
ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുൻപെടുത്ത നിലപാട് തിരുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് ദേവസ്വം ബോർഡിൻറെ പുതിയ നിലപാട്. 2019ലെ ദേവസ്വം ബോർഡിൻറെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തും.
യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിൻ്റെ നിലപാട് സ്വാഗതാർഹമെന്ന് ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം പ്രതികരിച്ചു.
ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമെന്ന് പ്രസിഡൻറ് കെ. ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവസ്വം ബോർഡ‍് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകൻറെ നിലപാടാണെന്നും കെ. ജയകുമാർ പറഞ്ഞു.
മാർച്ച് 15-ന് അകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിലുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്.