
അമേരിക്കയും ഇറാനും തമ്മിലുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' വന്‍തോതിലുള്ള സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന കൊടും യുദ്ധമായി മാറുകയാണ്. ലോകത്തെ, പ്രത്യേകിച്ച് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തുന്ന യുദ്ധത്തിന്റെ ഭീമമായ സാമ്പത്തിക ചെലവിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറില്‍ മാത്രം അമേരിക്ക ഏകദേശം 779 മില്യണ്‍ ഡോളറര്‍, അതായത് ഏകദേശം 7,163 കോടി ഇന്ത്യന്‍ രൂപയാണ് ഒരു ദിവസം കൊണ്ട് മാത്രം സൈനിക നീക്കങ്ങള്‍ക്കായി ചിലവഴിച്ചത്. യുദ്ധത്തിന് മുന്നോടിയായി സൈനികരെ വിന്യസിക്കാനും കപ്പലുകള്‍ മാറ്റാനുമായി ചിലവായ 630 മില്യണ്‍ ഡോളര്‍ (5,792 കോടി രൂപ) ഇതിന് പുറമെയാണ്. ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും കോടിക്കണക്കിന് രൂപയാണ് മിസൈലുകള്‍ക്കായും ഇന്ധനത്തിനായും അമേരിക്ക ചിലവഴിക്കുന്നത്.
സെനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ, രാജ്യം വലിയൊരു സാമ്പത്തിക പ്രത്യാഘാതവും നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ട്രംപ് പറയുന്നതുപോലെ യുദ്ധം ഒരു മാസമെങ്കിലും നീണ്ടുനിന്നാല്‍ മൊത്തം ചെലവ് 210 ബില്യണ്‍ ഡോളര്‍ (18.87 ലക്ഷം കോടി രൂപ) വരെ എത്തിയേക്കാമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ കെന്റ് സ്‌മെറ്റേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. നേരിട്ടുള്ള സൈനികച്ചെലവ് മാത്രം 65 ബില്യണ്‍ ഡോളറിനു മുകളിലാകുമെന്നും, ഇത് ഇന്ത്യയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിന്റെ നാലിരട്ടിയോളം വരുമെന്നുമാണ് റിപ്പോര്‍ട്ട്. സൈനിക വിന്യാസത്തിനും സന്നാഹങ്ങള്‍ക്കുമായി വന്‍ തുകയാണ് അമേരിക്ക ഇപ്പോള്‍ നീക്കിവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിന് മാത്രം ഏകദേശം 6.5 മില്യണ്‍ഡോളര്‍ (59കോടി രൂപ) ആവശ്യമാണ്. ഇറാനുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം, ആഗോള എണ്ണവിപണിയിലെ അസ്ഥിരതയും സൈനിക ഉപകരണങ്ങളുടെ അമിതമായ ചിലവും അമേരിക്കന്‍ ഭരണകൂടത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിലവ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കുതിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുദ്ധരംഗത്തെ യന്ത്രസാമഗ്രികളുടെ പരിപാലനവും വലിയൊരു ചിലവാണ്. കുവൈറ്റില്‍ തകര്‍ന്ന മൂന്ന് യുഎസ് യുദ്ധവിമാനങ്ങളുടെ നഷ്ടം മാത്രം ഏകദേശം 250 മില്യണ്‍ ഡോളറില്‍ (2,298 കോടി രൂപ) അധികം വരും. ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അവ ഉപയോഗിക്കപ്പെടുന്നത് അമേരിക്കയുടെ ആയുധ ശേഖരത്തെയും സാരമായി ബാധിക്കുന്നുണ്ടത്രേ.
ഇതിനിടെ കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് സൈനികരില്‍ നാല് പേരുടെ വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് ഒന്നിന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ ഇന്നാണ് യു.എസ് പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞത്. അയോവയിലെ ഡെസ് മോയിന്‍സിലുള്ള 103-ാമത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡിലേക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു ഈ നാല് സൈനികരും. ക്യാപ്റ്റന്‍ കോഡി എ ഖോര്‍ക്ക്, സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍. ടൈറ്റ്‌ജെന്‍സ്, സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, സാര്‍ജന്റ് ഡെക്ലാന്‍ ജെ. കോഡി എന്നിവരാണ് ആ ധീരരായ പോരാളികള്‍.
ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്നു 35 വയസ്സുകാരനായ ക്യാപ്റ്റന്‍ കോഡി എ ഖോര്‍ക്ക്. ഫ്‌ലേളാറിഡയിലെ ലേക്‌ലാന്‍ഡില്‍ താമസിക്കുന്ന അദ്ദേഹം 10 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു. 2009-ല്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന ഖോര്‍ക്ക്, പിന്നീട് ആര്‍മി റിസര്‍വില്‍ മിലിട്ടറി പോലീസ് ഓഫീസറായി നിയമിതനായി. സൗദി അറേബ്യ, ഗ്വാണ്ടനാമോ ബേ, പോളണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് നിരവധി മെഡലുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. മെറിറ്റോറിയസ് സര്‍വീസ് മെഡല്‍ മുതല്‍ ഗ്ലോബല്‍ വാര്‍ ഓണ്‍ ടെററിസം എക്‌സ്‌പെഡിഷണറി സര്‍വീസ് മെഡല്‍ വരെ നീളുന്ന ഖോര്‍ക്കിന്റെ നേട്ടങ്ങള്‍.
നെബ്രാസ്‌കയിലെ ബെല്ലെവ്യൂവില്‍ നിന്നുള്ള നോഹ എല്‍. ടൈറ്റ്‌ജെന്‍സ് (42) ആണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. 2006-ല്‍ ഒരു വെയിക്കിള്‍ മെക്കാനിക് ആയി ആര്‍മി റിസര്‍വില്‍ ചേര്‍ന്ന അദ്ദേഹം വര്‍ഷങ്ങളോളം അമേരിക്കന്‍ സൈന്യത്തിന്റെ സാങ്കേതിക കരുത്തായി നിലകൊണ്ടു. ഇറാഖ് കാമ്പെയ്ന്‍ മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയ ടൈറ്റ്‌ജെന്‍സ് അമേരിക്കന്‍ സൈന്യത്തിന്റെ വിശ്വസ്തനായ ഒരു സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓഫീസറായിരുന്നു. ആര്‍മി റിസര്‍വിന്റെ അയോവ യൂണിറ്റിലെ തന്ത്രപ്രധാനമായ കണ്ണിയായിരുന്നു അദ്ദേഹം. ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ ടൈറ്റ്‌ജെന്‍സ് എന്ന അനുഭവ സമ്പന്നന്റെയും ജീവനെടുത്തു.
വനിതാ സൈനികയായിരുന്നു മിനസോട്ടയിലെ വൈറ്റ് ബെയര്‍ ലേക്ക് നിവാസിയായ സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം അമോര്‍ (39). 2005-ല്‍ നാഷണല്‍ ഗാര്‍ഡില്‍ ഓട്ടോമേറ്റഡ് ലോജിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റായി ചേര്‍ന്ന നിക്കോള്‍ പിന്നീട് ആര്‍മി റിസര്‍വിലേക്ക് മാറി. 2019-ല്‍ കുവൈറ്റിലും ഇറാഖിലും വിന്യസിക്കപ്പെട്ട ഈ സൈനിക, അമേരിക്കന്‍ സൈന്യത്തിലെ സ്ത്രീസാന്നിധ്യത്തിന്റെ കരുത്തുറ്റ അടയാളമായിരുന്നു. സമാധാനത്തിന്റെ സൂക്തങ്ങള്‍ക്ക് വിലയല്ലാത്ത ഈ യുദ്ധക്കളത്തില്‍ നിക്കോളിന്റെ വിയോഗം അവരെയും നൊമ്പരപ്പെടുത്തുന്നു. പ്രായത്തില്‍ ഏറ്റവും ഇളയ വ്യക്തിയായിരുന്നു ഡെക്ലാന്‍ ജെ കോഡി എന്ന 20-കാരന്‍. 2023-ല്‍ ആര്‍മി റിസര്‍വില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റായി ചേര്‍ന്ന ഈ ചെറുപ്പക്കാരന് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. മരണശേഷം അദ്ദേഹത്തിന് സ്‌പെഷ്യലിസ്റ്റില്‍ നിന്ന് സ്ഥാനക്കയറ്റം നല്‍കി രാജ്യം ആദരിക്കുകയു ചെയ്തു.