്റബോധത്തോടെ, പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവനെ അരികിലേക്ക് വിളിച്ചു.

"മോനേ, നീ പുതിയ ഡ്രസ്സ് എടുത്തില്ലേ? ഒന്ന് അറിയിച്ചിരുന്നെങ്കിൽ നമുക്ക് വാങ്ങാമായിരുന്നില്ലേ?" - സ്നേഹത്തോടെയും അല്പം പരിഭവത്തോടെയും ഞാൻ ചോദിച്ചു.

എന്നാൽ അവൻ്റെ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുമായി അവൻ പറഞ്ഞു:
"എനിക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ഞാൻ അത് അല്ലാഹുവിനോട് മാത്രമേ പറയാറുള്ളൂ. എനിക്ക് അവൻ ഇതുവരെയുള്ള പ്രയാസങ്ങളൊക്കെ പരിഹരിച്ചു തന്നിട്ടുമുണ്ട്. ഞാൻ ഇപ്പോൾ വളരെ സന്തോഷവാനാണ്."

അവൻ്റെ ആ വാക്കുകൾ കേട്ട് ഒരു നിമിഷം ഞാൻ തരിച്ചുനിന്നുപോയി. ലോകത്തിൻ്റെ ആഢംബരങ്ങളിൽ സന്തോഷം തേടുന്ന നമ്മൾ എവിടെ, തുന്നിച്ചേർത്ത വസ്ത്രത്തിലും തളരാത്ത ദൈവവിശ്വാസവുമായി നിൽക്കുന്ന ആ കുഞ്ഞു ബാലൻ എവിടെ! നമ്മുടെ കയ്യിലുള്ളതിനേക്കാൾ വലിയ അനുഗ്രഹങ്ങൾ ലഭിക്കാത്തതിലാണ് നമ്മൾ പലപ്പോഴും സങ്കടപ്പെടുന്നത്. എന്നാൽ ഉള്ളതിൽ സംതൃപ്തി കണ്ടെത്തി, പരാതികളില്ലാതെ പടച്ചവനിൽ അഭയം തേടുന്ന അവൻ്റെ ആത്മീയ ഔന്നത്യം എന്നിൽ അസൂയയുണ്ടാക്കി.

ആ കുപ്പായത്തിലെ തുന്നലുകൾ ഒരു കുറവല്ലായിരുന്നു, മറിച്ച് പടച്ചവനോടുള്ള അവൻ്റെ വിശ്വാസത്തിൻ്റെ അടയാളമായിരുന്നു. റമദാൻ നമുക്ക് പകർന്നു നൽകേണ്ടതും ഈ വലിയ പാഠമാണ് - ഭൗതികമായ കാഴ്ചകളേക്കാൾ ആത്മീയമായ സംതൃപ്തിയാണ് യഥാർത്ഥ സന്തോഷമെന്ന വലിയ സത്യം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക