Image

അണിയൂ നിൻ പാദങ്ങൾ മമ ശിരസ്സിൽ! (സുധീർ പണിക്കവീട്ടിൽ)

Published on 03 March, 2026
അണിയൂ നിൻ പാദങ്ങൾ മമ ശിരസ്സിൽ! (സുധീർ പണിക്കവീട്ടിൽ)

ദേവി, നിൻ പാടല പാദങ്ങൾ കണ്ടു ഞാൻ
അനുഭൂതി പൂണ്ടു മതിമറക്കേ.. 
ദേവാലയത്തിനകത്തെന്നറിയാതെ 
മന്മഥ ചിന്തയിൽ ഉള്ളുലഞ്ഞു 
ദർശനമാത്രയിൽ എന്നെ ഭ്രമിപ്പിച്ചാ -
പാദങ്ങൾ വീണ്ടും ഞാൻ കണ്ടിടുമ്പോൾ
പുനർജന്മലക്ഷ്യമിതു തന്നെയാണെന്നു 
സംശയലേശം ഉറപ്പിച്ചിടുന്നു ഞാൻ
പത്മാഭ ചൂടുമാ പാദങ്ങൾ രണ്ടും ഞാൻ 
നിർമ്മാല്യദർശനം പോൽ തൊഴുന്നു  
പിന്നിട്ടു കാലങ്ങൾ ഒട്ടേറെയായി നാം -
എവിടെയോ വച്ച് വഴിപിരിഞ്ഞു.
നാമറിയാതെ നാം അന്യരായ് എന്നിട്ടും 
പ്രണയപ്രവാഹങ്ങൾ നിന്നതില്ല
ഭഗവത് നടയിലീ സംഗമ സൗഭഗം
കള്ളനാം കണ്ണന്റെ മായയാകാം.
ഇപ്പോൾ നിന്നാഗമവേളയിൽ എൻ മനം 
വീണ്ടും പ്രണയാർദ്ര  യമുനയായി
കാവ്യപ്രചോദനം നൽകി നീ ചാരത്ത് 
നിന്ന നിമിഷങ്ങൾ സർഗ്ഗശലാകകൾ
വിട്ടുപിരിഞ്ഞു നാം ഏറെ വർഷങ്ങളായ് 
നിയതി തൻ നിശ്ച്ചയം ആയിരിക്കാം
തൊഴുതു മടങ്ങാം സമാഗമകാംക്ഷയിൽ 
ഭഗവാനും പ്രണയാധിനാഥനല്ലെ!
രാധയും കൃഷ്ണനും പ്രണയിച്ചപോലെ നാം 
കമിതാക്കളായ് കഴിഞ്ഞൊരാ നാളുകൾ
സോപാനസംഗീതം കേട്ടപ്പോഴൊക്കെയും 
ആശ്ചര്യഭരിതരായി നമ്മൾ ഇരുവരും 
എന്തിനു കണ്ണൻ കൊതിച്ചു സഖിയുടെ 
പാദങ്ങൾ സ്വന്തം ശിരസ്സിൽ അണിയുവാൻ 
ഞാനുമീ വേളയിൽ അർത്ഥിച്ചിടുന്നു 
വയ്ക്കു നിൻ പാദങ്ങൾ മമ ശിരസ്സിൽ  !
ശുഭം

കുറിപ്പ്: സ്മരഗരലഖണ്ഡനം മമ ശിരസി മണ്ഡനം
ദേഹി പദപല്ലവമുദാരം
ജ്വലതി മയി ദാരുണോ മദനകദനാരുണോ
ഹരതു തദുപാഹിതവികാരം
അർത്ഥം: മാരശരമേറ്റുള്ള എന്റെ മനസ്സിനെ ആശ്വസിപ്പിക്കാനും സംഭോഗേഛയുടെ നിർദ്ദയമായ അഗ്നിയിൽ നിന്ന് ശമനം കിട്ടുവാനും  പ്രിയമുള്ളവളെ പുതുമുകുളങ്ങൾ പോലെ അഴകുള്ള നിന്റെ പാദങ്ങൾ എന്റെ ശിരസ്സിൽ വയ്ക്കു. (ഭഗവൻ കൃഷ്ണൻ രാധയോട് അപേക്ഷിക്കുന്നതായി ജയദേവ് അഷ്ടപദിയിൽ എഴുതിയിട്ടുണ്ട്. ) പ്രിയ കാമുകിയെ വർഷങ്ങൾക്ക് ശേഷം ശ്രീകൃഷ്ണക്ഷേത്രത്തിൽ വച്ച് കണ്ടപ്പോൾ ആ സംഭവം അവളുമായി പങ്കുവച്ചതാണി കവിതയുടെ ഇതിവൃത്തം. കാമുകിയുടെ പാദങ്ങൾ രാധയുടേതുപോലെ പാടല പാദങ്ങൾ എന്ന് തോന്നുന്നത് കവിഹൃദയത്തിന്റെ ഭ്രമകല്പനതന്നെ.

 

Join WhatsApp News
Jayan varghese 2026-03-03 01:54:23
പ്രണയാതുര ഭ്രമം കല്പനകളുടെ തടവിലാക്കപ്പെട്ട ഒരു കവിഹൃദയം രാധാരാധകനായ കണ്ണനായി പുനർജ്ജനിക്കുമ്പോൾ വികാര വായ്പ്പിന്റെ വിപ്രലംഭ ശ്രുംഗാരത്തിൽ പൂർവ കാമുകിയുടെ പാദ പത്മങ്ങൾ മാത്രമല്ലാ, അവൾ എന്ന അനുഭൂതിയുടെ ആത്മ ഭാവങ്ങളെ ഒന്നോടെ പുണർന്നു പോകുന്ന ആനന്ദാനുഭവമാണ് ഈ കവിത. ഇ മലയാളിയുടെ താളുകളിൽ കാമ്പുള്ള കവിതകൾ വന്നു പോകുന്നത് അമേരിക്കയിലെ സാഹിത്യ ശാർദ്ദൂല തറവാട്ടിലെ കണ്ണടച്ചു ക്ഷീരപാനം നടത്തുന്ന മാർജ്ജാര മഹാരഥന്മാർ മാത്രം കാണുന്നതേയില്ല . ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക