Image

ഇന്ത്യൻ അമേരിക്കക്കാർക്ക് ട്രംപിനെതിരെ വ്യാപക അസംതൃപ്തി; ഡെമോക്രാറ്റുകൾക്ക് പഴയ മേൽക്കൈ ഇല്ല

Published on 03 March, 2026
ഇന്ത്യൻ അമേരിക്കക്കാർക്ക് ട്രംപിനെതിരെ വ്യാപക അസംതൃപ്തി; ഡെമോക്രാറ്റുകൾക്ക്  പഴയ മേൽക്കൈ ഇല്ല

വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയോടും പ്രസിഡന്റ് ട്രംപിനോടും വ്യാപക അസംതൃപ്തി പ്രകടിപ്പിച്ചിട്ടും, ഡെമോക്രാറ്റിക് പാർട്ടിക്ക് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ 2020ൽ ഉണ്ടായിരുന്ന മേൽക്കൈ വീണ്ടെടുക്കാനായിട്ടില്ലെന്ന് പുതിയ സർവേ വ്യക്തമാക്കുന്നു.

2025 നവംബർ 25 മുതൽ 2026 ജനുവരി 6 വരെ  1,000 ഇന്ത്യൻ അമേരിക്കക്കാരെ  ഉൾപ്പെടുത്തി നടത്തിയ ദേശീയതല ഓൺലൈൻ സർവേ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ.

സർവേ പ്രകാരം, ഇന്ത്യൻ അമേരിക്കക്കാരിൽ ഏകദേശം 70 ശതമാനം പേർ ട്രംപിന്റെ  പ്രവർത്തനത്തെ അപലപിക്കുന്നു. കുടിയേറ്റ നയം, സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്ത രീതി എന്നിവയിലും ഭൂരിപക്ഷം ആളുകളും അസന്തുഷ്ടരാണ്. ഏകദേശം പകുതി പേർ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനെതിരെ വിവേചനം വളർത്തുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. കുറഞ്ഞത് മൂന്നിലൊന്ന് പേർ പാർട്ടി ന്യൂനപക്ഷങ്ങളോട് അസഹിഷ്ണുത പുലർത്തുന്നതായി കാണുന്നു. ഓൺലൈൻ വൈര്യവും ഇന്ത്യൻ വിരുദ്ധ പ്രസംഗങ്ങളും വർധിക്കുന്നുവെന്ന ആശങ്കയും നിരവധി പേർ രേഖപ്പെടുത്തി.

എന്നാൽ ഈ അസംതൃപ്തി ഡെമോക്രാറ്റുകൾക്ക് വലിയ നേട്ടമായി മാറിയിട്ടില്ല.  2020ൽ 52 ശതമാനമായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയോടുള്ള പ്രീതി 2026ൽ 46 ശതമാനമായി കുറഞ്ഞു. ഏകദേശം മൂന്നിലൊന്ന് പേർ ഇപ്പോൾ ഇരു പാർട്ടിയോടും ചായ്‌വില്ലാതെ നിൽക്കുന്നു. ‘ഫീലിംഗ് തർമോമീറ്റർ’ സ്കെയിലിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ റേറ്റിംഗ് 75ൽ നിന്ന് 69 ആയി ഇടിഞ്ഞു.

അതേസമയം, റിപ്പബ്ലിക്കന്മാരായ ഇന്ത്യൻ അമേരിക്കക്കാരിൽ പാർട്ടി റേറ്റിംഗ് 72ൽ സ്ഥിരത പുലർത്തുന്നു. ഏകദേശം മൂന്നിലൊന്ന് പേർ സ്വയം ‘മോഡറേറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്; അഞ്ചിൽ ഒരാൾ മാത്രം ‘കൺസർവേറ്റീവ്’ എന്നാണ് പറയുന്നത്.

വ്യക്തിപരമായി ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി വിലക്കയറ്റവും ഉയർന്ന ജീവിതച്ചെലവും സമ്പദ്‌വ്യവസ്ഥയും ആണ് ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടിയത്.  കുടിയേറ്റം ശ്രദ്ധേയമായ വിഷയമാണെങ്കിലും നിർണായകമല്ല; വിദേശനയം വോട്ടിംഗ് തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല. യു.എസ്-ഇന്ത്യ ബന്ധത്തെ ട്രംപ് കൈകാര്യം ചെയ്ത രീതി പാർട്ടി മുൻഗണനയിൽ നിർണായകമല്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2026 മിഡ്‌ടേം തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ, ഇന്ത്യൻ-അമേരിക്കൻ വോട്ടർമാർ ഇടതുപക്ഷത്തെ പൂർണമായി വിട്ടുമാറുന്നില്ലെങ്കിലും, അവരുടെ പിന്തുണയ്ക്ക് സ്ഥിരതയില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ജീവിതച്ചെലവിന്റെ സമ്മർദ്ദങ്ങളാണ് രാഷ്ട്രീയ വിലയിരുത്തലിൽ നിർണായക ഘടകമെന്നതാണ് പ്രധാന കണ്ടെത്തൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക