
പശ്ചിമേഷ്യൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ രൂപ എക്കാലത്തേയും വലിയ ഇടിവില്‍. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 68 പൈസ ഇടിഞ്ഞ് 92.17 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ജനുവരി അവസാനത്തില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 ല്‍ നിന്ന് 0.07% ഇടിവാണ് ഇത്.
രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തും. ഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, എണ്ണവിലയിലെ വർദ്ധനവ് രാജ്യത്തെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടും. ക്രൂഡ് ഓയിലിന് പുറമെ ഇലക്ട്രോണിക് ഉപകരണങ്ങൾ, വളം, യന്ത്രസാമഗ്രികൾ എന്നിവയുടെ വിലയും വർദ്ധിക്കാൻ ഇത് കാരണമാകും. അസംസ്‌കൃത എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ ഡോളറിന്റെ വർദ്ധനവും ഇന്ത്യയുടെ വാർഷിക ഇറക്കുമതി ചിലവിൽ 1.5 മുതൽ 2 ബില്യൺ ഡോളർ വരെ അധിക ബാധ്യതയുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.