
കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു
കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ!
തികഞ്ഞ ജിജ്ഞാസയോടുടനെ യതാ ഹാരം
തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം!
തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ
ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ!
ഒന്നുമില്ലതിലെന്ന വാസ്തവമറിഞ്ഞപ്പോൾ
വന്നതിനരിശവും, കടുത്ത വൈരാഗ്യവും!
ഉടനെ മടിക്കാതാ പൂമാല കൂച്ചിക്കൂട്ടി
ഊക്കോടെ യെറിഞ്ഞെന്റെ നേർക്കതു പകയോടെ!
ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്കു
ഉള്ളതു നശിപ്പിപ്പാൻ മാത്രമേയറിയുള്ളൂ!
കേമമായിരുന്നോരാ പൂമാല നിമിഷത്തിൽ
കേവലമൊരു വാഴനാരാക്കി മാറ്റീയവൻ!
സ്വപ്നത്തിൽ പോലും നിനച്ചില്ല ഞാൻ അവനതി-
സുന്ദരമാമാ മാല നൂലാക്കി മാറ്റും ക്ഷിപ്രം!
അജ്ഞതയ്ക്കളവില്ലാ തുഴലുന്നവർ സ്വയം
അഹഭംഭാവിപ്പൂ തങ്ങൾ അറിവാളികളായി!
അവർക്കു സദ്ബുദ്ധിയും വേദവും ചൊല്ലിക്കൊടു-
ത്തവരെ ഉദ്ധരിപ്പാൻ ഉദ്യമിപ്പതു മൗഢ്യം!