
പ്രതികാരദാഹിയായ യക്ഷിയും മാന്ത്രികനായ ആലത്തൂർ ശിവദത്തനും വായനക്കാരെ ഭയത്തിന്‍റെ താഴ് വാരങ്ങളിലേക്കു നയിക്കുന്ന പരകായപ്രവേശം….
സാഹിത്യത്തിൻ്റെ വിവിധ ശാഖകളില്‍ മികവ് പുലർത്തുന്ന എഴുത്തുകാരിയായ സിജിത അനിലിൻ്റെ പരകായപ്രവേശം എന്ന ഹൊറര്‍ നോവലിൻ്റെ രണ്ടാംഭാഗം ഏപ്രിലിൽ ഇറങ്ങുകയാണ്,
അനുവാചകരെ ഭീതിയുടെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നോവലിസ്റ്റ് വിജയിച്ചീട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
'പരകായപ്രവേശം' എന്ന ഹൊറര്‍ നോവല്‍ ആധുനിക തന്ത്രശാസ്ത്രത്തിന്‍റെ കാഴ്ചപ്പാടുകളെ സത്യത്തിന്‍റെയും അസത്യത്തിന്‍റെയും പാതകളിലൂടെ ഭയത്തിന്‍റെ തലങ്ങൾ, സൈക്കോളജിക്കൽ തന്ത്രങ്ങൾ, ആത്മീയ വിശ്വാസങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്ന അപൂർവ സൃഷ്ടിയാണ്.
മനസ്സിനെ പൂർണ്ണമായും നിയന്ത്രണത്തിലാക്കി ദശപ്രാണനുകളെ ഒരു പ്രത്യേക രീതിയിൽ നിയന്ത്രിച്ച് മറ്റൊരു ശരീരത്തിലേക്ക് വഴിതിരിച്ചുവിടുകയാണ്. ശ്രീചക്രസാധനയിൽ, ശരീരത്തിലെ മുപ്പത്തിയെട്ട് സ്ഥാനങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയും മനസ്സിനെ പൂർണ്ണമായി നിയന്ത്രിച്ച് അവ ഏകീകരിക്കപ്പെടാതെയും പ്രാണനെ പുറത്തുവിട്ടാൽ മരണം വരെ സംഭവിക്കാം. പരകായപ്രവേശം എന്ന വിഷയം പോലും എഴുതാൻ എല്ലാവർക്കും ഭയമാണ്.
യുക്തിയുടെ മാപിനി കൊണ്ട് പരകായപ്രവേശം നോവലിനെ അളക്കാൻ കഴിയില്ല. തന്ത്രവും മാന്ത്രി കവിദ്യയുംപാരസ്പര്യത്തിലെത്തുന്ന പാഠാന്തരങ്ങളാണ് ഈ നോവൽ വ്യക്തമാക്കുന്നത്. കാലം നോവലിൽ ഏറ്റവുംപ്രധാനപ്പെട്ട ഒരു ഘടനയായി തീരുന്നു. പ്രൊഫസറും എഴുത്തുകാരനുമായഡോ. നെത്തല്ലൂർ ഹരികൃഷ്ണന്‍റെ നീരീക്ഷണം ശ്രദ്ധേയമാണ്.
മണ്ഡനമിശ്രനും ഭാര്യ ഭാരതിയുമായിട്ടുള്ള കാമശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സംവാദത്തിൽ ജയിക്കാനും ലൈംഗികതയെക്കുറിച്ചറിയാനും ശങ്കരാചാര്യർ പരകായപ്രവേശം ചെയ്തിട്ടുള്ളതായി ഒരു കഥ പ്രചാരത്തിലുണ്ട്.
കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ്റെ റ്റോൾ മൗണ്ട് പബ്ലിക്കേഷന്‍സാണ് 'പരകായപ്രവേശത്തിന്‍റെ പ്രസാധകര്‍. ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് എഴുതിയ ആധികാരികമായ അവതാരിക ശ്രദ്ധേയമാണ്.
ഭീതിയുടെയും രഹസ്യങ്ങളുടെയും അജ്ഞാതലോകം തന്നെ പരകായപ്രവേശം അനാവരണം ചെയ്യുന്നു. ഭ്രമാത്മകമായ പ്രേതലോകത്തെ, അക്ഷരങ്ങളിൽ ഒതുക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില അനുഭവങ്ങൾ അസാധാരണത്വത്തിന്‍റെ കവചം ധരിച്ച് എത്തുമ്പോൾ, അവയെ മനസ്സിലാക്കാൻ നാം പലതരത്തിലുമുള്ള മാർഗ്ഗങ്ങൾ തേടാറുണ്ട്. അത്തരത്തിലുള്ള തെരയലിന്‍റെ ആഴങ്ങളിലേക്കാണ് നോവലിസ്റ്റ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഭയത്തിന്‍റെ നിഗൂഢതലങ്ങളിലും മാന്ത്രികതയുടെ ശാസ്ത്രീയവും മാനസികവും ബൗദ്ധികവുമായ സാധ്യതകൾ ഈ നോവലില്‍ കാണാം.
പ്രതികാരദാഹം കനലായി കത്തുന്ന ഒരു യക്ഷി, കാലത്തിന്‍റെ അതിരുകൾക്കപ്പുറത്തു നിന്ന് വീണ്ടും മനുഷ്യലോകത്തേക്ക് തിരിച്ചു വരുന്നു. മാന്ത്രികനായ ആലത്തൂർ ശിവദത്തൻ, താന്ത്രികവും മാന്ത്രികവുമായ വൈജ്ഞാന പാഠങ്ങളിലൂടെ അത്ഭുതകരമായ മനഃശക്തിയെ അനാവരണം ചെയ്യുന്ന ഒരു യാത്രയിലാണ്. ഉഗ്രരൂപിണിയായ യക്ഷിയെ തളയ്ക്കാനുള്ള ശ്രമത്തിൽ യക്ഷിയുടെ കഠിനതയെ നേരിടുന്ന ദത്തൻ മാന്ത്രിക -താന്ത്രിക ശക്തികളെ സമന്വയിപ്പിച്ച് പരകായ പ്രവേശം എന്ന അതീവ രഹസ്യപരമായ കർമ്മത്തിലേക്ക പ്രവേശിക്കുകയാണ്.
മനുഷ്യബുദ്ധിയുടെയും ആത്മാവിന്‍റെയും അതിസൂക്ഷ്മ രേണുക്കളെ മറികടന്ന് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കാമെന്ന ചിന്ത തന്നെ ദുർഘടവും അതിസാഹസികവുമാണ്.
ഒരു വ്യക്തിയുടെ ആത്മാവ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അവരുടെ വ്യക്തിത്വം, ഓർമ്മ, അവബോധം എന്നിവയിലൊക്കെ മാറ്റം വരും.
ഇത് ഒരു മനഃശക്തിയുടെ പ്രയോഗമാണോ? അതോ പഴയ വിശ്വാസങ്ങളെ കോർത്തിണക്കിക്കുന്ന ഒന്നാണോ?
വൈചിത്ര്യപരമായ സംഭവവികാസങ്ങളിലൂടെ ഒരേ സമയം നമ്മെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പരകായപ്രവേശത്തിൻ്റെ രണ്ടാം ഭാഗത്തിനായി വായനക്കാർ കാത്തിരിക്കുകയാണ്.
സിജിത അനില്‍ - ഒരു രേഖാചിത്രം
നോവലിസ്റ്റ്, കഥാകൃത്ത്, കവയിത്രി, ഗാനരചയിതാവ്, കഥാപ്രസംഗ രചയിതാവ്, പ്രഭാഷക എന്നീ നിലകളിൽ സർഗ്ഗാത്മക ജീവിതം നയിക്കുന്ന സിജിത അനില്‍ ഇപ്പോൾ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസിസ്റ്റ്യൂട്ടിൻ്റെ ഭരണസമിതി അംഗമാണ്.
11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പലതും ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സക്സസ് കേരള സാഹിത്യരത്ന പുരസ്കാരം,
സ്ത്രീശക്തി പുരസ്കാരം, കേരള
വനിതരത്ന പുരസ്കാരം ഉള്‍പ്പടെ ഇരുപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭർത്താവ് അനിൽ ജോസ്-
മക്കൾ: ആദിത്യ, അനവദ്യ, ആരാധ്യ.

സിജിത അനിൽ