Image

ജീർണ്ണിച്ച വീട് (കവിത: പ്രൊഫ. ഫിലിപ്പ് കല്ലട)

Published on 01 March, 2026
ജീർണ്ണിച്ച വീട്  (കവിത: പ്രൊഫ. ഫിലിപ്പ് കല്ലട)

ഈ മൺവീടുവച്ചിട്ടൊരുപാടു-
നാളായ് വർഷം  ശരിക്കോർമ്മയില്ല;
അതിനുശേഷം കേടുപൊക്കാനൊന്നു-
മൊത്തില്ലീമൺക്കൂര വീഴാറായി.

കുമ്മായമടർന്നും ഭിത്തി ഞൊറിഞ്ഞും
മേൽക്കൂര മേയാതെ മഴനനഞ്ഞും
ഏന്തി നടക്കും വയസ്സനെപ്പോൽ
കാറ്റത്തനങ്ങുന്നുണ്ടീ കുടിലും.

ഇപ്പോഴുമിതിനുള്ളിൽ ജീവനുണ്ടു  
വെളിച്ചം തുടിക്കുന്ന ചിന്തയുണ്ടു
കാണുന്നലോകം പുച്ഛിക്കു; മെന്നാൽ 
ഉൾപ്പൊരുളാർക്കുമറിയില്ലല്ലോ.

പണ്ടൊരു കാലമീ മൺകൂരയും 
യൗവ്വന പ്രഭയിൽ ശോഭിച്ചിരുന്നു;
ചായം പൂശിയും ചുറ്റും ചെടിയാൽ 
പൂക്കൾ വിടർത്തിയും നിന്നിരുന്നു.

പൂമുഖവാതിലിൽ പുഞ്ചിരിയും
നാവിൽ മധുര സംഗീതവുമായ് 
അന്നെല്ലാമീകുടിലും നാടിൻറെ 
കുതിപ്പിൽ താങ്ങായി നിന്നിരുന്നു.

അന്നീ ഭവനത്തിലൊത്തിരിപ്പേർ
സല്ലപിക്കാനൊത്തുകൂടി വന്നു;
കഥയും കവിതയും രാഷ്ട്രീയവും 
ഈ ചുവരുനുള്ളിലലയടിച്ചു

കാലം കടന്നുപോയ് വാഴ്വിൻ കനലിൽ
വീടിൻ പണിക്കുറ്റം ബാക്കി നിന്നു; 
ചങ്ങാതിമാരെല്ലാം കൂടുമാറി 
ഞാനീ പുരയിലിന്നേകനായി.

ആശിച്ച സ്വപ്നങ്ങൾ പൂവണിയാൻ
സാധിക്കാതിന്നു ഞാൻ കാത്തിരിപ്പൂ
ചുവരു മിനുക്കിയുമോട്ടയടച്ചും
പുതുബാല്യം വൃഥാവിലാശിപ്പൂ ഞാൻ.

എന്നാലിന്നുണ്ടൊരിമ്പം മനസ്സിൽ
ഇഷ്ടംപോലിതിനുള്ളിൽ  ജീവിക്കുവാൻ
ഈ വീടെനിക്കൊരു സങ്കേതമായി 
ഇത്രയും കാലമിതെന്നെ  നടത്തി.

ഒരുനാളീ കുടിലു പൊളിഞ്ഞുവീഴും 
അന്നു ഞാൻ മറ്റൊരഭയം തേടും;
ഉണ്ടെനിക്കായൊരു ഭാവനമെങ്ങോ
ജീർണ്ണിച്ച വീടിതു മടുത്തുവല്ലോ.  .  

(മലയാളം സൊസൈറ്റിയുടെ 2026 ഫെബ്രുവരി മാസ 
സൂം മീറ്റിംഗിൽ പ്രൊഫ. ഫിലിപ്പ് കല്ലട അവതരിപ്പിച്ച 
മൂന്നു കവിതകളിൽ ഒന്ന്.)
 

Join WhatsApp News
Chacko M. C 2026-03-01 18:17:09
ആ കുടിലിലൊരു കയറു കട്ടിലിൽ ഹാ, കിടന്നൊന്നു മുകളിൽ നോക്കി. ദേ കാണുന്നു പകലിലും താരകങ്ങൾ ഓലക്കാൽ പഴുതിലൂടെ൯ കണ്ണുകൾ. കാലം ചവിട്ടിയ കുടിലും കോലവും വീഴുമാമണ്ണിൽ പുതു സൗധങ്ങളുയരും മുല്ലപ്പൂമണക്കും മണിയയറകളിൽ മന്മഥ ശരവ൪ഷങ്ങളിനിയുമുതിരും സൂതിക൪മ്മിൾ ക൪മ്മ നിരതരാകട്ടേ നി൪ വിരാമം കറങ്ങട്ടേ കാല ചക്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക