
ഖാലിസ്ഥാൻ വിഘടന വാദത്തെ വിമർശിച്ചിരുന്ന പഞ്ചാബി വനിത നാൻസി ഗ്രെവാളിനെ കാനഡ ഒന്റേരിയോയിലെ വീടിനു മുന്നിൽ കുത്തിക്കൊന്നതിനെ ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ (എച് സി എഫ്), കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകൾ ശക്തമായി അപലപിച്ചു.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട അവർ, തീവ്രവാദി ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഊന്നിപ്പറഞ്ഞു. വിൻഡ്‌സർ-എസെക്‌സ് മേഖലയിലെ ലാ സാലിയിൽ മാർച്ച് 3നാണു കൊല നടന്നത്. യൂട്യൂബിൽ ഇൻഫ്ളുവൻസറായിരുന്ന ഗ്രെവാൾ (45) ഖാലിസ്ഥാൻ വാദികളുടെ നോട്ടപ്പുള്ളി ആയിരുന്നു.
കൊലപാതകം എന്ന നിലയിൽ കേസ് അന്വേഷിക്കുന്ന പോലീസ് പക്ഷെ അതിനെ 'ഒറ്റപ്പെട്ട സംഭവം' എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ലക്‌ഷ്യം വച്ചുള്ള കൊല തന്നെയാണിതെന്നു എച് സി എഫ് ചൂണ്ടിക്കാട്ടി.
ഗ്രെവാളിനു വയറ്റിൽ 18 കുത്തേറ്റെന്നു 'അമ്മ ഷിന്ദർ പാൽ പറഞ്ഞു. അവരുടെ നാവു വെട്ടിയെടുക്കയും ചെയ്തു. രണ്ടു മാസം മുൻപ് വീടിനു തീവച്ചിരുന്നു. പോലീസിൽ ഉടൻ പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കൗണ്ടി റോഡിലെ ഗുരുദ്വാരയിൽ റേഷൻ മോഷണം നടക്കുന്നു എന്നു കണ്ടെത്തിയതിനെ തുടർന്ന് അവിടെ നിരീക്ഷണ ക്യാമറ വയ്ക്കാൻ ഗ്രെവാൾ സഹായിച്ചിരുന്നു. അത് അവർക്കു ശത്രുക്കളെ സൃഷ്ടിച്ചു. "അവൾ സത്യത്തിനു വേണ്ടി ഉറച്ചു നിന്നിരുന്നു," 'അമ്മ പറഞ്ഞു.
നഴ്‌സായ ഗ്രെവാൾ രണ്ടു സ്ഥാപനങ്ങളിലായി ദിവസവും 16 മണിക്കൂർ വരെ ജോലി ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു.
HCF and CoHNA Canada flay Nancy Grewal killing